ഡോ. പി.ജി.ആർ. സിന്ധ്യയു​ടെ ജീവചരിത്ര ഗ്രന്ഥ പ്രകാശനച്ചടങ്ങിൽ നിന്ന് 

എനിക്കും മുമ്പ് അദ്ദേഹം മന്ത്രിയായി, പക്ഷേ മുഖ്യമന്ത്രിയാകാനായില്ല, ഞാൻ രണ്ടുതവണയായി; കോൺഗ്രസ് നേതാവിനെ കുറിച്ച് സിദ്ധരാമയ്യ

ബംഗളൂരു: രാഷ്രീയത്തിൽ ആരും അവസരം നൽകില്ലെന്നും സ്വയം അത് പിടിച്ചുവാങ്ങണമെന്നും കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. എന്നാൽ, അതിനായി അർഹത നേടുന്ന രീതിയിൽ പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുതിർന്ന കോൺഗ്രസ് നേതാവ് പി.ജി.ആർ. സിന്ധ്യയുടെ ജീവചരിത്രം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ. 

‘എനിക്കു മുമ്പ് പി.ജി.ആർ. സിന്ധ്യ മന്ത്രിയായി. പിന്നീട് ഞാൻ രണ്ടുതവണ മുഖ്യമന്ത്രിയായി, എന്നാൽ സിന്ധ്യ ആയില്ല. എന്നാൽ, മുഖ്യമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയും സിന്ധ്യക്കുണ്ടായിരുന്നു. അദ്ദേഹത്തിന് ആരും അവസരം നൽകിയില്ല’ -സിദ്ധരാമയ്യ പറഞ്ഞു.

രാമകൃഷ്ണ ഹെഗ്‌ഡെയുടെയും എച്ച്.ഡി. ദേവഗൗഡയുടെയും മന്ത്രിസഭകൾ മുതൽ സിന്ധ്യക്ക് ഒപ്പമുള്ള രാഷ്ട്രീയയാത്ര മുൻ മുഖ്യമന്ത്രി അനുസ്മരിച്ചു. യുവജനകാര്യം, ആരോഗ്യം, ഗതാഗതം, സാമൂഹികക്ഷേമം, ധനകാര്യം എന്നീ വകുപ്പുകൾ അച്ചടക്കത്തോടും കാര്യക്ഷമതയോടും കൂടിയാണ് സിന്ധ്യ കൈകാര്യം ചെയ്തിരുന്നത്. ‘അൺകോംപ്രമൈസ്ഡ്’ എന്ന പുസ്തകത്തിന്റെ പേര് സിന്ധ്യയുടെ ശൈലിക്ക് തികച്ചും അനുയോജ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സിന്ധ്യയുടെ സംഘാടനശേഷിയെയും സിദ്ധരാമയ്യ പ്രശംസിച്ചു. നിയമസഭ, നിയമസഭ കൗൺസിൽ, രാജ്യസഭ തെരഞ്ഞെടുപ്പുകളിൽ പരാതികൾക്ക് ഇടനൽകാതെ പാർട്ടിയെ ഏകോപിക്കാൻ കഴിഞ്ഞിരുന്നുവെന്നും ചൂണ്ടിക്കാട്ടി. പൊതുസേവനത്തിൽ മുഴുകാൻ സിന്ധ്യയെ പ്രാപ്തനാക്കുകയും കുടുംബത്തെ ഒരുമിച്ച് നിർത്തുകയും ചെയ്തതിന് അദ്ദേഹത്തിന്റെ ഭാര്യ ഗീതയെയും സിദ്ധരാമയ്യ അഭിനന്ദിച്ചു.

ഇരുവരും നേരത്തെ, വളരെക്കാലം ജനതാദളിൽ പ്രവർത്തിച്ചശേഷമാണ് കോൺഗ്രസിൽ എത്തിയത്. സിന്ധ്യയുടെ 78-ാം പിറന്നാളിനോടും പൊതുജീവിതത്തിലെ 45 ാം വാർഷികത്തോടും അനുബന്ധിച്ചാണ് ജീവചരിത്ര ഗ്രന്ഥം ‘എ ലൈഫ് അൺകോംപ്രമൈസ്ഡ്: ദി ഡോ. പി.ജി.ആർ. സിന്ധ്യ സ്റ്റോറി’ പുറത്തിറക്കിയത്. വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ.കെ. ഖണ്ഡേൽവാൾ രചിച്ചതാണ് പുസ്തകം.

സുത്തൂർ മഠാധിപതി ശിവരാത്രി ദേശികേന്ദ്ര സ്വാമികൾ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. മന്ത്രിമാരായ യു.ടി. ഖാദർ, ഈശ്വർ ഖണ്ഡ്രെ, ബസവരാജ് റായറെഡ്ഡി തുടങ്ങിയവർ ചടങ്ങിൽ പ​ങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.