പി.വി. സിന്ധു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സ്റ്റോറി
ദുബായ്: അബുദാബി, ദുബായ് വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തെത്തുടർന്ന് യു.എ.ഇയിൽ കുടുങ്ങി ഇന്ത്യയുടെ ഇരട്ട ഒളിമ്പിക് മെഡൽ ജേതാവ് പി.വി. സിന്ധുവും സംഘവും. ദുബായ് വിമാനത്താവളത്തിൽ താൻ നിന്നിരുന്നതിന് തൊട്ടടുത്ത് സ്ഫോടനമുണ്ടായെന്നും താനും കോച്ചും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും സിന്ധു വെളിപ്പെടുത്തി. ചൊവ്വാഴ്ച ഇംഗ്ലണ്ടിലെ ബെർമിങ്ഹാമിൽ ആരംഭിക്കുന്ന 'ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ' പങ്കെടുക്കാൻ പോകുന്നതിനിടെയാണ് കണക്ഷൻ ഫ്ലൈറ്റിനായി സിന്ധു ദുബായിലെത്തിയത്. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് സിന്ധു ദുബായ് വിമാനത്താവളത്തിൽ നേരിട്ട ഭീതിജനകമായ സാഹചര്യം വിശദീകരിച്ചത്.
കുറച്ച് മണിക്കൂറുകൾക്ക് മുമ്പ്, ഞങ്ങൾ വിമാനത്താവളത്തിൽ അഭയം തേടിയിരുന്ന സ്ഥലത്തിനടുത്ത് വലിയൊരു സ്‌ഫോടനം നടന്നു. പുകയും അവശിഷ്ടങ്ങളും നിറഞ്ഞ ആ പ്രദേശത്തുനിന്ന് എന്റെ പരിശീലകന് വേഗത്തിൽ ഓടിമാറേണ്ടി വന്നു. ഞങ്ങളെ സംബന്ധിച്ച് അങ്ങേയറ്റം പിരിമുറുക്കവും ഭയവും നിറഞ്ഞ നിമിഷമായിരുന്നു അത്"- സിന്ധു വ്യക്തമാക്കി. ദുബായ് വിമാനത്താവളത്തിലെ ജീവനക്കാരുടെയും അധികൃതരുടെയും സമയോചിതമായ ഇടപെടൽ മൂലമാണ് തങ്ങൾ ഇപ്പോൾ സുരക്ഷിതരായിരിക്കുന്നതെന്ന് സിന്ധു പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ പങ്കുവഹിച്ച ദുബായിലെ ഇന്ത്യൻ ഹൈകമീഷനും താരം പ്രത്യേകം നന്ദി അറിയിച്ചു.
നിലവിൽ കാര്യങ്ങൾ സാധാരണനിലയിലാകാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും, തൻ്റെ സുരക്ഷയെക്കുറിച്ച് വിവരങ്ങൾ അന്വേഷിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും സിന്ധു കൂട്ടിച്ചേർത്തു. അതേസമയം, സിന്ധു പൂർണ്ണ സുരക്ഷിതയാണെന്നും ദുബായിലെ ഇന്ത്യൻ എംബസി അവൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ടെന്നും പിതാവ് പി.വി. രമണ വ്യക്തമാക്കി. പുലർച്ചെ മൂന്ന് മണിയോടെ മകളുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും എംബസി അധികൃതർ അവൾക്ക് ഹോട്ടലിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. ബോളിവുഡ് നടി സൊണാൽ ചൗഹാൻ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.