എജു-കരിയർ ഗൈഡൻസ് സെല്ലുമായി കെ.എം.സി.സി

ദുബൈ: പ്രവാസി കുടുംബങ്ങളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ-തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൃത്യവും പ്രഫഷനലുമായ മാർഗനിർദേശം ലഭ്യമാക്കുന്നതിനായി ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ‘ഫ്യൂച്ചർ ക്രാഫ്റ്റ്’ വിദ്യാഭ്യാസ-തൊഴിൽ മാർഗനിർദേശ സെൽ ആരംഭിച്ചു.

ഉന്നത വിദ്യാഭ്യാസം, പഠനവിഷയങ്ങളുടെ തെരഞ്ഞെടുപ്പ്, കോളജ്-സർവകലാശാല പ്രവേശനം, വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, സ്‌കോളർഷിപ്പ് അവസരങ്ങൾ, പ്രവേശന പരീക്ഷകൾ, ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും തൊഴിൽ സാധ്യതകൾ തുടങ്ങി വിദ്യാഭ്യാസ-കരിയർ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ നേതൃത്വത്തിൽ മാർഗനിർദേശവും കൗൺസിലിങ്ങും ലഭ്യമാക്കും.

വിദ്യാർഥികളുടെ താൽപര്യം, കഴിവ്, വ്യക്തിത്വം, ഭാവിയിലെ തൊഴിൽ സാധ്യതകൾ എന്നിവ വിലയിരുത്തി ശരിയായ പഠനപാത തിരഞ്ഞെടുക്കുന്നതിനുള്ള സഹായവും പദ്ധതിയുടെ ഭാഗമായി നൽകും. മാറിവരുന്ന വിദ്യാഭ്യാസ-തൊഴിൽ സാഹചര്യത്തിൽ കൃത്യമായ മാർഗനിർദേശം വിദ്യാർഥികളുടെ ഭാവി വിജയത്തിന് നിർണായകമാണെന്ന തിരിച്ചറിവിലാണ് ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി ഈ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നതെന്ന് ദുബൈ കെ.എം.സി.സി കാസർകോട്​ ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി, ആക്ടിങ് ജനറൽ സെക്രട്ടറി സുബൈർ കുബണൂർ, ട്രഷറർ ഡോ. ഇസ്മായിൽ, എജുക്കേഷൻ ആൻഡ് കരിയർ വിങ് ചെയർമാൻ സലാം തട്ടാഞ്ചേരി എന്നിവർ പറഞ്ഞു. വിദ്യാഭ്യാസ-കരിയർ മാർഗനിർദേശ രംഗത്ത് അനുഭവസമ്പത്തുള്ള കെ.എം. മുജീബുല്ല, ഡോ. ഷരീഫ് പൊവ്വൽ, ഷംസുദ്ദീൻ പാടടുക്ക, ഡോ. കെ.പി. നൗഫിന എന്നിവരാണ് മാർഗനിർദേശം നൽകുന്നത്.

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ-കരിയർ സംബന്ധമായ സംശയങ്ങൾ വാട്സ്ആപ്പ് വഴി എഴുത്തായോ ശബ്ദസന്ദേശമായോ അയക്കാം. ലഭിക്കുന്ന ചോദ്യങ്ങൾക്ക് വിദഗ്ധർ മറുപടി നൽകും. ആവശ്യാനുസരണം, വ്യക്തിഗത വിദ്യാഭ്യാസ-തൊഴിൽ മാർഗനിർദേശ സെഷനുകളും കൗൺസിലിങ്ങും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

സംശയങ്ങൾക്കും മാർഗനിർദേശത്തിനുമായി +971 50 922 0561, +91 94963 58413, +971 50 857 6548, +91 99951 06886 എന്നീ വാട്​സാപ്​ നമ്പറുകളിൽ ബന്ധപ്പടണം.

Tags:    
News Summary - KMCC with Edu-Career Guidance Cell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.