മഞ്ഞക്കാർഡ് പേടി വേണ്ട; ലോകകപ്പിൽ നിയമം മാറ്റി ഫിഫ

സൂറിച്ച്: കാനഡയും മെക്സിക്കോയും അമേരിക്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026-ലെ ലോകകപ്പ് ഫുട്ബോളിൽ മഞ്ഞക്കാർഡ് നിയമങ്ങളിൽ വിപ്ലവകരമായ മാറ്റവുമായി ഫിഫ. നിർണായക നോക്കൗട്ട് മത്സരങ്ങളിൽ സസ്പെൻഷൻ മൂലം സൂപ്പർ താരങ്ങൾ പുറത്തിരിക്കേണ്ടി വരുന്നത് ഒഴിവാക്കാൻ ലക്ഷ്യമിട്ട് മഞ്ഞക്കാർഡ് റെക്കോർഡുകൾ റദ്ദാക്കുന്ന 'അമ്നസ്റ്റി' (ആനുകൂല്യം) ഇത്തവണ രണ്ടുതവണ നൽകാൻ ഫിഫ കൗൺസിൽ തീരുമാനിച്ചു.

48 ടീമുകൾ പങ്കെടുക്കുന്ന വിപുലീകരിച്ച ലോകകപ്പിൽ മത്സരങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഗ്രൂപ്പ് ഘട്ടത്തിന് ശേഷവും ക്വാർട്ടർ ഫൈനലിന് ശേഷവും കളിക്കാരുടെ ക്രെഡിറ്റിലുള്ള ഒറ്റ മഞ്ഞക്കാർഡുകൾ റദ്ദാക്കും. നേരത്തെ ക്വാർട്ടർ ഫൈനൽ കഴിഞ്ഞാൽ മാത്രമായിരുന്നു ഇത്തരമൊരു ഇളവ് നൽകിയിരുന്നത്. ഇതോടെ, ക്വാർട്ടർ വരെയുള്ള മത്സരങ്ങളിൽ മഞ്ഞക്കാർഡ് ലഭിച്ചവർക്ക് സെമിയിൽ വിലക്ക് ഭീഷണിയില്ലാതെ കളിക്കാനാകും. സെമി ഫൈനലിൽ കാർഡ് കണ്ടാലും ഫൈനലിൽ താരങ്ങൾ സുരക്ഷിതരായിരിക്കും.

ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകൾക്കുള്ള വിഹിതത്തിലും 15 ശതമാനം വർധന ഫിഫ പ്രഖ്യാപിച്ചു. ആകെ 871 ദശലക്ഷം ഡോളറാണ് (ഏകദേശം 7,200 കോടി രൂപ) 48 ടീമുകൾക്കായി നൽകുന്നത്. ഇതനുസരിച്ച് ഓരോ ടീമിനും കുറഞ്ഞത് 18 ദശലക്ഷം ഡോളറോളം (ഏകദേശം 150 കോടി രൂപ) ലഭിക്കും. മത്സരത്തിനുള്ള ഒരുക്കങ്ങൾക്കായി നൽകുന്ന തുക 1.5 ദശലക്ഷത്തിൽ നിന്ന് 2.5 ദശലക്ഷം ഡോളറായും യോഗ്യതാ തുക 9 ദശലക്ഷത്തിൽ നിന്ന് 10 ദശലക്ഷം ഡോളറായും വർധിപ്പിച്ചിട്ടുണ്ട്. 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ് പോരാട്ടങ്ങൾ നടക്കുന്നത്.

Tags:    
News Summary - FIFA Updates World Cup Disciplinary Rules and Boosts Team Funding for 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.