ബി.ജെ.പിയുടെ അവകാശവാദം കണക്കുകൾ നിരത്തി പൊളിച്ചടുക്കി സന്ദീപ് വാര്യർ: ‘വോട്ടുകൾ കലുങ്കിനടിയിലൂടെ ഒലിച്ചുപോയി’

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വ്യാജ അവകാശവാദങ്ങൾ കണക്കുകൾ നിരത്തി പൊളിച്ചടുക്കി സന്ദീപ് വാര്യർ. ബി.ജെ.പിക്ക് വളർച്ചയല്ല, തളർച്ചയാണ് സംഭവിച്ചതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. 16 ശതമാനം മാത്രമാണ് ബിജെപി വോട്ട് വിഹിതം. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 4 ശതമാനം വോട്ട് ബിജെപിക്ക് കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എംപിയെ സമ്മാനിച്ച തൃശ്ശൂരിൽ ബിജെപി വോട്ടുകൾ കലുങ്കിനടിയിലൂടെ ഒലിച്ചുപോയതായും അദ്ദേഹം പരിഹസിച്ചു. 

കുറിപ്പിന്റെ പൂർണരൂപം:

വളർച്ചയല്ല, തളർച്ച: തദ്ദേശ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വ്യാജ അവകാശവാദങ്ങളുടെ മുനയൊടിച്ച് കണക്കുകൾ.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റമുണ്ടായെന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കാത്തതാണ്. വർധിച്ച വാർഡുകളുടെയും ഡിവിഷനുകളുടെയും എണ്ണം കണക്കിലെടുക്കുമ്പോൾ ബിജെപിയുടെ വളർച്ച പിന്നോട്ടാണ് പോയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 'വലിയ വളർച്ച' എന്ന വ്യാജ അവകാശവാദത്തെ സ്ഥിതിവിവരക്കണക്കുകൾ കൊണ്ട് നമുക്കൊന്ന് പൊളിച്ചെഴുതാം.

വോട്ട് ഷെയർ കുറഞ്ഞു, നേതാക്കൾക്ക് അഴിമതി മാത്രം ലക്ഷ്യം.

വലിയ അവകാശവാദങ്ങൾ ഉന്നയിക്കുമ്പോഴും ബിജെപിയുടെ വോട്ട് ഷെയർ കുറയുന്ന കാഴ്ചയാണ് ഇത്തവണ കണ്ടത്.

2020 തദ്ദേശ തിരഞ്ഞെടുപ്പ്: 17.2% വോട്ട് ഷെയർ നേടി.

ഈ തിരഞ്ഞെടുപ്പ്: വോട്ട് ഷെയർ 16% പോലും എത്തിയില്ല.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ: ബിജെപിക്ക് 4% വോട്ട് കുറഞ്ഞു.

സ്ഥാനാർഥികളെ സഹായിക്കാൻ പോലും ആളില്ലാത്തതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥികൾ പരസ്യമായി പ്രതികരിച്ചത് നമ്മൾ കണ്ടതാണ്. കേന്ദ്ര ഫണ്ട് അടിച്ചുമാറ്റാൻ വേണ്ടി മാത്രമാണ് പ്രവർത്തനമില്ലാത്ത മേഖലകളിൽ പോലും പേരിനുവേണ്ടി സ്ഥാനാർത്ഥികളെ നിർത്തി കോടിക്കണക്കിന് രൂപയുടെ അഴിമതി ബിജെപി നേതാക്കൾ നടത്തിയത് എന്നും ഈ കണക്കുകൾ സൂചിപ്പിക്കുന്നു.

ജില്ലാ പഞ്ചായത്ത്: വ്യക്തമായ പിന്നോട്ട് പോക്ക്

2020-ൽ: 2 അംഗങ്ങൾ വിജയിച്ചു.

ഇത്തവണ: 346 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ ഒരേയൊരു ഡിവിഷനിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാൻ സാധിച്ചത്.

വിശകലനം: ആകെയുള്ള ഡിവിഷനുകളിൽ ഒന്നുമാത്രം വിജയിച്ചത് ജില്ലാ പഞ്ചായത്തിൽ ബിജെപിയുടെ വളർച്ചയല്ല, മറിച്ച് തിരിച്ചടിയാണ് സൂചിപ്പിക്കുന്നത്.

മുനിസിപ്പാലിറ്റി: വർധനവ് വെറും നാല് സീറ്റുകൾ മാത്രം

2020-ൽ: 320 മുനിസിപ്പാലിറ്റി കൗൺസിലർമാർ.

ഇത്തവണ: 320-ൽ നിന്ന് 4 എണ്ണം മാത്രം വർധിപ്പിച്ച് 324-ൽ എത്തി.

ശ്രദ്ധിക്കുക: വാർഡ് വിഭജനത്തിന്റെ ഭാഗമായി 250-ഓളം അധിക വാർഡുകൾ പുതുതായി രൂപീകരിക്കപ്പെട്ടിരുന്നു.

ഭരണത്തിലെ തിരിച്ചടി: 2020-ൽ കൃത്യമായ ഭൂരിപക്ഷത്തോടെ ഭരിച്ചിരുന്ന പാലക്കാട്ടും പന്തളത്തും കാര്യങ്ങൾ മാറിമറിഞ്ഞു.

പന്തളം: ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

പാലക്കാട്: സീറ്റുകൾ കുറഞ്ഞ് ഭൂരിപക്ഷം നഷ്ടപ്പെട്ടു.

വിശകലനം: 250-ഓളം പുതിയ വാർഡുകൾ വന്നിട്ടും കേവലം 4 കൗൺസിലർമാരെ മാത്രം അധികമായി വിജയിപ്പിക്കാൻ കഴിഞ്ഞത് മുനിസിപ്പാലിറ്റികളിൽ വളർച്ചയില്ലായ്മ വ്യക്തമാക്കുന്നു.

ബ്ലോക്ക് പഞ്ചായത്ത്: നാമമാത്രമായ വർധനവ്

2020-ൽ: 37 സീറ്റുകൾ.

ഇത്തവണ: 54 സീറ്റുകൾ.

ശ്രദ്ധിക്കുക: പുനഃസംഘടനയെ തുടർന്ന് 200-ഓളം പുതിയ ബ്ലോക്ക് വാർഡുകൾ രൂപീകരിക്കപ്പെട്ടിരുന്നു.

വിശകലനം: 200 പുതിയ വാർഡുകൾ രൂപീകരിച്ചിട്ടും 17 സീറ്റുകൾ മാത്രം വർധിപ്പിച്ചത് നേട്ടമല്ല. ഇത് ബ്ലോക്ക് പഞ്ചായത്തുകളിലും ബിജെപിക്ക് തളർച്ചയാണ് ഉണ്ടാക്കിയത്.

ഗ്രാമപഞ്ചായത്ത്: പുതിയ വാർഡുകൾക്ക് ആനുപാതികമല്ലാത്ത വിജയം

2020-ൽ: 1187 സീറ്റുകൾ.

ഇത്തവണ: 1447 സീറ്റുകൾ.

ശ്രദ്ധിക്കുക: പുതുതായി 1400-ഓളം വാർഡുകൾ ഗ്രാമപഞ്ചായത്തുകളിൽ രൂപീകരിക്കപ്പെട്ടു.

വിശകലനം: 1400 പുതിയ വാർഡുകൾ വന്നപ്പോൾ ബിജെപിക്ക് ആകെ കൂട്ടിച്ചേർക്കാൻ കഴിഞ്ഞത് 260 സീറ്റുകൾ മാത്രം. ഈ കണക്കുകൾ പരിശോധിച്ചാൽ കഴിഞ്ഞ തവണത്തെ പ്രകടനത്തേക്കാൾ കോട്ടമാണ് ഇത്തവണ സംഭവിച്ചിരിക്കുന്നത്.

കോർപ്പറേഷൻ: ഭൂരിപക്ഷം അകലെ

വിജയിച്ച ഡിവിഷനുകൾ: 59-ൽ നിന്ന് 93 ആയി വർധിപ്പിച്ചു.

ഭരണം: കഴിഞ്ഞ തവണ ഭരിച്ചിരുന്ന പഞ്ചായത്തുകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാക്കാൻ കഴിഞ്ഞില്ല.

തിരുവനന്തപുരം: കോർപ്പറേഷൻ പിടിക്കുമെന്ന് അവകാശവാദമുണ്ടായിരുന്നെങ്കിലും ഭരിക്കാൻ ആവശ്യമായ കേവലഭൂരിപക്ഷം ലഭിച്ചിട്ടില്ല.

തൃശ്ശൂരിൽ വോട്ടുകൾ ഒലിച്ചുപോയി; ക്രൈസ്തവ വോട്ടുകൾ കയ്യൊഴിഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എംപിയെ സമ്മാനിച്ച തൃശ്ശൂരിൽ ബിജെപി വോട്ടുകൾ കലുങ്കിനടിയിലൂടെ ഒലിച്ചുപോയി.

കരിവന്നൂർ കേസ് അട്ടിമറിച്ച്, പാവപ്പെട്ടവരുടെ പണം കവർന്ന സിപിഎം നേതാക്കന്മാരെ രക്ഷിച്ചതിന് എതിരെ തൃശ്ശൂരിലെ ജനങ്ങൾ ബിജെപിക്കെതിരെ വിധി എഴുതി.

കോർപ്പറേഷൻ പിടിക്കുമെന്ന അവകാശവാദം മൂന്നാംസ്ഥാനത്ത് ഒതുങ്ങി.

സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരി പഞ്ചായത്തിൽ പോലും കേവലഭൂരിപക്ഷം നേടാൻ ബിജെപിക്ക് കഴിഞ്ഞില്ല.

തൃശ്ശൂർ ജില്ലയിൽ കണ്ടത് ബിജെപിയുടെ ഏറ്റവും മോശം പ്രകടനമാണ്. ക്രൈസ്തവ വോട്ടുകൾ ബിജെപിയെ കയ്യൊഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്.

യുഡിഎഫ് വിജയം; വർഗീയ പ്രചാരണങ്ങളുടെ മുനയൊടിഞ്ഞു

തെക്കൻ കേരളത്തിലെ ഹൈന്ദവ ഭൂരിപക്ഷം കോൺഗ്രസിൽ നിന്ന് അകന്നു എന്ന മാധ്യമങ്ങളും സിപിഎമ്മും ബിജെപിയും ചേർന്ന് നടത്തിയ പ്രചാരണത്തിന്റെ മുനയൊടിഞ്ഞ തിരഞ്ഞെടുപ്പാണ് ഇത്.

ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട, കോട്ടയം, കൊല്ലം, തൃശ്ശൂർ തുടങ്ങിയ ജില്ലകളിൽ യുഡിഎഫ് നേടിയ സമഗ്ര വിജയം നൽകുന്ന സൂചന വ്യക്തമാണ്.

കേരളത്തിൽ ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസ്ലിമിനും, മതമുള്ളവനും മതമില്ലാത്തവനും വിശ്വസിച്ച് വോട്ട് ചെയ്യാൻ കഴിയുന്ന പ്രസ്ഥാനം കോൺഗ്രസും യുഡിഎഫും മാത്രമാണ്.

കണക്കുകൾ സംസാരിക്കുമ്പോൾ, ബിജെപിയുടെ 'വളർച്ച' എന്ന അവകാശവാദം അടിസ്ഥാനമില്ലാത്തതാണെന്ന് തെളിയുന്നു.

Tags:    
News Summary - kerala local body election: sandeep varier agaisnt BJP's claims with figures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.