മമതാ ബാനർജി

കോൺഗ്രസ് വിട്ടത് തെറ്റായിപ്പോയെന്ന് മമതാ ബാനർജി തുറന്നുപറയണം; ജൂലൈ 21ലെ പരിപാടിയിലേക്ക് ക്ഷണവുമായി ബംഗാൾ കോൺഗ്രസ്

കൊൽക്കത്ത: കോൺഗ്രസ് വിട്ടത് തെറ്റായ തീരുമാനമായിരുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി അംഗീകരിക്കണമെന്ന് പശ്ചിമബംഗാൾ കോൺഗ്രസ് അധ്യക്ഷൻ ശുഭാങ്കർ സർക്കാർ. ജൂലൈ 21ന് നടക്കുന്ന രക്തസാക്ഷി ദിന പരിപാടിയിലേക്ക് മമതയെ ശുഭാങ്കർ സ്വാഗതം ചെയ്യുകയും ചെയ്തു. 1993ലെ ജൂലൈ 21 പ്രക്ഷോഭത്തിന്റെ ഓർമ പുതുക്കുന്ന ഷാഹിദ് മിനാറിലെ പരിപാടിയുടെ ഒരുക്കങ്ങൾ അവലോകനം ചെയ്തശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രക്ഷോഭത്തിന്റെ ചരിത്രപരമായ പ്രാധാന്യം മമത ബാനർജി തിരിച്ചറിയണമെന്നും അതിന്റെ പാരമ്പര്യം മാറ്റിയെഴുതാൻ ശ്രമിക്കരുതെന്നും ശുഭാങ്കർ പറഞ്ഞു. ‘മൂന്ന് പതിറ്റാണ്ട് മുമ്പ് കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപവത്കരിച്ച മമത ബാനർജി ആ തീരുമാനം തെറ്റായിരുന്നുവെന്ന് അംഗീകരിക്കണം. ഷാഹിദ് മിനാറിൽ നടക്കുന്ന കോൺഗ്രസ് പരിപാടിയിൽ രക്തസാക്ഷികൾക്ക് ആദരാജ്ഞലി അർപ്പിക്കാൻ അവരെ സ്വാഗതം​ ചെയ്യുന്നു’ -അദ്ദേഹം പറഞ്ഞു. 1993 ജൂലൈ 21ൽ യൂത്ത് കോൺഗ്രസിന്റെ ബാനറിലാണ് പ്രക്ഷോഭം സംഘടിപ്പിച്ചതെന്നും കോൺഗ്രസുമായുള്ള അതിന്റെ ബന്ധം ഇല്ലാതാക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മതനിരപേക്ഷ ശക്തികളുടെ ഐക്യം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1993 ജൂലൈ 21ന് യൂത്ത് കോൺഗ്രസ് മാർച്ചിനിടെ പൊലീസ് വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ട സംഭവം എല്ലാ വർഷവും ആചരിച്ചു പോരുന്നുണ്ട്. അന്ന് മമത ബാനർജി കോൺഗ്രസ് നേതാവായിരുന്നു. പിന്നീട് 1998ൽ അവർ കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസ് രൂപവത്കരിച്ചു.  തൃണമൂൽ കോൺഗ്രസ് രൂപവത്കരിച്ചതിന് ശേഷവും എല്ലാവ വർഷവും മെഗാ ​റാലികളോടെ പ്ര​ക്ഷോഭ ദിവസം മമതാ ബാനർജിയും പാർട്ടിയും ആചരിച്ചിരുന്നു. കോൺഗ്രസ് ലളിതമായ പരിപാടികളോടെ ആ ദിവസം ആചരിക്കുന്നത്. എന്നാൽ, തൃണമൂൽ കോൺഗ്രസ് റാലികൾ അവരുടെ പാർട്ടിയുടെ സംഘടനാ ശക്തിയുടെ പ്രകടനമായി മാറിയിരുന്നു. അതേസമയം, മമത ബാനർജിയോ തൃണമൂൽ കോൺഗ്രസോ കോൺഗ്രസ് നേതാവിന്റെ ക്ഷണത്തോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - Bengal Congress invites Mamata to July 21 event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.