തിരുവനന്തപുരം: ജംബോ പട്ടികയിൽ ഹൈകമാൻഡ് അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിൽ കെ.പി.സി.സി ഭാരവാഹി പട്ടിക പുനഃക്രമീകരിക്കാൻ തിരിക്കിട്ട നീക്കം. ‘മനസ്സില്ലാ മനസ്സോടെ’ ആണെങ്കിലും രണ്ടു പ്രബല ഗ്രൂപ്പുകളും പുതിയ പട്ടിക തയാറാക്കിത്തുടങ്ങി. സെക്രട്ടറിമാരുടെ നിയമനം ഉടൻ ഉണ്ടാവില്ലെന്ന ധാരണയിലാണ് പട്ടിക തയാറാക്കുന്നത്.
നൂറോളം പേരുടെ പട്ടികയാണ് ആഴ്ചകൾക്കുമുമ്പ് ഹൈകമാൻഡ് അംഗീകാരത്തിന് സമർപ്പിച്ചത്. അംഗബലം കുറച്ചും ജനപ്രതിനിധികളെ ഒഴിവാക്കിയുമാണ് പുതിയ പട്ടികക്ക് രൂപം നൽകുന്നത്. പരമാവധി 25 ഭാരവാഹി മതിയെന്ന ഉറച്ച നിലപാടിലാണ് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. ജനപ്രതിനിധികൾ ഭാരവാഹിയാകുന്നതിനോടും അദ്ദേഹം യോജിച്ചിരുന്നില്ല. ഗ്രൂപ്പുകൾ ‘സ്വന്തം’പട്ടിക തയാറാക്കി ഉടൻ കെ.പി.സി.സി പ്രസിഡൻറിന് കൈമാറും.
ഭാരവാഹികളുടെ കാര്യത്തിൽ ‘എ’ ഗ്രൂപ്പിനെ അപേക്ഷിച്ച് ‘െഎ’ പക്ഷത്ത് ചില ആശയക്കുഴപ്പങ്ങൾ ഉണ്ട്. ജംബോ പട്ടികയിൽത്തന്നെ എ പക്ഷം ജനപ്രതിധികളെ ഒഴിവാക്കിയിരുന്നു. ആദ്യം നൽകിയ ലിസ്റ്റിൽ ആരെ ഒഴിവാക്കുമെന്ന കാര്യത്തിൽ ഇരുകൂട്ടർക്കും ആശയക്കുഴപ്പമുണ്ട്. കെ. ശിവദാസൻ നായർ, കെ. ബാബു, എം. മുരളി, റോസക്കുട്ടി ടീച്ചർ, എഴുകോൺ നാരായണൻ, ടി. സിദ്ദീഖ്, പി.സി. വിഷ്ണുനാഥ്, ജെയ്സൺ ജോസഫ്, തമ്പാനൂർ രവി, വർക്കല കഹാർ എന്നീ പേരുകളാണ് എ പക്ഷം സജീവമായി പരിഗണിക്കുന്നത്.
ജോസഫ് വാഴയ്ക്കൻ, എ.എ. ഷുക്കൂർ, പി.എം. നിയാസ്, പന്തളം സുധാകരൻ, നെയ്യാറ്റിൻകര സനൽ, രമണി പി. നായർ, സി.ആർ. മഹേഷ്, സജീവ് മാറോളി എന്നീ പേരുകൾ െഎ ഗ്രൂപ്പും പരിഗണിക്കുന്നു. ജോൺസൻ എബ്രഹാം, ടോമി കല്ലാനി എന്നിവരെ ഭാരവാഹികളാക്കണമെന്ന ശക്തമായ നിലപാടുമായി വി.എം. സുധീരനും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.