ഭഗവന്ത് മന്നിനെതിരെ മദ്യവും മുട്ടയുമായി പ്രതിഷേധം; ബി.ജെ.പി നേതാവ് രവ്‌നീത് സിങ് ബിട്ടുവിനെ പഞ്ചാബ് പോലീസ് കസ്റ്റഡിയിലെടുത്തു

ലുധിയാന: മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ മദ്യവും മുട്ടയും തക്കാളിയും എറിയാൻ ശ്രമിച്ച മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ രവ്‌നീത് സിങ് ബിട്ടുവിനെ ശനിയാഴ്ച പഞ്ചാബ് പോലീസ് കസ്റ്റഡിയിലെടുത്തു. പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ 'കിസാൻ മേള'യിൽ പങ്കെടുക്കാൻ ഭഗവന്ത് മൻ എത്തിയപ്പോഴായിരുന്നു ബിട്ടുവിന്റെ പ്രതിഷേധം. ഒരു കൈയിൽ മദ്യക്കുപ്പിയും മറുകൈയിൽ മുട്ടയും തക്കാളിയുമായി ഗേറ്റിൽ നിന്ന ബിട്ടു, വാഹനവ്യൂഹം കടന്നുപോകുമ്പോൾ മുഖ്യമന്ത്രിക്കുനേരെ മദ്യക്കുപ്പി ഉയർത്തിക്കാട്ടി. കുപ്പി മന്നിന് തിരികെ നൽകുകയാണെന്നും അർവിന്ദ് കെജ്‌രിവാൾ "ഡൽഹിയിലിരുന്ന് പഞ്ചാബ് കൊള്ളയടിക്കുമ്പോൾ" മുഖ്യമന്ത്രി മദ്യം കഴിച്ച് ആസ്വദിക്കട്ടെയെന്നും ബിട്ടു പറഞ്ഞു.

വെള്ളിയാഴ്ച തന്റെ വാഹനവ്യൂഹത്തിന് നേരെ മുട്ടയും തക്കാളിയും എറിഞ്ഞതിനു പിന്നിൽ മൻ ആണെന്ന് ആരോപിച്ച ബിട്ടു, അവ തിരികെ നൽകാനാണ് ഇന്ന് മുഖ്യമന്ത്രിയുടെ ചടങ്ങിലെത്തിയതെന്നും പറഞ്ഞു. വെള്ളിയാഴ്ച ബി.ജെ.പിയുടെ 'നശാ മുക്ത് പഞ്ചാബ് യാത്രയ്ക്കിടെയാണ് ബിട്ടുവിന്റെ വാഹനവ്യൂഹത്തിന് നേരെ മുട്ടയും തക്കാളിയും ഏറുണ്ടായത്. തന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായെന്നും അതിലുണ്ടായിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെന്നും ബിട്ടു ആരോപിച്ചിരുന്നു.

ആളുകളെ കസ്റ്റഡിയിലെടുത്തോ കേസ് എടുത്തോ ജനങ്ങളുടെ ശബ്ദം അടിച്ചമർത്താനാവില്ലെന്ന് ബിട്ടു പിന്നീട് ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ആക്രമണത്തിന് പിന്നിൽ മൻ സർക്കാരാണെന്ന് ആരോപിച്ച ബിട്ടു, താൻ ആ മുട്ടയും തക്കാളിയും തിരികെ നൽകാനാണ് എത്തിയതെന്നും ആവർത്തിച്ചു.

Tags:    
News Summary - Ravneet Bittu detained after alcohol, egg protest near CM Mann's convoy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.