മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സംഘത്തിൽ സുപ്രധാന മാറ്റങ്ങൾ. ടീമിന്റെ സഹപരിശീലകൻ റയാൻ ടെൻ ഡൊഷെറ്റും ഫീൽഡിങ് പരിശീലകൻ ടി. ദിലീപും സ്ഥാനമൊഴിഞ്ഞു. ആഗസ്റ്റിൽ നടക്കാനിരിക്കുന്ന ശ്രീലങ്കൻ ടെസ്റ്റ് പരമ്പരയിൽ ഇവർ ടീമിനൊപ്പമുണ്ടാകില്ല. ടി. ദിലീപിന് പകരം സുഭദീപ് ഘോഷ് ഇന്ത്യയുടെ പുതിയ ഫീൽഡിങ് കോച്ചായി ചുമതലയേൽക്കും.
2027 വരെ കരാർ നീട്ടിനൽകാൻ ബി.സി.സി.ഐ തയാറായെങ്കിലും വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഡൊഷെറ്റ് പിന്മാറുകയായിരുന്നു. ലണ്ടനിൽ താമസിക്കുന്ന കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ നിരന്തരമുള്ള യാത്രകളിൽ നിന്ന് മുൻ നെതർലൻഡ്സ് താരം കൂടിയായ അദ്ദേഹം ഇടവേളയെടുക്കുന്നത്. അതേസമയം, ടി. ദിലീപിന്റെ കരാർ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് അദ്ദേഹം പടിയിറങ്ങുന്നത്. നിലവിൽ ഇന്ത്യ എ ടീമിന്റെ ഫീൽഡിങ് പരിശീലകനായി പ്രവർത്തിച്ച പരിചയവുമായാണ് സുഭദീപ് ഘോഷ് സീനിയർ ടീമിലേക്കെത്തുന്നത്.
പരിശീലകർ രാജിവെച്ചതാണെന്ന അഭ്യൂഹങ്ങൾ ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈക്കിയ തള്ളി. "ടി. ദിലീപിന്റെ കരാർ കഴിഞ്ഞ വർഷം അവസാനിച്ചിരുന്നെങ്കിലും ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകുകയായിരുന്നു. ഡൊഷെറ്റിന്റെ കരാർ ജൂൺ 10-ന് അവസാനിച്ചെങ്കിലും ഇംഗ്ലണ്ട് പരമ്പര പൂർത്തിയാകുന്നതുവരെ തുടർന്നു. ഇപ്പോൾ കരാർ കാലാവധി കഴിഞ്ഞതിനാൽ അത് പുതുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. പുതിയ പരിശീലകരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്, ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും" - സൈക്കിയ വ്യക്തമാക്കി.
രാഹുൽ ദ്രാവിഡിന് പകരം ഗൗതം ഗംഭീർ മുഖ്യപരിശീലകനായി എത്തിയതിന് പിന്നാലെ 2024 ജൂലൈയിലാണ് ഡൊഷെറ്റ് ഇന്ത്യൻ ടീമിന്റെ ഭാഗമാകുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഗംഭീറിനൊപ്പമുണ്ടായിരുന്ന മികച്ച കൂട്ടുകെട്ടാണ് ഡൊഷെറ്റിനെയും ഇന്ത്യൻ ക്യാമ്പിലെത്തിച്ചത്. ഡൊഷേറ്റിന്റെ പരിശീലന കാലയളവിൽ 2025-ലെ ചാമ്പ്യൻസ് ട്രോഫി, ഏഷ്യാ കപ്പ്, 2026-ലെ ടി20 ലോകകപ്പ് എന്നിവയിൽ ഇന്ത്യ മുത്തമിട്ടിരുന്നു. എന്നാൽ, ഇതേ കാലയളവിൽ സ്വന്തം നാട്ടിൽ ന്യൂസിലൻഡിനോടും (3-0), ദക്ഷിണാഫ്രിക്കയോടും (2-0) ടെസ്റ്റ് പരമ്പര പരാജയപ്പെട്ടത് ടീമിന് വലിയ തിരിച്ചടിയായിരുന്നു. 2021 മുതലാണ് ടി. ദിലീപ് ഇന്ത്യൻ പരിശീലക സംഘത്തിന്റെ ഭാഗമായി പ്രവർത്തിച്ചുവന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.