കോട്ടയം: കേരളം ബൂത്തിലെത്താൻ ഇനി ഒമ്പതു ദിവസം. പ്രചാരണം ടോപ് ഗിയറിലാക്കി മുന്നണികളും സ്ഥാനാർഥികളും സജീവം. ഇനിയുള്ള ദിവസങ്ങൾ നിർണായകമാകുമെന്നതിനാൽ പൊള്ളുന്ന വെയിലിനെപ്പോലും അവഗണിച്ച് പഴുതടച്ചുള്ള പ്രചാരണത്തിനാണ് മുന്നണികളുടെ ശ്രമം. പുതിയ രാഷ്ട്രീയ തന്ത്രങ്ങളും ഇതുവരെ കളത്തിലിറക്കാത്ത വിഷയങ്ങളും ആരോപണ-പ്രത്യാരോപണങ്ങളും ഇനി ഉയരും. ഇതുവരെ മടിച്ചുനിന്ന പ്രാദേശിക നേതാക്കളെവരെ കളത്തിലിറക്കിയുള്ള കളികളും തുടങ്ങിക്കഴിഞ്ഞു.
കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്ന് മൂന്നുദിവസത്തോളം യു.ഡി.എഫും രണ്ടുദിവസം ഇടതുമുന്നണിയും കോട്ടയത്ത് നിർത്തിവെച്ച പ്രചാരണം വെള്ളിയാഴ്ച വൈകുന്നരത്തോടെ പുനരാരംഭിച്ചു. പത്തനംതിട്ട മണ്ഡലത്തിൽ വരുന്ന കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും മാവേലിക്കര മണ്ഡലത്തിലെ ചങ്ങനാശ്ശേരിയിലും പ്രചാരണം തുടങ്ങിയിട്ടുണ്ട്. മാണിയുടെ മരണം സൃഷ്ടിച്ച കനത്ത ആഘാതത്തിലാണ് കേരള കോൺഗ്രസ് പ്രവർത്തകർ.
ഇടുക്കി, പത്തനംതിട്ട ജില്ലകളിലും എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിലും ഇതിെൻറ പ്രതിഫലനമുണ്ട്. അതുകൊണ്ടുതന്നെ കൊട്ടിഗ്ഘോഷിച്ചുള്ള പ്രചാരണം യു.ഡി.എഫ് ഉപേക്ഷിച്ചു. ജനങ്ങളുടെ മനസ്സറിഞ്ഞുള്ള പ്രചാരണമാണ് നടത്തുക. മാണിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര തന്നെ ഇതിന് ഉദാഹരണം. മലയോര മേഖലകളിലെല്ലാം യു.ഡി.എഫ് പ്രചാരണത്തിൽ മുഴങ്ങുക മാണിയുടെ ദേഹവിയോഗവും അദ്ദേഹത്തിെൻറ നേട്ടങ്ങളുമാകും. ഇതുവരെ മുന്നണികൾ മൂന്നാംഘട്ട പര്യടന പരിപാടികൾ പൂർത്തിയാക്കിയിട്ടുണ്ട്.
ഒരുനിമിഷംപോലും പാഴാക്കാതെയുള്ള പ്രചാരണമാകണം നടക്കേണ്ടതെന്നാണ് നേതാക്കളുടെ നിർദേശം. കോട്ടയത്ത് കോടിയേരി ബാലകൃഷ്ണെൻറ നേതൃത്വത്തിൽ അവലോകന യോഗം നടന്നിരുന്നു.
വ്യാഴാഴ്ച എ.കെ. ആൻറണിയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കം മുതിർന്ന നേതാക്കൾ പാലായിൽ യോഗം ചേർന്ന് മധ്യകേരളമടക്കം പലമണ്ഡലങ്ങളിെലയും സാധ്യതകൾ വിലയിരുത്തി. തിരുവനന്തപുരമടക്കം പല മണ്ഡലങ്ങളിലും യു.ഡി.എഫ് നേതാക്കൾ പ്രചാരണരംഗത്ത് സജീവമെല്ലന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇക്കാര്യങ്ങളും നേതാക്കൾ ചർച്ചചെയ്തു.
ഇനിയുള്ള ദിവസങ്ങളിൽ ദേശീയ നേതാക്കളും കേരളത്തിലെത്തും. എ.കെ. ആൻറണി കോട്ടയത്ത് എത്തുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ സന്ദർശനം പത്തനംതിട്ടയിലും പത്തനാപുരത്തും ഉണ്ടാകും. പ്രിയങ്കയെ എത്തിക്കാനുള്ള ശ്രമവും നടക്കുന്നു. പത്തനംതിട്ട, കോട്ടയം മണ്ഡലങ്ങളിൽ ബി.ജെ.പിയും പ്രചാരണരംഗത്ത് ഇരുമുന്നണിക്കും ഒപ്പത്തിനൊപ്പം തന്നെ. മത-സാമുദായിക നേതാക്കളുടെ പിന്തുണ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർഥികൾ. എൻ.എസ്.എസ് നിലപാടിൽ ബി.ജെ.പിയും ഇടതുമുന്നണിയും കടുത്ത ആശങ്കയിൽ തന്നെ. എൻ.എസ്.എസിനെ വരുതിയിലാക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടി നേരിട്ടതിനാൽ സമുദായ അംഗങ്ങളുടെ വോട്ടുകൾ ഉറപ്പിക്കാനുള്ള നീക്കവും നടക്കുന്നു. ക്രൈസ്തവ സഭകളുടെ നിലപാടും ഇടതുമുന്നണിക്ക് ഭീഷണിയാണ്. ഇതിനെ മറികടക്കാനുള്ള നെട്ടോട്ടത്തിലാണ് നേതാക്കൾ. മധ്യസ്ഥരും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.