ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് ഏകദിനങ്ങളിൽ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ രാഹുൽ ദ്രാവിഡുണ്ടാവില്ല. ഏകദിന പരമ്പരക്ക് ശേഷം നടക്കുന്ന ടെസ്റ്റ് സീരിസിനായി ഒരുങ്ങുന്ന ടീമിനൊപ്പം ദ്രാവിഡ് ചേരുമെന്നാണ് റിപ്പോർട്ട്. ഡിസംബർ 20ന് നടക്കുന്ന ത്രിദിന മത്സരത്തിനായും ടീമിനെ ഒരുക്കുക ദ്രാവിഡായിരിക്കും. തുടർന്ന് പരിശീലന മത്സരവും രണ്ട് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിലും ഇന്ത്യൻ ടീമിനെ രാഹുൽ ദ്രവിഡ് പരിശീലിപ്പിക്കും.
ലോകകപ്പ് തോൽവിക്ക് ശേഷം വിരാട് കോഹ്‍ലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ എന്നിവർ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നത് ടെസ്റ്റ് പരമ്പരയോടെയായിരിക്കും. ദ്രാവിഡ് മാത്രമല്ല അദ്ദേഹത്തിന്റെ മുഴുവൻ സപ്പോർട്ടിങ് സ്റ്റാഫും ടെസ്റ്റ് പരമ്പരയിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക.
ബാറ്റിങ് പരിശീലകൻ വിക്രം റാത്തോറും ബോളിങ് പരിശീലകൻ പരാസ് മഹാംബ്രേയും ടെസ്റ്റ് ടീമിനൊപ്പം തന്നെയായിരുക്കും ചേരുക. അതേസമയം, രാഹുൽ ദ്രാവിഡിന്റെ പകരക്കാരനായി ഏകദിന ടീമിനെ പരിശീലിപ്പിക്കാൻ വി.വി.എസ്. ലക്ഷ്മണല്ല എത്തുന്നത്.
നാഷണൽ ക്രിക്കറ്റ് അക്കാദമി പരിശീലകൻ സിയാൻസു കൊട്ടക്കായിരിക്കും ടീം ഇന്ത്യയുടെ പരിശീലകൻ. ഇന്ത്യൻ എ ടീമിന്റെ പരിശീലകനായി കൊട്ടക് ഇപ്പോൾ ദക്ഷിണാഫ്രിക്കയിലുണ്ട്. ഇന്ത്യൻ എ ടീമിന്റെ ഫീൽഡിങ്, ബോളിങ് പരിശീലകരായ അജയ് രാത്രയും രാജിബ് ദത്തയും ഇന്ത്യൻ ഏകദിന ടീമിന്റേയും പരിശീലകരാവും. ദക്ഷിണാഫ്രിക്കയിൽ നടന്ന മൂന്ന് മത്സരങ്ങളുള്ള ട്വന്റി 20 പരമ്പര ഇരു ടീമുകളും ഓരോ ജയം വീതം നേടിയതോടെ സമനിലയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.