റാസല്‍ഖൈമ: താമസസ്ഥലത്ത് കഴുത്തിനൊപ്പമെത്തിയ പ്രളയജലത്തില്‍നിന്ന് ജീവശ്വാസം നേരെ വിടാന്‍ സഹായിച്ച പടയാളികളുടെ കരവലയത്തെ നന്ദിയോടെ സ്മരിക്കുകയാണ് സമീറ. രക്ഷിതാക്കളോടൊപ്പം സമയം ചെലവഴിക്കാനാണ് രണ്ട് വർഷം മുമ്പ് സമീറയും സഹോദരന്‍ ഷക്കീറും മക്കളും യു.എ.ഇയില്‍ നിന്ന് ആലുവയിലെ വീട്ടിെലത്തിയത്. തിമിര്‍പ്പന്‍ മഴ ആസ്വാദിക്കുമ്പോള്‍ സമീപ പ്രദേശങ്ങളിലുള്ളവരകപ്പെട്ട പ്രളയ ദുരിതം ഇരുനില വീട്ടിലുള്ള തങ്ങളെ ബാധിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഇവർ. കുട്ടികള്‍ക്കും സഹോദരനുമൊപ്പം കോരിച്ചൊരിയുന്ന മഴയില്‍ ആനന്ദം കെണ്ടത്തിയെങ്കിലും മഴത്തുള്ളിക്കിലുക്കെത്ത തുടര്‍െന്നത്തിയ വെള്ളപ്പൊക്കം ചങ്കിടിപ്പേറ്റി. ആദ്യം കാര്‍ പോര്‍ച്ചില്‍, പിന്നീട് സിറ്റൗട്ടില്‍, സ്വീകരണ മുറിയില്‍. വീടിനകത്ത് സൂക്ഷിച്ച സ്കൂട്ടര്‍ വെള്ളത്തില്‍ നീന്തുന്ന പ്രതീതി. പാചകവാതക സിലിണ്ടറുകളും വീട്ടുപകരണങ്ങളും തഥൈവ. അത്യാവശ്യ സാധനങ്ങള്‍ ഒന്നാം നിലയിലേക്ക് മാറ്റി. വിശ്രമത്തില്‍ കഴിഞ്ഞിരുന്ന മാതാവിനെയും സുരക്ഷിത റൂമിലാക്കി.

മുകളിലേക്ക് വെള്ളം കയറില്ലെന്ന് ആശ്വാസം കൊണ്ടു. കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇനിയും പ്രളയജലം ഇരെച്ചത്തിയാല്‍ എന്തു ചെയ്യുമെന്ന ഭീതി. സുരക്ഷിത സ്ഥലത്തേക്ക് മാറണം. അമിത ആത്മവിശ്വാസത്തില്‍ വീട് വിട്ടുപോകേണ്ടെന്ന തീരുമാനത്തിലാണ് പിതാവ്. തോടുകളും ആറുകളുമായി മാറിയ റോഡുകളും തെരുവുകളും കവിഞ്ഞ് സമീപ വീടുകളിലേക്കും വെള്ളം ഒരാള്‍ പൊക്കെമത്തി. മോട്ടോര്‍ വാഹനങ്ങള്‍ ചീറിപ്പാഞ്ഞിരുന്ന സ്ഥലങ്ങളില്‍ മോട്ടോര്‍ ബോട്ടുകളും വഞ്ചികളും. വീടുകള്‍ക്ക് മുകളില്‍ നിന്ന് സഹായ അഭ്യര്‍ഥനകള്‍. തങ്ങളെയും കൊണ്ടുപോകാനുള്ള അഭ്യര്‍ഥനകള്‍. തിരികെ വരുമ്പോള്‍ എടുക്കാമെന്ന് ആശ്വസിപ്പിച്ച് വീടിന് മുന്നിലൂടെ പോകുന്ന വഞ്ചികള്‍. തിരികെ വരുന്ന വഞ്ചിയില്‍ നിറയെ ആളുകള്‍. സഹായഭ്യര്‍ഥനകള്‍ക്കൊടുവില്‍ അസ്സല്‍ പട്ടാളം തന്നെ രക്ഷകരായി. വിശ്രമത്തില്‍ കഴിഞ്ഞിരുന്ന മാതാവിനെയും സഹോദരനെയും മക്കളെയും ബോട്ടില്‍ കയറ്റി. സേനയുടെ സുരക്ഷിത കരവലയത്തില്‍ താനും ബോട്ടില്‍ സ്ഥാനം പിടിച്ചുവെന്ന് സമീറ പറയുന്നു. പെട്ടിയും ഭാണ്ഡവും തലയിലേറ്റി അവസാനം പിതാവും വഞ്ചിയില്‍ കയറി. ആദ്യ ദിവസം സമീപത്തെ സുരക്ഷിത ഫ്ലാറ്റിലാണ് സേന എത്തിച്ചത്.

പിറ്റേന്ന് പറവൂർ കവലയിലുള്ള ഡോര്‍മെറ്ററിയിലേക്ക്. അവിടെ ലഭിച്ച ചോറും കൂട്ട് അച്ചാറും, ഒന്നൊന്നര രുചി. സമീപത്തെ മെട്രോ സ്റ്റേഷനിെലത്താന്‍ ആംബുലന്‍സ് ശരണം. നടുക്കമുളവാക്കുന്ന ഓര്‍മകളെങ്കിലും ജീവിത വഴിയില്‍ ഏറെ പാഠങ്ങള്‍ നല്‍കുന്നതാണ് പ്രളയ അനുഭവങ്ങളെന്നും സമീറ അഭിപ്രായപ്പെട്ടു. ഒന്നാം പ്രളയം ഏറെ നാശം വിതച്ച ചെങ്ങന്നൂര്‍ സ്വദേശിനിയാണ് റാക് ന്യൂ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ബീന റാണി. കേരളത്തിനൊപ്പം പ്രവാസ ലോകത്തെയും മുള്‍മുനയില്‍ നിര്‍ത്തിയാണ് ചെങ്ങന്നൂര്‍ പ്രളയ വിശേഷങ്ങള്‍ അന്ന് പുറത്തുവന്നത്. മഴ വെന്നത്തിയപ്പോള്‍ അവധിക്ക് നാട്ടിെലത്തിയത് മുതലായെന്ന അവസ്ഥയില്‍ നിന്ന് കാര്യങ്ങള്‍ ഭീതിദമായ രീതിയിലേക്ക് മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു. ശക്തമായ മഴയില്‍ അടിച്ചുവീശിയ കാറ്റിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഒരാഴ്ചയോളമാണ് വൈദ്യുതിയില്ലാതിരുന്നത്. ചുറ്റുപാടും എന്താണ് നടക്കുന്നതെന്ന് ഒരു നിശ്ചയവുമില്ല.

യുദ്ധസമാന അന്തരീക്ഷം. ഹെലികോപ്ടറുകള്‍ വട്ടമിട്ടു പറക്കുന്നു. ഉയര്‍ന്ന പ്രദേശമായതിനാൽ വെള്ളം ഇരച്ചുകയറാതിരിക്കാന്‍ സഹായിച്ചു. പച്ചക്കറികളും അരിയും സ്റ്റോക്കുണ്ടായിരുന്നതും ഭക്ഷണത്തിനും സഹായിച്ചു. പ്രളയ ദിനങ്ങള്‍ എല്ലാവരെയും ഭീതിപ്പെടുത്തിയെങ്കിലും അയല്‍പക്കവും ബന്ധുക്കളും കുട്ടികളുമെല്ലാം വെച്ചും വിളമ്പിയതും കുട്ടിക്കാലത്തെ കൂട്ടു കുടുംബത്തിൻെറ നല്ലോര്‍മ സമ്മാനിച്ചു. ഉള്ളതുകൊണ്ട് ഓണം പോലെയെന്ന ചൊല്ലിനെ അന്വര്‍ഥമാക്കിയ ദിനങ്ങളായിരുന്നു. ദുരന്ത ദിനരാത്രങ്ങളില്‍ ആചാരങ്ങളും മതവും ജാതിയുമെല്ലാം മാറിനിന്നു. പ്രസവിച്ച സ്ത്രീ നിശ്ചിത ദിവസങ്ങള്‍ കഴിഞ്ഞേ അമ്പലങ്ങളിെലത്താവൂവെന്നാണ് ആചാരം.

ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിനും അമ്മക്കും അമ്പലത്തിനോട് ചേര്‍ന്ന് അഭയം നല്‍കിയതും പള്ളികളില്‍ എല്ലാ മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും തലചായ്ക്കാന്‍ ഇടം നല്‍കിയതും ജീവിത വഴിയില്‍ വെളിച്ചം പകരുന്ന അനുഭവങ്ങള്‍. മഴ ശമിച്ച് വെള്ളം ഇറങ്ങിത്തുടങ്ങിയപ്പോള്‍ മാത്രമാണ് സമീപത്തെ ജനങ്ങള്‍ അകപ്പെട്ട ദുരിത വ്യാപ്തി തൊട്ടറിയുന്നത്. മനുഷ്യ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തി മുന്നേറാന്‍ ശ്രമിക്കുന്നവര്‍ക്ക് ദുരന്തങ്ങളില്‍ ഏറെ ഗുണപാഠങ്ങളുണ്ടെന്നും ബീന റാണി അഭിപ്രായപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.