ലിസ്ബൺ: ഫുട്ബാൾ ലോകവും ആരാധകരും ഏറെ നാളായി കാത്തിരുന്ന ആ നിമിഷത്തിന് ഒടുവിൽ കളമൊരുങ്ങുന്നു. പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും (41) ദീർഘകാല പങ്കാളിയും സ്പാനിഷ് മോഡലുമായ ജോർജീന റോഡ്രീഗ്സും (32) വിവാഹിതരാകുന്നു. റൊണാൾഡോയുടെ ജന്മദേശമായ പോർച്ചുഗീസ് ദ്വീപ് മദീരയിലെ പ്രസിദ്ധമായ ഫുൻചാൽ കത്തീഡ്രൽ പള്ളിയിൽ വെച്ചാകും വിവാഹച്ചടങ്ങുകൾ നടക്കുകയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കഴിഞ്ഞ 9 വർഷത്തോളമായി ഒന്നിച്ച് കഴിയുന്ന ഇരുവരുടെയും വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു. അഞ്ച് മക്കളുടെ മാതാപിതാക്കളായ ക്രിസ്റ്റ്യാനോയും ജോർജീനയും നിലവിൽ സൗദി അറേബ്യയിലെ റിയാദിലാണ് താമസം.
അതിനിടെ, റൊണാൾഡോയുടെ വിവാഹത്തിന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ക്ഷണക്കത്തും അതിലെ വി.വി.ഐ.പി അതിഥിപ്പട്ടികയും ആരാധകർക്കിടയിൽ വൻ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രചരിക്കുന്ന അതിഥിപ്പട്ടികയിലെ ഏറ്റവും വലിയ ആകർഷണം അർജന്റീന നായകൻ ലയണൽ മെസിയുടെ പേരാണ്.
താൻ ജനിച്ചുവളർന്ന ജന്മനാടായ ഫുൻചാലിൽ വെച്ച് വിവാഹം കഴിക്കണമെന്നത് റൊണാൾഡോയുടെ വലിയ ആഗ്രഹമായിരുന്നു. പ്രധാന ചടങ്ങുകൾക്ക് ശേഷം ഫുൻചാലിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലായ 'സവോയ് പാലസി'ൽ വെച്ചാകും വിവാഹ സൽക്കാരം നടക്കുക. വി.വി.ഐ.പി അതിഥികൾ പങ്കെടുക്കുന്ന ചടങ്ങിൽ കടുത്ത നിയന്ത്രണങ്ങളും സ്വകാര്യതയും ഉറപ്പാക്കാൻ ഹോട്ടലിലെ പ്രധാന ഫ്ലോറുകൾ മുഴുവനായി ബുക്ക് ചെയ്തിട്ടുണ്ട്.
2016-ൽ മാഡ്രിഡിലെ പ്രശസ്തമായ ഗുച്ചി ഷോറൂമിൽ സെയിൽസ് അസിസ്റ്റന്റായി ജോലി ചെയ്യുമ്പോഴാണ് ജോർജീനയെ റൊണാൾഡോ ആദ്യമായി കണ്ടുമുട്ടുന്നത്. തുടർന്ന് പ്രണയത്തിലായ ഇരുവരും ഒന്നിച്ച് ജീവിക്കാൻ തുടങ്ങുകയായിരുന്നു. ജോർജീനയുടെ ജീവിതത്തെക്കുറിച്ച് 'ഐ ആം ജോർജീന' എന്ന പേരിൽ നെറ്റ്ഫ്ലിക്സ് റിയാലിറ്റി ഷോയും പുറത്തിറങ്ങിയിട്ടുണ്ട്.
മൂത്ത മകൻ ക്രിസ്റ്റ്യാനോ ജൂനിയർ, ഇരട്ടക്കുട്ടികളായ ഇവാ മരിയ, മാറ്റിയോ, അലാന മാർട്ടിന, ബെല്ല എസ്മെറാൾഡ എന്നീ 5 മക്കളടങ്ങുന്നതാണ് ഇവരുടെ കൊച്ചു സാമ്രാജ്യം. സ്വന്തം അമ്മയല്ലെങ്കിലും ക്രിസ്റ്റ്യാനോ ജൂനിയറിനെ സ്വന്തം മകനെപ്പോലെയാണ് ജോർജീന വളർത്തുന്നത്. ക്രിസ്റ്റ്യാനോ ജൂനിയർ നിലവിൽ സൗദി ക്ലബ്ബായ അൽ-നാസറിന്റെ യൂത്ത് ടീമിലാണ് കളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.