മുസഫര്‍നഗറില്‍ ജാട്ടുകള്‍ക്ക് ബി.ജെ.പിയോട് മമത

ചെറുപട്ടണമായ ബുധാനയില്‍നിന്ന് അല്‍പം ഉള്ളിലേക്കുപോയാല്‍ മുസഫര്‍നഗര്‍ കലാപത്തില്‍ എല്ലാം വിട്ടോടിപ്പോന്ന കുടുംബങ്ങളെ ജമാഅത്തെ ഇസ്ലാമി ഹിന്ദ് പുനരധിവസിപ്പിച്ച ‘ഫലാഹേ ആം കോളനി’ കാണാം. ഉച്ചക്കുശേഷം അവിടെയത്തെുമ്പോള്‍ കോളനിയിലെ തലമുതിര്‍ന്നവരായ ആലമും ഹലീമും തണുപ്പിന് ശമനം കിട്ടാന്‍ കയര്‍ പിരിച്ചുണ്ടാക്കിയ കട്ടിലില്‍ വെയിലുകൊണ്ടിരിക്കുകയാണ്. 2013ലെ കലാപനാളില്‍ രാത്രിയില്‍ കുടുംബത്തോടൊപ്പം ലിസാഡ് ഗ്രാമത്തില്‍നിന്ന് ജീവനും കൊണ്ടോടിയതാണ് ആലം. ലിസാഡില്‍ 300 മുസ്ലിം വീടുകളാണുണ്ടായിരുന്നത്. എല്ലാം കത്തിച്ചു. ആയിരത്തോളം പേര്‍ ഇതത്തേുടര്‍ന്ന് അവിടെനിന്ന് പലായനം ചെയ്തു. ജാട്ടുകള്‍ അഞ്ചാം തീയതി മഹാപഞ്ചായത്ത് നടത്തിയാണ് കലാപ തീരുമാനമെടുത്തത്. സ്വന്തമായുണ്ടായിരുന്ന ആറ് ബിഗ ഭൂമിയില്‍ വീടുമായി കഴിഞ്ഞുവരുകയായിരുന്ന താനിപ്പോള്‍ എട്ട് ബിഗ ഭൂമിയിലുണ്ടാക്കിയ ഈ കോളനിയില്‍ 80 കുടുംബങ്ങള്‍ക്കൊപ്പം കഴിയുകയാണെന്ന് ആലം പറഞ്ഞു. ജാട്ടുകള്‍ കൈയടക്കിവെച്ച ഭൂമിയിലേക്ക് പിന്നെ പോയിനോക്കിയിട്ടേയില്ല.

മുസഫര്‍നഗര്‍ കലാപത്തെ തുടര്‍ന്ന് 50ലേറെ ഗ്രാമങ്ങളില്‍നിന്ന് പലായനം ചെയ്ത 50,000 പേരില്‍ 80ഓളം കുടുംബങ്ങളാണ് ഫലാഹെ ആം കോളനിയിലുള്ളത്. കലാപ ബാധിത പ്രദേശങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒമ്പത് ഗ്രാമങ്ങളില്‍നിന്നുള്ളവര്‍ക്ക് മടങ്ങിപ്പോകാന്‍ കഴിഞ്ഞില്ല. ക്യാമ്പുകളിലേക്ക് മാറിയതോടെ ഇവരുടെ ജീവിതമാര്‍ഗങ്ങളും തൊഴിലും നഷ്ടപ്പെട്ടു. ബുധാനയിലെ തെരുവില്‍ തുണിത്തരങ്ങളും മറ്റും വിറ്റും വാഹനങ്ങളിലും കൃഷിയിടങ്ങളിലും തൊഴില്‍ ചെയ്തും ജീവിക്കുകയാണിവര്‍. തൊട്ടപ്പുറത്തുള്ള മുസ്തഖ്ബിലും ഗ്രാമം വിട്ടോടി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ആ വഴിക്ക് പോയിനോക്കിയിട്ടുപോലുമില്ല. ആ രാത്രി ഗ്രാമം വിട്ടോടിയ രണ്ട് കുടുംബങ്ങള്‍ കൂടി ഈ കോളനിയിലുണ്ടെന്ന് മുസ്തഖ്ബില്‍ പറഞ്ഞു. അഞ്ച് മുറികളുള്ള സ്വന്തം വീട്ടില്‍ കഴിഞ്ഞുവരുകയായിരുന്നു. 12 മുസ്ലിം കുടുബങ്ങളാണ് തന്‍െറ ഗ്രാമത്തിലുണ്ടായിരുന്നത്. ഈ 12 വീടുകളും ഇന്ന് ജാട്ടുകള്‍ കൈവശം വെച്ചിരിക്കുകയാണ്.

കലാപത്തില്‍ വീടും കിടപ്പാടവും നഷ്ടപ്പെട്ടെങ്കിലും നഷ്ടപരിഹാരം കിട്ടിയില്ളെങ്കിലും തന്‍െറ വോട്ട് സമാജ്വാദി പാര്‍ട്ടിക്കുതന്നെയെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, മുസ്തഖ്ബിലിന്‍െറ വാദത്തോട് കൂടെനില്‍ക്കുന്ന സഫര്‍ യോജിച്ചില്ല. തന്‍െറ വോട്ട് ബി.എസ്.പിയുടെ സയ്യിദ ബീഗം റാണക്കാണ്. അതിന് തെളിവായി കോളനിയില്‍ സഫറിന്‍െറ വീടിനകത്ത് ബി.എസ്.പി സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ പതിച്ചതും കാണിച്ചുതന്നു. പ്രചാരണം മുറുകിയതോടെ ക്യാമ്പിലെ വോട്ടര്‍മാരെ പിടിക്കാന്‍ സമാജ്വാദി പാര്‍ട്ടിയും ബി.എസ്.പിയും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇരുവരും സമ്മതിക്കുന്നു. കലാപം കഴിഞ്ഞ ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ മുസഫര്‍നഗറിലെ മുസ്ലിംകള്‍ക്ക് വോട്ടിന്‍െറ കാര്യത്തില്‍ ഏകോപിച്ചൊരു അഭിപ്രായമില്ളെന്നതാണ് വസ്തുത.

കലാപത്തിന് ശേഷം മുസഫര്‍നഗറിലെ പട്ടണങ്ങളിലും പല ഗ്രാമങ്ങളിലും ബി.ജെ.പി നേടിയ സ്വാധീനമാണ് അഖിലേഷിനെ ഇപ്പോഴും ഭയപ്പെടുത്തുന്നത്. ഇരകള്‍ കോളനികളില്‍ കഴിയുന്ന ബുധാനയില്‍ പോലും അഖിലേഷ് നടത്തിയ റാലിയില്‍ മുസഫര്‍നഗര്‍ കലാപത്തെക്കുറിച്ച് ഒരു വാക്ക് മിണ്ടാതിരുന്നത് ബോധപൂര്‍വമാണ്. കലാപത്തിനിരയായ പല മുസ്ലിം കുടുംബങ്ങള്‍ക്കും അഞ്ചുലക്ഷം വീതം നഷ്ടപരിഹാരം നല്‍കിയ വിരോധം കാത്തുസൂക്ഷിക്കുന്ന ജാട്ടുകളെ ഒന്നുകൂടി എതിരാക്കാതിരിക്കാനാണ് അഖിലേഷ് ശ്രമിച്ചത്. ഇതിനായി പ്രമോദ് ത്യാഗിയെയാണ് അഖിലേഷ് സ്ഥാനാര്‍ഥിയാക്കിയത്. ബി.എസ്.പി നേതാവ് ഖാദിര്‍ റാണയുടെ ഭാര്യ സയ്യിദ ബീഗം റാണയെ നിര്‍ത്തി മായാവതി  മുസ്ലിം വോട്ട് പിടിക്കുകയാണിവിടെ.

2012ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ജയിക്കാന്‍ കഴിയാതിരുന്ന കലാപബാധിത ജില്ല 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ തൂത്തുവാരിയ ബി.ജെ.പി തുടര്‍ന്ന് മുസഫര്‍നഗര്‍ സിറ്റി നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയില്‍നിന്ന് സീറ്റ് പിടിച്ചെടുത്തു. ഗ്രാമപഞ്ചായത്ത്, ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും ജയം ബി.ജെ.പിക്കായിരുന്നു. ഇത്തവണ ബി.ജെ.പിക്കും അനായാസമല്ല മുസഫര്‍നഗര്‍. കലാപത്തിന്‍െറ ധ്രുവീകരണത്തില്‍ ജയിച്ച സഞ്ജവ് ബല്യാന്‍ മീരാപൂര്‍ സീറ്റ് ഇത്തവണ ജാട്ടുകള്‍ക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും കോണ്‍ഗ്രസില്‍നിന്ന് വന്ന ഗുജ്ജര്‍ സമുദായക്കാരനായ മുന്‍ എം.പി അവ്താര്‍ സിങ്ങിനാണ് നല്‍കിയത്. അതോടെ ബുധാനയില്‍ ഏറെക്കുറെ ജാട്ടുവോട്ട് ബി.ജെ.പിക്കെതിരായി വീഴും. മറ്റു മണ്ഡലങ്ങളിലെ ആര്‍.എല്‍.ഡി സ്ഥാനാര്‍ഥികള്‍ ബി.ജെ.പിയുടെ വോട്ടാകും കവരുക.

അതേസമയം, ആഗ്രയിലെയും മഥുരയിലെയും മീറത്തിലെയും ജാട്ടുകളില്‍നിന്ന് വ്യത്യസ്തമായി കലാപബാധിത പ്രദേശങ്ങളിലെ ജാട്ടുകള്‍ ആര്‍.എല്‍.ഡി സ്ഥാനാര്‍ഥിയുണ്ടായിട്ടും ബി.ജെ.പിയോട് മമത കാണിക്കുന്നുണ്ട്. കലാപത്തില്‍ മുസ്ലിംകള്‍ക്കാണ് എസ്.പി നഷ്ടപരിഹാരം നല്‍കിയതെന്നും അതിനാല്‍ ഹിന്ദുക്കളുടെ വോട്ട് മോദിക്കായിരിക്കുമെന്നുമാണ് അവരുടെ വാദം. സംവരണപ്രക്ഷോഭത്തിന്‍െറ ഭാഗമായി ജാട്ടുകള്‍ മഹാപഞ്ചായത്ത് ചേര്‍ന്ന് ബി.ജെ.പിയെ തോല്‍പിക്കാന്‍ ആഹ്വാനം ചെയ്തതൊന്നും വര്‍ഗീയമായി ധ്രുവീകരിക്കപ്പെട്ട ജാട്ടുകള്‍ക്ക് ബാധകമല്ല.

 

Tags:    
News Summary - jats in muzaffarnagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.