കർണാടക മുഖ്യമന്ത്രി: സിദ്ധരാമയ്യ അനുകൂലികൾ ആഘോഷത്തിൽ, പിന്നോട്ടില്ലെന്നുറച്ച് ഡി.കെ. ശിവകുമാർ

ബംഗളൂരു: കർണാടകയിൽ ആരാകും മുഖ്യമന്ത്രിയെന്നതിൽ അനിശ്ചിതത്വം തുടരുന്നു. മുഖ്യമന്ത്രി പദത്തിന് വേണ്ടി രംഗത്തുള്ള മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറും ഡൽഹിയിൽ തുടരുകയാണ്. സിദ്ധരാമയ്യയെയാണ് ഹൈകമാൻഡ് പിന്തുണക്കുന്നതെന്ന അഭ്യൂഹങ്ങൾക്കിടെ അദ്ദേഹത്തിന്‍റെ അനുയായികൾ ആഘോഷം തുടങ്ങിക്കഴിഞ്ഞു. അതേസമയം, മുഖ്യമന്ത്രിപദം വിട്ടുകൊടുക്കാനില്ലെന്ന നിലപാടിലുറച്ചു നിൽക്കുകയാണ് ശിവകുമാർ. വ്യാഴാഴ്ചയോടെ അന്തിമ തീരുമാനം പാർടി അധ്യക്ഷൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

സിദ്ധരാമയ്യ ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ കർണാടകയിൽ വിവിധയിടങ്ങളിൽ അദ്ദേഹത്തെ പിന്തുണക്കുന്നവർ ആഹ്ലാദപ്രകടനം നടത്തി. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമായിരുന്നു ആഘോഷം. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്ന കാര്യം രാഹുലുമായുള്ള കൂടിക്കാഴ്ചയിൽ ഉറപ്പിച്ചതായി കെ.പി.സി.സി വനിതാ വിഭാഗം സംസ്ഥാന അധ്യക്ഷ പുഷ്പ അമർനാഥ് പറഞ്ഞു. സിദ്ധരാമയ്യയെ പ്രവർത്തകർ ആശംസയറിയിച്ചെന്നും ഇവർ പറഞ്ഞു. സിദ്ധരാമയ്യയുടെ വീടിനു മുന്നിലും ആഹ്ലാദ പ്രകടനമുണ്ടായി.


മുഖ്യമന്ത്രിപദത്തിനുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് ഡി.കെ. ശിവകുമാർ പക്ഷം നൽകുന്ന സൂചനകൾ. മുഖ്യമന്ത്രി സ്ഥാനം വീതംവെക്കുകയാണെങ്കിൽ ആദ്യ ഊഴം തനിക്ക് വേണമെന്നാണ് ശിവകുമാർ ആവശ്യപ്പെടുന്നത്. അതിനിടെ, ബംഗളൂരുവിലെ കണ്ഡീരവ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞക്കുള്ള തയാറെടുപ്പുകൾ നിർത്തിവെച്ചു. സത്യപ്രതിജ്ഞക്കുള്ള സ്റ്റേജ് നിർമാണം ഇവിടെ തുടങ്ങിയിരുന്നു. വ്യാഴാഴ്ച സത്യപ്രതിജ്ഞയുണ്ടാകുമെന്നായിരുന്നു നേരത്തെയുള്ള വിവരം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് നീളുന്നതിനാൽ വ്യാഴാഴ്ച സത്യപ്രതിജ്ഞ നടക്കാനുള്ള സാധ്യത വളരെ കുറവാണ്.

ബി.ജെ.പിയെ തറപറ്റിച്ച് നേടിയ ഉജ്വല വിജയത്തിന് നാലുനാൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാകാത്തത് കോൺഗ്രസിന് തലവേദനയായിരിക്കുകയാണ്. നേരത്തെ, തെരഞ്ഞെടുപ്പ് നിരീക്ഷക സമിതി എം.എൽ.എമാരുടെ അഭിപ്രായം തേടിയപ്പോൾ ഭൂരിപക്ഷം എം.എൽ.എമാരും പിന്തുണച്ചത് സിദ്ധരാമയ്യയെയായിരുന്നു. ശിവകുമാറിന് വേണ്ടിയും എം.എൽ.എമാർ നിലകൊണ്ടതോടെയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചുമതല ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കൈമാറിയത്.

മുഖ്യമന്ത്രി സ്ഥാനം ശിവകുമാറുമായി പങ്കുവെക്കാൻ തയാറെന്ന് സിദ്ധരാമയ്യ നേതൃത്വത്തെ അറിയിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ആദ്യത്തെ രണ്ടുവർഷം മുഖ്യമന്ത്രി പദം തനിക്ക് വേണമെന്നാണ് ആവശ്യം. ആദ്യ രണ്ട് വർഷത്തിന് ശേഷം താൻ സ്ഥാനമൊഴിയുമെന്നും തുടർന്നുള്ള മൂന്ന് വർഷം ശിവകുമാറിന് മുഖ്യമന്ത്രി പദത്തിൽ തുടരാമെന്നുമായിരുന്നു നിർദേശം. എന്നാൽ, ഇത് സാധ്യമല്ലെന്നും ആദ്യ ഊഴം തനിക്ക് വേണമെന്നുമാണ് ശിവകുമാർ വ്യക്തമാക്കിയിരിക്കുന്നത്.

മേയ് 13ന് ഫലം പ്രഖ്യാപിച്ച കർണാടക തെരഞ്ഞെടുപ്പിൽ 224 അംഗ നിയമസഭയിൽ 135 സീറ്റുകൾ നേടിയാണ് കോൺഗ്രസ് വിജയിച്ചത്. ബി.ജെ.പിക്ക് 66 സീറ്റ് മാത്രമാണ് നേടാനായത്. കേവല ഭൂരിപക്ഷത്തിലേറെ നേടാനായതിനാൽ എം.എൽ.എമാരെ ബി.ജെ.പി വിലക്കെടുക്കുന്നതിനെ അതിജീവിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. കോൺഗ്രസിന്‍റെ മുൻ സഖ്യകക്ഷിയായ ജെ.ഡി.എസിന് 19 സീറ്റ് മാത്രമാണ് നേടാനായത്.

Tags:    
News Summary - Team Siddaramaiah Celebrates, DK Shivakumar Doesn't Budge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.