ന്യൂയോർക്ക്: ലോകകപ്പ് വാണിജ്യ അവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള വൻ പദ്ധതി പാളിയതിന് പിന്നാലെ, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും അമേരിക്കൻ ഭരണകൂടത്തിന്റെയും സഹായം തേടി ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോ.
ലോകകപ്പ് ഉൾപ്പെടെയുള്ള ഫിഫ ടൂർണമെന്റുകളുടെ വാണിജ്യ അവകാശങ്ങളുടെ 20 ശതമാനം ഓഹരികൾ വിറ്റഴിച്ച് 4.2 ബില്യൺ ഡോളർ സമാഹരിക്കാനായിരുന്നു പദ്ധതി. എന്നാൽ ഫുട്ബാൾ ലോകത്ത് നിന്നും, പ്രത്യേകിച്ച് യുവേഫ ഉൾപ്പെടെയുള്ള മുൻനിര അസോസിയേഷനുകളിൽ നിന്നും കടുത്ത എതിർപ്പ് ഉയർന്നതോടെ പദ്ധതി ഉപേക്ഷിക്കാൻ ഫിഫ നിർബന്ധിതരാവുകയായിരുന്നു.
പദ്ധതി പൊളിഞ്ഞതോടെ തന്റെ പദവി തെറിക്കുമോ എന്ന ഭയത്തിലാണ് ഇൻഫാൻ്റിനോയെന്ന് ന്യൂയോർക്ക് ടൈംസ്, ദി സൺ, ന്യൂയോർക്ക് പോസ്റ്റ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാരാന്ത്യത്തിൽ തുടർച്ചയായി ട്രംപിനെ ഫോണിൽ ബന്ധപ്പെടാൻ അദ്ദേഹം ശ്രമിച്ചെങ്കിലും ട്രംപ് ഫോൺ എടുക്കാൻ തയ്യാറായില്ലെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. വിവാദങ്ങളെ തുടർന്ന് ലോകമെമ്പാടുമുള്ള മാധ്യമങ്ങളിൽ നിന്നേറ്റ രൂക്ഷ വിമർശനങ്ങളിൽ ഇൻഫാൻ്റിനോ പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നറുടെ സഹോദരൻ ജോഷ്വ കുഷ്നർ സ്ഥാപകനായ 'ത്രൈവ് ക്യാപിറ്റൽ' എന്ന നിക്ഷേപക സ്ഥാപനത്തിനായിരുന്നു ഈ പദ്ധതിയുടെ പ്രധാന സാമ്പത്തിക ചുമതല. ഈ ബന്ധമാണ് ഇപ്പോൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. അമേരിക്കൻ രാഷ്ട്രീയത്തിലെയും ബിസിനസിലെയും ഉന്നതരുമായി ഫിഫയ്ക്കുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന ആരോപണം ശക്തമാണ്.
ട്രംപിനെ ഫോണിൽ കിട്ടാത്തതിനെ തുടർന്ന്, തിങ്കളാഴ്ച രാവിലെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഇൻഫാൻ്റിനോ രഹസ്യ ചർച്ച നടത്തിയതായും മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയ്ക്ക് ഫുട്ബാൾ എങ്ങനെ ഒരു 'സോഫ്റ്റ് പവർ' ആയി ഉപയോഗിക്കാം എന്ന് ചർച്ച ചെയ്യാനായിരുന്നു ഇതെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും, സമ്മർദ്ദങ്ങളെ അതിജീവിച്ച് പദവി നിലനിർത്തുക മാത്രമാണ് ഇൻഫാൻ്റിനോയുടെ ലക്ഷ്യമെന്ന് മാധ്യമങ്ങൾ നിരീക്ഷിക്കുന്നു.
ഫിഫ ടൂർണമെന്റുകൾ ബഹിഷ്കരിക്കുമെന്ന യൂറോപ്യൻ, നോർത്ത് അമേരിക്കൻ ഫുട്ബാൾ അസോസിയേഷനുകളുടെ ഭീഷണിയാണ് പദ്ധതിയിൽ നിന്ന് പിന്മാറാൻ ഇൻഫാൻ്റിനോയെ പ്രേരിപ്പിച്ചത്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, 2027 മുതൽ 2031 വരെ ഫിഫ പ്രസിഡന്റായി തുടരാനുള്ള ഇൻഫാൻ്റിനോയുടെ മോഹങ്ങൾക്ക് ഇത് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.