എന്നും അർജന്റീനയായിരുന്നു ഇഷ്ട ടീം. “നിങ്ങളൊക്കെ അർജന്റീന കപ്പ് എടുക്കുന്നത് കണ്ടിട്ടുണ്ടോ?” എന്ന ചോദ്യം പലപ്പോഴും കേൾക്കേണ്ടി വന്നു. അതിന് ഞങ്ങൾ നൽകുന്ന മറുപടി ഒന്ന് മാത്രമായിരുന്നു “കപ്പ് കണ്ടുകൂടിയവരല്ല ഞങ്ങൾ”. 2002 ലോകകപ്പിൽ അർജന്റീന ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായപ്പോൾ തുടങ്ങിയ പരിഹാസങ്ങൾ ആ ടീമിനോടുള്ള ബന്ധം കൂടുതൽ ശക്തമാക്കി. 2006-ൽ മികച്ച താരനിരയുമായി എത്തിയപ്പോൾ ജർമനിക്കെതിരെ ക്വാർട്ടർ ഫൈനലിൽ നിർഭാഗ്യകരമായ തോൽവി ഏറ്റുവാങ്ങി. ഗോൾകീപ്പർ റോബർട്ടോ അബോണ്ടൻസിയേരിക്കേറ്റ പരിക്ക് മത്സരത്തിന്റെ ഗതി തന്നെ മാറ്റി. പെനാൽറ്റി ഷൂട്ടൗട്ടിൽ പുറത്തായപ്പോൾ ഞാൻ കരഞ്ഞിരുന്നു. അന്ന് എന്റെ ഉമ്മ പറഞ്ഞ ഒരു വാക്ക് ഇന്നും ഓർമ്മയുണ്ട്: “ഒരിക്കൽ നിങ്ങളും കപ്പ് നേടും.”
2016ൽ ഖത്തറിലെത്തിയതോടെ എന്റെ ഫുട്ബാൾ സ്നേഹത്തിന് പുതിയൊരു അധ്യായം ആരംഭിച്ചു. 2018 ലോകകപ്പിനോടനുബന്ധിച്ച് ഖത്തറിലെ മലയാളി അർജന്റീന ആരാധകർ ചേർന്ന് ഒരു കൂട്ടായ്മ രൂപവത്കരിച്ചു. ഖലീഫ സ്റ്റേഡിയത്തിലെ വൻ സ്ക്രീനിന് മുന്നിൽ നിന്നാണ് ഞങ്ങൾ ഓരോ മത്സരവും കണ്ടത്. നൈജീരിയക്കെതിരായ നിർണായക വിജയത്തിന് ശേഷം നടത്തിയ ആഘോഷ റാലി ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. എന്നാൽ അടുത്ത റൗണ്ടിൽ ഫ്രാൻസിനോട് തോറ്റതോടെ സ്വപ്നം വീണ്ടും അവസാനിച്ചു. അതിനുശേഷം വന്നു 2022 ഖത്തർ ലോകകപ്പ്. ലോകകപ്പിന് മുന്നോടിയായി ഞങ്ങൾ രൂപവത്കരിച്ച “അർജന്റീന ഫാൻസ് ഖത്തർ (എ.എഫ്.ക്യു)” എന്ന കൂട്ടായ്മ പിന്നീട് ഒരു വലിയ പ്രസ്ഥാനമായി വളർന്നു. രണ്ടുപേരിൽ ആരംഭിച്ച ഗ്രൂപ്പ് ആയിരക്കണക്കിന് അംഗങ്ങളുള്ള ഒരു വലിയ കുടുംബമായി മാറി. നൂറുകണക്കിന് സുഹൃത്തുക്കളെയും ജീവിതകാലം മുഴുവൻ ഓർക്കാവുന്ന ബന്ധങ്ങളെയും ആ കൂട്ടായ്മ സമ്മാനിച്ചു.
“ഫാൻസ് ഓൺ ഡ്യൂൺസ്” എന്ന പേരിൽ സീലൈനിലെ മരുഭൂമിയിൽ നടത്തിയ വാഹന റാലി, “നൊച്ചെ ഡെ ഹിഞ്ചാസ്” ഡിജെ നൈറ്റ്, ദോഹ കോർണിഷിൽ സംഘടിപ്പിച്ച വൻ ആരാധക റാലി എന്നിവ ലോകകപ്പിന്റെ ആവേശം വർധിപ്പിച്ച പ്രധാന പരിപാടികളായിരുന്നു. പ്രത്യേകിച്ച് പതിനായിരകണക്കിന് ആളുകൾ പങ്കെടുത്ത കോർണിഷ് റാലി ലോകമെമ്പാടും ശ്രദ്ധ നേടിയിരുന്നു. ലോകകപ്പ് ആരംഭിച്ചപ്പോൾ ഞാൻ ലുസൈൽ സ്റ്റേഡിയത്തിൽ വളണ്ടിയറായിരുന്നു. അർജന്റീനയുടെ ആദ്യ മത്സരം സൗദി അറേബ്യക്കെതിരെയായിരുന്നു. വലിയ പ്രതീക്ഷകളോടെ സ്റ്റേഡിയത്തിലെത്തിയ ഞങ്ങൾക്ക് ലഭിച്ചത് അപ്രതീക്ഷിത തോൽവിയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പോലും മനസ്സിലാകാത്ത അവസ്ഥ. എന്നാൽ ശക്തമായി തിരിച്ചുവന്ന് അർജന്റീന ലോകചാമ്പ്യന്മാരായി. വർഷങ്ങളായി കേട്ടിരുന്ന പരിഹാസങ്ങൾക്കും കാത്തിരിപ്പുകൾക്കും അന്ന് വിരാമമായി. കളർ ടി.വിയിൽ കപ്പ് എടുക്കുന്നത് കണ്ടിട്ടുണ്ടോ എന്ന് ചോദിക്കുന്ന ചെങ്ങായിമാരോട് ടി.വിയിൽ അല്ല കണ്ണ് കൊണ്ടാണ് കപ്പ് കണ്ടതെന്ന് പറയാം. “നിങ്ങളും ഒരിക്കൽ കപ്പ് നേടും” എന്ന് 2006-ൽ ഉമ്മ പറഞ്ഞ വാക്കുകൾ യാഥാർഥ്യമായ നിമിഷമായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.