തിരുവനന്തപുരം: സംഘടനാ തെരഞ്ഞെടുപ്പിെൻറ ഭാഗമായി തയാറാക്കിയ അംഗങ്ങളുടെ പട്ടികയെചൊല്ലി കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയോഗത്തില്‍ രൂക്ഷവിമർശനം. പട്ടിക പൂര്‍ണമായും പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് യോഗത്തിലുണ്ടായത്. ഗ്രൂപ് വ്യത്യാസമില്ലാതെ യോഗത്തിൽ പെങ്കടുത്ത മിക്ക നേതാക്കളും പട്ടികയിൽ വിയോജിപ്പ് പ്രകടിപ്പിച്ചു. ഇപ്പോള്‍ തയാറാക്കിയ പട്ടിക പുറത്തുവന്നാല്‍ പൊട്ടിത്തെറിക്ക് വഴിവെക്കുമെന്നും അഭിപ്രായമുയർന്നു.
വി.എം. സുധീരനാണ് വിമർശനം തുടങ്ങിെവച്ചത്. ഗ്രൂപ് മാനേജര്‍മാര്‍ ഇക്കാര്യത്തിൽ പാര്‍ട്ടിയോട് കാണിച്ചത് വലിയ ദ്രോഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുനഃസംഘടനക്ക് പൊതുമാനദണ്ഡം രൂപവത്കരിക്കാനും നടപടിക്രമങ്ങള്‍ തീരുമാനിക്കാനും കഴിഞ്ഞ രാഷ്ട്രീയകാര്യസമിതിയോഗത്തില്‍ ധാരണയായിരുന്നു. എന്നാല്‍, ഇതൊന്നും പാലിക്കാതെ ഗ്രൂപ് മാനേജര്‍മാര്‍ ചേര്‍ന്നിരുന്ന് ആരെയും അറിയിക്കാതെ പട്ടികയുണ്ടാക്കുകയായിരുന്നു. കഴിവും പ്രാപ്തിയും സീനിയോരിറ്റിയുമുള്ളവരെ ഒഴിവാക്കി. വനിതകള്‍ക്കും യുവാക്കള്‍ക്കും പട്ടികവിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്കിയുമില്ല. എന്തു തെറ്റ് ചെയ്താലും ഗ്രൂപ് നേതാക്കള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ക്ക് പരിഗണന നല്കി. ഇത് അംഗീകരിക്കാനാവില്ല. അര്‍ഹരെ ഉള്‍പ്പെടുത്തി ലിസ്റ്റിന് വീണ്ടും രൂപം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി.സി. ചാക്കോയും ഇതിനെ പിന്തുണച്ചു. രണ്ടോ, മൂന്നോ പേരുടെ അധ്വാനമല്ല കേരളത്തിലെ പാര്‍ട്ടിയെന്ന് അദ്ദേഹം ഓർമിപ്പിച്ചു. എല്ലാം ചിലര്‍ പങ്കുെവച്ച് കൊണ്ടുപോകുന്നത് നടക്കില്ല. അതാണ് പട്ടിക ഹൈകമാൻഡ്തന്നെ തടഞ്ഞുെവച്ചത്. ഇനിയെങ്കിലും ഗ്രൂപ് നേതാക്കള്‍ ഇതു മനസ്സിലാക്കണമെന്നും ചാക്കോ ചൂണ്ടിക്കാട്ടി. ഗ്രൂപ് മാനേജര്‍മാരുടെ താല്പര്യം മാത്രമാണ് ഇതിലുള്ളതെന്ന് കെ. മുരളീധരൻ ചൂണ്ടിക്കാട്ടി. ഈ പട്ടിക പുറത്തുവന്നാല്‍ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള നീക്കം വിജയം കാണുന്നില്ലെന്ന് കെ. മുരളീധരനും പി.ജെ. കുര്യനും ചൂണ്ടിക്കാട്ടി. വേങ്ങരയില്‍ ന്യൂനപക്ഷവോട്ടുകള്‍ നഷ്ടപ്പെട്ടതെങ്ങനെയെന്ന് പരിശോധിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.
വേണ്ടത്ര വനിത, യുവ പ്രാതിനിധ്യമില്ലെന്ന് ഷാനിമോള്‍ ഉസ്മാനും എം. ലിജുവും പരാതിപ്പെട്ടു. കെ.പി.സി.സി അംഗങ്ങളുടെ പട്ടിക ഉടന്‍തന്നെ പുറത്തുവരുമെന്ന് പിന്നീട് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച പ്രസിഡൻറ് എം.എം. ഹസൻ പറഞ്ഞു. എ.ഐ.സി.സിയുമായി ഒരുതര്‍ക്കവും ഇക്കാര്യത്തിലില്ല. അതിനു കഴിയുകയുമില്ല. കൂടുതൽ പ്രാതിനിധ്യം വേണമെന്ന ആവശ്യമാണ് തർക്കങ്ങൾക്ക് കാരണം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അർഹരായവർ കൂടുതലുള്ളതിനാലാണ് കേരളത്തിൽ മാത്രം തര്‍ക്കമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.