ബംഗളൂരു: കർണാടകയെ സുരക്ഷിതമാക്കാൻ ബി.ജെ.പിക്ക് വോട്ടുചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ. 1700 പോപുലർ ഫ്രണ്ടുകാരെ തുറന്നുവിട്ടവരാണ് കോൺഗ്രസുകാർ. എന്നാൽ അവരെ എക്കാലത്തേക്കും നിരോധിച്ചയാളാണ് നരേന്ദ്ര മോദി. ദേശവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നവരാണ് കോൺഗ്രസുകാർ, അവർക്ക് കർണാടകയെ സംരക്ഷിക്കാനാകില്ല -ഷാ പറഞ്ഞു. ബി.ജെ.പി സംസ്ഥാന കമ്മിറ്റിയുടെ ‘വിജയ് സങ്കൽപ് അഭിയാൻ’ പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെയും തന്റെ പ്രസംഗത്തിൽ അമിത് ഷാ വിമർശിച്ചു. 'കേരളം നിങ്ങളുടെ അടുത്തല്ലേ, ഞാൻ കൂടുതലൊന്നും പറയുന്നില്ല. കർണാടകയെ സുരക്ഷിതമാക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, ബി.ജെ.പിക്ക് മാത്രമേ അതിന് സാധിക്കൂ' -ഷാ പറഞ്ഞു.
കോൺഗ്രസും ജെ.ഡി.എസും കുടുംബ രാഷ്ട്രീയത്താലും അഴിമതിയാലും ദുഷിച്ചിരിക്കുകയാണ്. ഗാന്ധി കുടുംബത്തിനു മാത്രമാണ് കോൺഗ്രസ് ക്ഷേമം നൽകുക. ജെ.ഡി.എസാകട്ടെ അച്ഛൻ, അമ്മമ്മ, മക്കൾ, അവരുടെ ഭാര്യമാർ, മരുമക്കൾ തുടങ്ങിയവർക്കായാണ് ഭരണം നടത്തുന്നത്.
മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാറിന് കീഴിൽ മാത്രമേ യുവാക്കൾക്ക് അവസരവും ക്ഷേമവും ഉണ്ടാകൂ. -അമിത് ഷാ പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി, മുതിർന്ന നേതാവ് ബി.എസ്. യെദിയൂരപ്പ, സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത കർണാടകയിൽ ജനുവരി മാസത്തെ രണ്ടാമത്തെ സന്ദർശനമാണ് അമിത് ഷാ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.