മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ പക്ഷ ശിവസേനയിലെ ആറു ലോക്‌സഭാ എം.പിമാർ ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയിൽ ഔദ്യോഗികമായി ചേർന്നു. ‘ഓപറേഷൻ ടൈഗറിന്റെ വിജയം’ എന്നാണ് ഈ നീക്കത്തെ ഷിൻഡെ വിശേഷിപ്പിച്ചത്.
ഓം പ്രകാശ് രാജെ നിമ്പാൽക്കർ, നാഗേഷ് പാട്ടീൽ അഷ്ടികർ, സഞ്ജയ് ജാദവ്, സഞ്ജയ് ദിന പാട്ടീൽ, ഭൗസാഹെബ് വാക്ചൗരെ, സഞ്ജയ് ദേശ്മുഖ് എന്നിവരാണ് ശിവസേന (യു.ബി.ടി) പാർട്ടി വിട്ട എംപിമാർ. വിമത ഗ്രൂപ്പിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ കുറഞ്ഞത് ആറ് അംഗങ്ങളെങ്കിലും വേണം. ഇവരുടെ നീക്കം ഉദ്ധവ് പക്ഷത്തിന്റെ ലോക്‌സഭാ ശക്തിയെ ഗണ്യമായി ബാധിക്കും.
ആറ് എംപിമാരിൽ നാഗേഷ് പാട്ടീലും ഓംരാജെ നിമ്പാൽക്കറും ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലേക്ക് മാറുന്നതായി ഞായറാഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ടില്ലാത്തതിനാൽ ഭരണപക്ഷത്തേക്ക് പോകുന്നുവെന്ന വാദമാണ് ഓംരാജെ നിമ്പാൽക്കർ ഉയർത്തിയത്.
അതേസമയം, എം.പിമാരുടെ കൂറുമാറ്റം പാർട്ടിക്ക് വലിയ ഉത്തേജനം നൽകുന്നതായി ഏക്നാഥ് ഷിൻഡെ പറഞ്ഞു. എം.പിമാർ ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നതിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ഷിൻഡെയുടെ പരാമർശം. ‘ഒരാളല്ല, ആറ് കടുവകൾ ഇന്ന് ഇപ്പോൾ എന്നോടൊപ്പമുണ്ട്. ഈ സമയത്ത് ഞങ്ങൾ ഒരു സിക്സ് അടിച്ചു’ -ഷിൻഡെ പറഞ്ഞു.
2022ലെ പിളർപ്പിനെ കുറിച്ച് പരാമർശിച്ച ഷിൻഡെ പാർട്ടിയുടെ കാവി പ്രത്യയ ശാസ്ത്രത്തെയും പാർട്ടി ചിഹ്നമായ ‘അമ്പും വില്ലിനെയും’ സംരക്ഷിക്കുന്നതിനാണ് കലാപം ആരംഭിച്ചതെന്നും പറഞ്ഞു. കൂടാതെ എം.പിമാരുടെ പ്രവേശനത്തെ ‘രണ്ടാം കലാപം’ എന്ന് വിശേഷിപ്പിച്ച ഷിൻഡെ തന്റെ നേതൃത്വത്തിനും പാർട്ടിയുടെ പ്രത്യയ ശാസ്ത്ര നിലപാടിനും ലഭിക്കുന്ന പിന്തുണയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അവകാശപ്പെട്ടു.
സംഭവത്തെ തുടർന്ന് ആദിത്യ താക്കറെ വിമത എം.പിമാർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. അതേസമയം സ്ഥിതിഗതികൾ വിലയിരുത്താൻ ഉദ്ധവ് താക്കറെ അടിയന്തര യോഗം വിളിച്ചുചേർക്കുകയും ചെയ്തു.
വ്യാഴാഴ്ച ന്യൂഡൽഹിയിൽ നടന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ പാർട്ടിയുടെ ഒമ്പത് ലോക്സഭ എം.പിമാരിൽ മൂന്ന് പേർ മാത്രമാണ് പങ്കെടുത്തത്. അരവിന്ദ് സാവന്ത്, അനിൽ ദേശായി, രാജഭാവു വാജെ എന്നിവരാണ് യോഗത്തിൽ പങ്കെടുത്ത എം.പിമാർ. ആറ് എം.പിമാർ യോഗത്തിൽ പങ്കെടുക്കാതിരുന്നതോടെ പാർട്ടിക്കുള്ളിൽ അഭ്യൂഹങ്ങളും ശക്തമായിരുന്നു. ഹാജരാകാത്ത എം.പിമാരെ അയോഗ്യരാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഉദ്ധവ് താക്കറെ പക്ഷ ശിവസേന നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് റാവുത്ത് അറിയിച്ചിരുന്നു. മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പക്ഷത്തേക്ക് ആറ് എം.പിമാർ കൂറുമാറിയതായി ശിവസേന നേതാവ് ചന്ദ്രകാന്ത് രഘുവംശി അവകാശപ്പെട്ടതോടെ രാഷ്ട്രീയ കൊടുങ്കാറ്റിന് ശക്തിപ്രാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.