തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ അവധാനതയോടെ ഇടപെടാൻ സർക്കാറും സി.പി.എമ്മും. 2018ലെ വിധിക്ക് പിന്നാലെയുണ്ടായ സാഹച ര്യത്തിൽനിന്ന് വ്യത്യസ്തമായി വിഷയം കൈകാര്യം ചെയ്യാനാണ് സർക്കാറും മുന്നണിയും എ ത്തിയ പ്രാഥമിക തീരുമാനം. ചുരുക്കത്തിൽ പ്രതിപക്ഷത്തിനും സംഘ്പരിവാർ സംഘടനകൾക്കും രാഷ്ട്രീയനേട്ടം ഉണ്ടാക്കാനോ ക്രമസമാധാനപ്രശ്നം സൃഷ്ടിക്കാനോ സർക്കാർ അവസരം ഉണ്ടാക്കില്ല. ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിയും സി.പി.എമ്മിെൻറ ഗൃഹസന്ദർശനത്തിൽ ലഭിച്ച പ്രതികരണവും മനസ്സിൽ വെച്ചാവും ഒാരോചുവടും. പ്രാഥമിക വിലയിരുത്തലിനായി സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് വെള്ളിയാഴ്ച ചേരും. 16നും 17നും ചേരുന്ന പി.ബിയും ഇത് പരിഗണിക്കും.
വിധിക്ക് പിന്നാലെ യുവതീപ്രവേശത്തിന് അനുകൂലമായും പ്രതികൂലമായും വന്ന വ്യാഖ്യാനങ്ങളിൽ വ്യക്തത വരുത്തുക എന്നതാണ് പ്രഥമപരിഗണന. 2018ലെ വിധി നിലനിൽക്കുന്നതിനാൽ യുവതീപ്രവേശത്തിന് വിലക്കില്ലെന്നതാണ് ഒരു വ്യാഖ്യാനം. അതല്ല, വിശാല ബെഞ്ച് പരിഗണിക്കാനിരിക്കെ യുവതീപ്രവേശനത്തിന് സർക്കാർ സംരക്ഷണം നൽകരുതെന്നാണ് മറുപക്ഷം. യു.ഡി.എഫും ബി.ജെ.പിയും ഇത് ഉയർത്തിക്കഴിഞ്ഞു. വിധിയിൽ വ്യക്തത വേണ്ട എല്ലാ വിഷയത്തിലും അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടും.
ആവശ്യമെങ്കിൽ സുപ്രീംകോടതി അഭിഭാഷകരുടെ സഹായവും തേടും. 2018ലെ വിധി റദ്ദാക്കിയില്ലെന്നതിനാൽ ശബരിമല പ്രവേശത്തിന് ആവശ്യമുന്നയിച്ച് സ്ത്രീകൾ എത്താനാണ് സാധ്യതയെന്ന് സർക്കാറും സി.പി.എമ്മും തിരിച്ചറിയുന്നു. കോൺഗ്രസും ബി.ജെ.പിയും പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും ഇതാണെന്നും അവർക്കറിയാം. രാഷ്ട്രീയമായി സി.പി.എമ്മിെൻറയും എൽ.ഡി.എഫ് സർക്കാറിെൻറയും നിലപാട് യുവതീപ്രവേശത്തിന് ഒപ്പമാണ്. പക്ഷേ, അത് പ്രാവർത്തികമാക്കാനുള്ള പ്രത്യക്ഷ നടപടികളിലേക്ക് സർക്കാർ നീങ്ങില്ലെന്ന സൂചനയാണ് ഇടത് നേതൃത്വം നൽകുന്നത്.
സുപ്രീംകോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കാനിരിക്കുന്ന വിഷയമെന്നതിനാൽ സർക്കാർ ഇടപെടലിന് പരിമിതിയുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് തീരുമാനം. ക്രമസമാധാന പ്രശ്നവും സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനും അനുവദിക്കാനാവില്ലെന്ന നിലപാട് ശബരിമല ദർശനത്തിന് ശ്രമിക്കുന്നവരെ ബോധ്യപ്പെടുത്താനും ധാരണയുണ്ട്. ഇതടക്കം വരുംദിവസങ്ങളിലെ നേതൃയോഗത്തിൽ ചർച്ച ചെയ്ത് വ്യക്തത വരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.