മലപ്പുറം: വൈകിയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്, നാമനിർദേശപത്രിക സമർപ്പിച്ചതാകെട്ട അവസാനനിമിഷവും. എന്നാൽ, അതിെൻറ ഒരു ‘ക്ഷീണ’വും വേങ്ങരയിലെ എൻ.ഡി.എ സ്ഥാനാർഥിക്കില്ല. മലപ്പുറം മണ്ണിൽ അത്ര വേരോട്ടമില്ലെങ്കിലും വേങ്ങരയിലും അവർ കിനാവ് കാണുന്നു -ഇതൾ വിടരുന്ന താമര. പ്രതീക്ഷകളിലൂന്നിയാണ് എൻ.ഡി.എ സ്ഥാനാർഥി കെ. ജനചന്ദ്രൻ മാസ്റ്ററുടെ പ്രചാരണം. പൂർവകാലത്ത് കുട്ടികൾക്ക് മുന്നിൽ ചിരിച്ചുനിന്നതിെൻറ തുടർച്ച ശരീരഭാഷയിലും വാക്കിലും നോക്കിലും നിറച്ചാണ് അദ്ദേഹം ജനങ്ങൾക്ക് മുന്നിലെത്തുന്നത്. പത്രികസമർപ്പണം കഴിഞ്ഞതുമുതൽ തൂവെള്ള ജുബ്ബയും കാവി ഷാളുമണിഞ്ഞ് ജനചന്ദ്രൻ മാസ്റ്റർ വേങ്ങരയിലുണ്ട്. േവാട്ടുറപ്പിക്കാനും എണ്ണം കൂട്ടാനും ആഞ്ഞുപിടിക്കുകയാണ് മുന്നണി.
കൈപിടിച്ച്, ചേർന്നുനിന്ന്
ബുധനാഴ്ച പറപ്പൂർ, ഒതുക്കുങ്ങൽ പഞ്ചായത്തുകളിലായിരുന്നു സ്ഥാനാർഥി. രാവിലെ ഒമ്പതിന് പറപ്പൂരിലെ കാേട്ടക്കാവ് ക്ഷേത്രസന്ദർശനത്തോടെയായിരുന്നു തുടക്കം. ഉച്ചവരെ ഇതേ പഞ്ചായത്തിൽ ഗൃഹസന്ദർശനം. ശേഷം ഒതുക്കുങ്ങലിൽ. വയോധികരെയും രോഗികളെയും സന്ദർശിക്കാനാണ് കൂടുതൽ സമയം ഉപയോഗപ്പെടുത്തിയത്. ആദ്യമെത്തിയത് ആലച്ചുള്ളി ഭാഗത്തെ വീടുകളിൽ. സൂര്യൻ കത്തിത്തുടങ്ങിയ പകലിൽ പല വീടുകളിലുമുള്ളത് സ്ത്രീകളും വയോധികരും മാത്രം. വീടിെൻറ ഉമ്മറത്തേക്കും അടുക്കള ഭാഗത്തേക്കും വരെയെത്തി വോട്ടുതേടാൻ സ്ഥാനാർഥി മടികാണിച്ചില്ല. ആളില്ലാത്തിടത്ത് ക്ഷമയോടെ കാത്തുനിന്നു. വയോധികരുടെ കൂടെയിരുന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. കൈപിടിച്ച്, ചേർന്നുനിന്ന് കൂട്ടത്തിലൊരാളായി. പിന്നെ അടുത്ത വീട്ടിലേക്ക്. രാത്രിയേറെ നീണ്ടു, പരസ്യപ്രചാരണം.
കേന്ദ്രത്തിലുണ്ട്, എല്ലാം
സംസ്ഥാന ഭരണത്തിെൻറ പോരായ്മകൾ, ഇടത്-വലത് മുന്നണികളുടെ പൊള്ളത്തരം. വോട്ടർമാരോട് ജനചന്ദ്രൻ മാസ്റ്റർക്ക് പറയാനുള്ളത് ഇത് മാത്രം. കൂടെ ഒാർമപ്പെടുത്തുന്നു, കേന്ദ്രഭരണനേട്ടങ്ങൾ, പദ്ധതികൾ, വികസനം, കുടുംബസുരക്ഷ... ഇല്ലായ്മകൾ തൊട്ടറിയാൻ ചില പൊടിെക്കെകളും പക്കലുണ്ട്. വീട്ടിൽ ഗ്യാസുണ്ടോ? റേഷൻ കാർഡ് ചുവപ്പോ, നീലയോ...? ചോദ്യത്തിന് പിറകെ സ്ഥാനാർഥിയുടെ കൂടെയുള്ളവർ വിവരങ്ങൾ രേഖപ്പെടുത്തും. പരിഹാരം കാണുമെന്ന ഉറപ്പ്. കേന്ദ്രത്തിെൻറ പക്കൽ പല പദ്ധതികളുമുണ്ടെങ്കിലും സംസ്ഥാനത്ത് എത്തുന്നില്ലെന്നും, വേണ്ട രീതിയിൽ നടപ്പാക്കുന്നില്ലെന്നും ജയിച്ചുവന്നാൽ എല്ലാം ശരിയാക്കാമെന്നും വീണ്ടും ഉറപ്പ്. ആലച്ചുള്ളിയിലെ വീടുകൾ പിന്നിട്ട് നേരെ പൊട്ടാർകുഴി കല്ലുകയത്തേക്ക്. പാർട്ടി പ്രവർത്തകൻ മനോജിെൻറ വീട്ടിലെത്തി ചായ കഴിക്കാനിരുന്നപ്പോൾ സമയം 12 കഴിഞ്ഞു.
നാടിെൻറ മനസ്സും ഭാഷയുമറിഞ്ഞ്
വേങ്ങരയുടെ മനസ്സറിഞ്ഞാണ് ജനചന്ദ്രൻ മാസ്റ്ററുടെ ഇടപെടൽ. ‘കഴിഞ്ഞതവണ മത്സരിച്ച ആലിഹാജിയും ബാദുഷ തങ്ങളും അലിമോനും ഷാജഹാനുമൊക്കെ നമുക്കൊപ്പമുണ്ട്... ആളുകൾ പലതും പറയും, അതൊന്നും കാര്യമാക്കേണ്ട’ എന്ന് വീണ്ടും വീണ്ടും വോട്ടർമാരെ ഒാർമപ്പെടുത്താൻ സ്ഥാനാർഥിയും കൂടെയുള്ളവരും ശ്രദ്ധിക്കുന്നു. ഉമ്മമാരോടും വയോധികരോടും സേങ്കാചമൊട്ടുമില്ലാതെ ജനചന്ദ്രൻ മാസ്റ്റർ പറയുന്നു, അവരുടെ സ്വന്തം ഭാഷയിൽ -ങ്ങള് ദോയര്ക്കീം. മാപ്പിളപ്പാട്ടിെൻറ ഇൗണവും താളവും പ്രചാരണ വാഹനങ്ങളിലും നിറഞ്ഞൊഴുകുന്നു. രണ്ടുമണിക്ക് ആലച്ചുള്ളിയിലെ പാർട്ടിപ്രവർത്തകൻ ബാബുവിെൻറ വീട്ടിൽ ഉച്ചഭക്ഷണത്തോടെ ബുധനാഴ്ചയിലെ പറപ്പൂരിലെ പ്രചാരണം അവസാനിച്ചു. നേരെ ഒതുക്കുങ്ങൽ പഞ്ചായത്തിലേക്ക്.
ഉദിക്കുമോ, വേങ്ങരയുടെ മാനത്ത്
മൂന്നുമണിക്ക് ഒതുക്കുങ്ങൽ പഞ്ചായത്തിലാരംഭിച്ച പരസ്യപ്രചാരണം അവസാനിച്ചത് രാത്രി പത്തോടെ. ഇതിനിടെ 20 ഇടങ്ങളിൽ സ്വീകരണം. 7055 വോട്ടാണ് 2016ൽ മണ്ഡലത്തിൽ ബി.ജെ.പിക്ക് ലഭിച്ചത്. മൂന്നാംസ്ഥാനത്തുനിന്ന് ഒന്നാമതെത്താൻ ജനചന്ദ്രൻ മാസ്റ്റർക്ക് ഏറെ ദൂരം പിന്നിടണം. എന്നാൽ, ട്രാക്ക് റെക്കോർഡ് അപ്രസക്തമാണെന്നും വോട്ടിങ് പാറ്റേൺ നോക്കുന്നേയില്ലെന്നുമാണ് അദ്ദേഹത്തിെൻറ നിലപാട്. ജനം നിരാശയിലാണ്, വികസനത്തിന് തടസ്സം ബി.ജെ.പി അല്ല, ഇടതും വലതുമാണെന്ന് ജനം മനസ്സിലാക്കിയെന്നും അദ്ദേഹം പറയുന്നു. അത് വോട്ടായി വീഴുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു. ലോക്സഭയിലും നിയമസഭയിലും നാലുതവണ മൂന്നാമനായ ജനചന്ദ്രൻ വേങ്ങരയുടെ മാനത്ത് ഒന്നാമനായി ഉദിക്കുമോ! എണ്ണും വരെ കാത്തിരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.