ന്യൂയോർക്: ലോക ഫുട്ബാൾ ചരിത്രത്തിൽ 900 കരിയർ ഗോളുകൾ തികക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡ് ഇനി ലയണൽ മെസ്സിക്ക് സ്വന്തം. കോൺകകാഫ് ചാമ്പ്യൻസ് കപ്പ് പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ നാഷ്‌വിൽ എസ്.സിക്കെതിരായ മത്സരത്തിലാണ് ഇന്റർ മയാമി താരം അപൂർവ നേട്ടം കൈവരിച്ചത്. ടെന്നസിയിലെ ജിയോഡിസ് പാർക്കിൽ നടന്ന മത്സരത്തിന്റെ ഏഴാം മിനിറ്റിലായിരുന്നു മെസ്സിയുടെ ചരിത്ര ഗോൾ. 38ാം വയസ്സിലും വിസ്മയിപ്പിക്കുന്ന പ്രകടനം തുടരുന്ന മെസ്സി, 2023 ജൂണിൽ മയാമിയിൽ ചേർന്നതിനുശേഷം ഇതുവരെ 92 മത്സരങ്ങളിൽനിന്ന് 81 ഗോൾ നേടിയിട്ടുണ്ട്. മയാമിയെ ലീഗ് കപ്പ്, എം.എൽ.എസ് കപ്പ് കിരീടങ്ങളിലേക്ക് നയിക്കുന്നതിലും മെസ്സി നിർണായക പങ്കുവഹിച്ചു.
ബാഴ്‌സലോണക്കായി 778 മത്സരങ്ങളിൽനിന്ന് 672ഉം പി.എസ്.ജിക്കുവേണ്ടി 75 മത്സരങ്ങളിൽ നിന്ന് 32 ഗോളുകളും ക്ലബ് ഫുട്ബാളിൽ മെസ്സിയുടെ പേരിലുണ്ട്. ഇതിനുപുറമെ രാജ്യാന്തര മത്സരങ്ങളിൽ അർജന്റീനക്കായി 196 മത്സരങ്ങളിൽനിന്ന് 115 ഗോളുകളും നേടി. ആകെ 900 ഗോളുകളിൽ 755 ഗോളുകളും തന്‍റെ ഇടംകാല് കൊണ്ടായിരുന്നു. വലതുകാലുകൊണ്ട് 111 ഗോളുകൾ നേടിയപ്പോൾ ഹെഡ്ഡറിലൂടെ 30 ഗോളുകളും താരം കുറിച്ചിട്ടുണ്ട്. പെനാൽറ്റിയിൽ നിന്നും 112, ഫ്രീ കിക്കിലൂടെ 70 എന്നിങ്ങനെയാണ് ഗോൾനിരക്കുകൾ. ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് സ്പാനിഷ് ക്ലബുകളായ സെവിയ്യ (25), അത്‌ലറ്റിക് ക്ലബ് (24), അത്‌ലറ്റികോ മഡ്രിഡ് (23) എന്നീ ടീമുകൾക്കെതിരെയാണ്. എട്ടുതവണ ബാലൺ ഡി ഓർ ജേതാവായ മെസ്സി, ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചതിന് ശേഷവും തന്റെ ഗോൾവേട്ട തുടരുകയാണ്.
അതേസമയം, മെസ്സി ചരിത്രം കുറിച്ചെങ്കിലും കോൺകകാഫ് ചാമ്പ്യൻസ് കപ്പിൽ ക്വാർട്ടർ ഫൈനൽ കാണാതെ മയാമി പുറത്തായി. മയാമിയുടെ തട്ടകത്തിൽ നടന്ന രണ്ടാംപാദ മത്സരം 1-1ന് സമനിലയിലാണ് കലാശിച്ചത്. ആദ്യ പാദം ഗോൾരഹിതമായിരുന്നു. ഇതോടെ എവേ ഗോളിന്റെ ആനുകൂല്യത്തിൽ നാഷ്‌വിൽ മുന്നേറി.
മുന്നിൽ റൊണാൾഡോ മാത്രം
ഫുട്ബാൾ ചരിത്രത്തിൽ മെസ്സിയെ കൂടാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് 900 ഗോൾ ക്ലബിലുള്ളത്. 1,236ാം മത്സരങ്ങളിൽനിന്നാണ് റൊണാൾഡോ ഈ നേട്ടം സ്വന്തമാക്കിയത്. 41കാരനായ റൊണാൾഡോ നിലവിൽ 959 ഗോളുകളുമായി പട്ടികയിൽ ഒന്നാമതാണ്. പെലെ (778 ഔദ്യോഗിക ഗോളുകൾ), റൊമാരിയോ (785) എന്നിവരാണ് മെസ്സിക്കും റൊണാൾഡോക്കും പിന്നിലുള്ള പ്രമുഖർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.