ദുബൈ: പ്രവാസി കുടുംബങ്ങളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ-തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൃത്യവും പ്രഫഷനലുമായ മാർഗനിർദേശം ലഭ്യമാക്കുന്നതിനായി ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ‘ഫ്യൂച്ചർ ക്രാഫ്റ്റ്’ വിദ്യാഭ്യാസ-തൊഴിൽ മാർഗനിർദേശ സെൽ ആരംഭിച്ചു.
ഉന്നത വിദ്യാഭ്യാസം, പഠനവിഷയങ്ങളുടെ തെരഞ്ഞെടുപ്പ്, കോളജ്-സർവകലാശാല പ്രവേശനം, വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, സ്‌കോളർഷിപ്പ് അവസരങ്ങൾ, പ്രവേശന പരീക്ഷകൾ, ഇന്ത്യയിലെയും വിദേശരാജ്യങ്ങളിലെയും തൊഴിൽ സാധ്യതകൾ തുടങ്ങി വിദ്യാഭ്യാസ-കരിയർ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ നേതൃത്വത്തിൽ മാർഗനിർദേശവും കൗൺസിലിങ്ങും ലഭ്യമാക്കും.
വിദ്യാർഥികളുടെ താൽപര്യം, കഴിവ്, വ്യക്തിത്വം, ഭാവിയിലെ തൊഴിൽ സാധ്യതകൾ എന്നിവ വിലയിരുത്തി ശരിയായ പഠനപാത തിരഞ്ഞെടുക്കുന്നതിനുള്ള സഹായവും പദ്ധതിയുടെ ഭാഗമായി നൽകും. മാറിവരുന്ന വിദ്യാഭ്യാസ-തൊഴിൽ സാഹചര്യത്തിൽ കൃത്യമായ മാർഗനിർദേശം വിദ്യാർഥികളുടെ ഭാവി വിജയത്തിന് നിർണായകമാണെന്ന തിരിച്ചറിവിലാണ് ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി ഈ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നതെന്ന് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി, ആക്ടിങ് ജനറൽ സെക്രട്ടറി സുബൈർ കുബണൂർ, ട്രഷറർ ഡോ. ഇസ്മായിൽ, എജുക്കേഷൻ ആൻഡ് കരിയർ വിങ് ചെയർമാൻ സലാം തട്ടാഞ്ചേരി എന്നിവർ പറഞ്ഞു. വിദ്യാഭ്യാസ-കരിയർ മാർഗനിർദേശ രംഗത്ത് അനുഭവസമ്പത്തുള്ള കെ.എം. മുജീബുല്ല, ഡോ. ഷരീഫ് പൊവ്വൽ, ഷംസുദ്ദീൻ പാടടുക്ക, ഡോ. കെ.പി. നൗഫിന എന്നിവരാണ് മാർഗനിർദേശം നൽകുന്നത്.
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ-കരിയർ സംബന്ധമായ സംശയങ്ങൾ വാട്സ്ആപ്പ് വഴി എഴുത്തായോ ശബ്ദസന്ദേശമായോ അയക്കാം. ലഭിക്കുന്ന ചോദ്യങ്ങൾക്ക് വിദഗ്ധർ മറുപടി നൽകും. ആവശ്യാനുസരണം, വ്യക്തിഗത വിദ്യാഭ്യാസ-തൊഴിൽ മാർഗനിർദേശ സെഷനുകളും കൗൺസിലിങ്ങും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
സംശയങ്ങൾക്കും മാർഗനിർദേശത്തിനുമായി +971 50 922 0561, +91 94963 58413, +971 50 857 6548, +91 99951 06886 എന്നീ വാട്സാപ് നമ്പറുകളിൽ ബന്ധപ്പടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.