ചെന്നൈ: ട്വന്‍റി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ സിംബാബ്വെക്കെതിരെ ഇന്ത്യക്ക് 72 റൺസിന്‍റെ തകർപ്പൻ ജയം. അപരാജിത അർധ സെഞ്ച്വറിയുമായി ഓപണർ ബ്രയാൻ ബെന്നറ്റ് അവസാന പന്ത് വരെ പൊരുതിയെങ്കിലും മറ്റാർക്കും പിന്തുണ നൽകാനാകാതെ വന്നതോടെ ഇന്ത്യ ജയം പിടിക്കുകയായിരുന്നു. 59 പന്തിൽ എട്ട് ഫോറും ആറ് സിക്സുമുൾപ്പെടെ 97* റൺസാണ് ബെന്നറ്റിന്‍റെ സമ്പാദ്യം. ഇന്ത്യക്കുവേണ്ടി അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റ് നേടി. സ്കോർ: ഇന്ത്യ -20 ഓവറിൽ നാലിന് 256, സിംബാബ്വെ -20 ഓവറിൽ ആറിന് 184.
സൂപ്പർ എട്ടിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവിയേറ്റതോടെ, സിംബാബ്വെ ലോകകപ്പിൽനിന്ന് പുറത്തായി. സെമി ഉറപ്പിച്ച ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരം ജയിച്ചാലും അവർക്ക് മുന്നോട്ടു പോകാനാകില്ല. പ്രോട്ടീസിന് പുറമെ ഞായറാഴ്ച നടക്കുന്ന ഇന്ത്യ- വെസ്റ്റിൻഡീസ് മത്സരത്തിലെ വിജയികളും ഒന്നാം ഗ്രൂപ്പിൽനിന്ന് സെമിയിൽ പ്രവേശിക്കും.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെക്കായി ഓപണർമാർ ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. പവർപ്ലേയിൽ വിക്കറ്റ് നഷ്ടമാകാതെ കളിച്ചെങ്കിലും പിന്നീട് ഇടവേളകളിൽ വിക്കറ്റ് വീണത് സന്ദർശകർക്ക് തിരിച്ചടിയായി. ഒരുഭാഗത്ത് ബെന്നറ്റ് മികച്ച രീതിയിൽ ബാറ്റ് ചെയ്തപ്പോൾ, മറ്റുതാരങ്ങൾ പിടിച്ചുനിൽക്കാനാകാതെ കൂടാരം കയറി. ടഡിവനഷെ മറുമനി (20), ക്യാപ്റ്റൻ സിക്കന്ദർ റാസ (31) എന്നിവരാണ് മറ്റ് പ്രധാന സ്കോറർമാർ. മൂന്നുപേർ രണ്ടക്കം കാണാതെ പുറത്തായി.
ഇന്ത്യൻ ബൗളർമാരിൽ അർഷ്ദീപ് സിങ് മികച്ച പ്രകടനം നടത്തി. നാലോവറിൽ 24 റൺസ് മാത്രം വിട്ടുകൊടുത്ത താരം മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. വരുൺ ചക്രവർത്തി, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 256 റൺസെന്ന റെക്കോർഡ് സ്കോർ പടുത്തുയർത്തി. ടി20 ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. ഫോമിലേക്ക് തിരിച്ചെത്തിയ അഭിഷേക് ശർമ 30 പന്തിൽ നിന്ന് 55 റൺസ് നേടി മികച്ച തുടക്കം നൽകി. അവസാന ഓവറുകളിൽ തകർത്തടിച്ച പാണ്ഡ്യ 23 പന്തിൽ പുറത്താകാതെ 50 റൺസ് നേടി.
പാണ്ഡ്യക്കൊപ്പം വെടിക്കെട്ട് ബാറ്റിങ് നടത്തിയ തിലക് 16 പന്തിൽ പുറത്താകാതെ 44 റൺസെടുത്തു. ഇരുവരും ചേർന്ന് വെറും 31 പന്തിൽ 84 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ടീമിലേക്ക് തിരിച്ചെത്തിയ സഞ്ജു സാംസൺ 24 റൺസും, ഇഷാൻ കിഷൻ 38 റൺസും നേടി സ്കോർ ഉയർത്തുന്നതിൽ പങ്കുവഹിച്ചു. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 13 പന്തിൽ 33 റൺസെടുത്ത് പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.