ഇറ്റാലിയൻ ഗ്രാൻഡ്പ്രീ യോഗ്യതാ റൗണ്ടിനിടെ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ സ്വിസ് താരത്തിന് ദാരുണാന്ത്യം. സ്വിറ്റ്സർലാൻഡിൽനിന്നുള്ള മോട്ടോ3 റൈഡർ ജെയ്സൺ ഡുപാസ്ക്വിയർ (19) ആണ് മരണത്തിന് കീഴടങ്ങിയത്.
ശനിയാഴ്ച േഫ്ലാറൻസിലെ മുഗെല്ലോ സർക്യൂട്ടിൽ നടന്ന യോഗ്യതാ റൗണ്ടിനിടെയാണ് അപകടം. 19കാരനെ വിദഗ്ധ ചികിത്സക്ക് ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച മരിച്ചു. തലച്ചോറിന് പരിക്കേറ്റ താരത്തിന് സർക്യൂട്ട് മെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.
യോഗ്യതാ റൗണ്ടിനിടെ അയൂമു സസാകി, ജെറമി അൽകോബ എന്നിവരുടെ ബൈക്കുകളുമായി കൂട്ടിയിടിച്ചാണ് ജെയ്സൺ അപകടത്തിൽപ്പെട്ടത്. നിലത്തുവീണ ഇദ്ദേഹത്തിന്‍റെ ദേഹത്ത് സ്വന്തം ബൈക്ക് വന്ന് പതിച്ചു. പിന്നാലെ സസാകിയുടെ ബൈക്കും താരത്തെ ഇടിച്ചുവീഴ്ത്തി. അപകടത്തെ തുടർന്ന് മത്സരം നിർത്തിവെച്ചിരുന്നു.
ട്രാക്കിൽ വീണുകിടന്ന ജെയ്സണെ സർക്യൂട്ട് മെഡിക്കൽ സ്റ്റാഫാണ് ആദ്യം പരിചരിച്ചത്. 40 മിനിറ്റ് കഴിഞ്ഞ് ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ശസ്ത്രകിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രൂസ്റ്റൽ ജി.പിയുടെ താരമായിരുന്നു ജെയ്സൺ. പിതാവ് ഫിലിപ്പും മോട്ടോ3യിൽ പങ്കെടുത്തിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ട് താരങ്ങൾ സുരക്ഷിതരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.