ആന്‍റിഗ്വെ വിദേശത്ത് വീണ്ടുമൊരു ടെസ്റ്റ് പരമ്പര വിജയമെന്ന സ്വപ്നവുമായി കരീബിയന്‍ ദ്വീപിലിറങ്ങിയ ഇന്ത്യക്ക് ആദ്യ ടെസ്റ്റില്‍ ഭേദപ്പെട്ട തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഉച്ചഭക്ഷണത്തിന് ശേഷം അവസാനവിവരം കിട്ടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സ് എന്ന നിലയിലാണ്. 67 റണ്‍സുമായി ശിഖര്‍ ധവാനും 20 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമാണ് ക്രീസില്‍. 16 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും ഏഴ് റണ്‍സെടുത്ത ഓപണര്‍ മുരളി വിജയ്യും പുറത്തായി.
ടെസ്റ്റില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും ടോസ് നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ബാറ്റിങ്ങല്ലാതെ മറ്റൊന്നും ആലോചിക്കാനില്ലായിരുന്നു. ബാറ്റിങ്ങിന് അനുകൂലമായ ഫ്ളാറ്റ് പിച്ചില്‍ നാലാം ഇന്നിങ്സ് എന്ന പേടി സ്വപ്നമൊഴിവാക്കാനും അതേ വഴിയുണ്ടായിരുന്നുള്ളൂ. ധവാനും വിജയും ഏറെ കരുതലോടെയാണ് തുടങ്ങിയത്. ഇന്ത്യന്‍ സ്കോര്‍ 14ല്‍ എത്തിയപ്പോള്‍ ഷാനോണ്‍ ഗബ്രിയേലിന്‍െറ ഷോര്‍ട്ട് പിച്ച് പന്തില്‍ ബ്രാത്വെയ്റ്റിന് ക്യാച്ച് നല്‍കി ഏഴ് റണ്‍സുമായി വിജയ് മടങ്ങി. തുടര്‍ന്ന് ഒത്തുചേര്‍ന്ന ധവാനും പൂജാരയും പ്രതിരോധിച്ചാണ് കളിക്കുന്നത്. വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തിലെ പിച്ചില്‍ ഇന്ത്യ അഞ്ച് സ്പെഷലിസ്റ്റ് ബൗളര്‍മാരെ ടീമിലുള്‍പ്പെടുത്തി. ഒന്നര വര്‍ഷത്തിന് ശേഷം മുഹമ്മദ് ഷമി ടീമില്‍ തിരിച്ചത്തെി. ഉമേഷ് യാദവും ഇശാന്ത് ശര്‍മയുമാണ് ഷമിക്ക് പുറമെ പേസ് ബൗളര്‍മാര്‍. ആര്‍. അശ്വിനും അമിത് മിശ്രയും സ്പിന്നര്‍മാരായി ടീമിലുണ്ട്. ഓപണിങ്ങില്‍ ലോകേഷ് രാഹുലിന് പകരം ശിഖര്‍ധവാന് അവസരം കിട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.