തിലക് വർമയും ഹാർദിക് പാണ്ഡ്യയും ബാറ്റിങ്ങിനിടെ
ചെന്നൈ: ട്വന്‍റി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ സിംബാബ്‌വെക്കു മുന്നിൽ 257 റൺസിന്‍റെ വമ്പൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ. ഇടവേളക്കുശേഷം ഫോമിലേക്ക് തിരിച്ചെത്തിയ അഭിഷേക് ശർമയും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും ഇന്ത്യക്കായി അർധ സെഞ്ച്വറികൾ നേടി. മുൻനിര ബാറ്റർമാരെല്ലാം അവസരത്തിനൊത്ത് ഉയർന്നതോടെയാണ് ഇന്ത്യൻ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 256 റൺസടിച്ചത്. ഈ ലോകകപ്പിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണിത്.
ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ടോസ് നേടിയ സിംബാബ്‌വെ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് ടീം ഇന്ത്യ നടത്തിയത്. യുവതാരങ്ങളും സീനിയർ താരങ്ങളും ഒരുപോലെ ഇന്ത്യക്കായി തിളങ്ങി. ഓപണർ അഭിഷേക് ശർമ മുൻ മത്സരങ്ങളിലെ മോശം ഫോം മറികടന്ന് തകർപ്പൻ അർധസെഞ്ച്വറി നേടി. 30 പന്തുകളിൽ നിന്ന് നാല് ഫോറുകളും നാല് സിക്സറുകളും ഉൾപ്പെടെ 55 റൺസാണ് അഭിഷേക് അടിച്ചെടുത്തത്.
ഓപ്പണറായി ഇറങ്ങിയ സഞ്ജു 15 പന്തിൽ 24 റൺസ് നേടി മികച്ച തുടക്കം നൽകിയെങ്കിലും വലിയ സ്കോർ കണ്ടെത്താനായില്ല. ഇഷാൻ കിഷൻ 24 പന്തിൽ 38 റൺസും, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 13 പന്തിൽ 33 റൺസും നേടി സ്കോർ ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.
അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യ നടത്തിയ മിന്നൽ പ്രകടനം ഇന്ത്യയെ 250 കടത്തി. 23 പന്തിൽ നിന്ന് പുറത്താകാതെ 50 റൺസാണ് ഹാർദിക് നേടിയത്. 20-ാം ഓവറിലെ അവസാന രണ്ട് പന്തുകളും സിക്സറിന് പറത്തിയാണ് ഹാർദിക് തന്റെ അർധസെഞ്ച്വറി പൂർത്തിയാക്കിയത്. ഹാർദിക്കിന് മികച്ച പിന്തുണ നൽകിയ തിലക് 16 പന്തിൽ നിന്ന് 44 റൺസുമായി പുറത്താകാതെ നിന്നു. 275 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.
ടി20 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവുമുയർന്ന ടോട്ടലാണിത്. 2007-ൽ ഇംഗ്ലണ്ടിനെതിരെ നേടിയ 218 റൺസ് എന്ന റെക്കോർഡാണ് ഇന്ത്യ ഇന്ന് തിരുത്തിക്കുറിച്ചത്. ഇന്ത്യൻ ഇന്നിങ്സിൽ ആകെ 17 സിക്സറുകളാണ് പിറന്നത്. സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റ ഇന്ത്യക്ക് സെമി ഫൈനൽ പ്രതീക്ഷ നിലനിർത്താൻ ഈ മത്സരത്തിലെ വിജയം അനിവാര്യമാണ്. മികച്ച റൺ റേറ്റിൽ വിജയിച്ചാൽ ഇന്ത്യക്ക് സെമി പ്രതീക്ഷകൾ സജീവമാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.