കോഴിക്കോട്: പാർട്ടി സ്ഥാനങ്ങളിലും പാർലമെൻററി പദവികളിലും ഈഴവ സമുദായക്കാരെ അവഗണിക്കുകയും അകറ്റിനിർത്തുകയും ചെയ്യുന്നതിനെതിരെ കോൺഗ്രസിൽ കലാപക്കൊടി. ഒടുവിൽ നടന്ന എ.ഐ.സി.സി പുനഃസംഘടനയോടെ ഏറ്റവും അവഗണിക്കപ്പെട്ട വിഭാഗമായി ഈഴവർ മാറിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനെതിരെ ശക്തമായ ആഭ്യന്തര പ്രചാരണം ആരംഭിച്ചു. ടി.കെ. മാധവെൻറയോ ആർ. ശങ്കറിെൻറയോ നാമധേയത്തിൽ ഒരു പൊതുവേദി ഉടൻ ആരംഭിച്ച് പാർട്ടി നേതൃത്വത്തോട് പൊരുതാൻ അണിയറ ഒരുക്കങ്ങൾ നടക്കുകയാണ്.
ജാതി-മത സന്തുലിതത്വം നിലനിർത്തിയാണ് കെ. കരുണാകരെൻറ കാലംവരെ കോൺഗ്രസിൽ പാർട്ടി പദവികൾ നിർണയിച്ചിരുന്നത്. കരുണാകരന് അക്കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു. സംസ്ഥാനാടിസ്ഥാനത്തിലും ജില്ലകളിലും ഈഴവ സമുദായക്കാരായ നേതാക്കളെ ഉയർത്തിക്കൊണ്ട് വരുന്നതിൽ അദ്ദേഹം പ്രത്യേക താൽപര്യം കാണിച്ചു. എന്നാൽ, കരുണാകരെൻറ കാലശേഷം സ്ഥിതിഗതികൾ ആകെ മാറി. സംസ്ഥാനത്ത് ജനസംഖ്യയിൽ ഒന്നാമതായിട്ടും പാർട്ടി സ്ഥാനങ്ങളിൽ ഈഴവർ ഏറ്റവും പിന്നാക്കമായി.
എ.ഐ.സി.സി അംഗങ്ങളായി കേരളത്തിൽനിന്ന് ഈയിടെ നാമനിർദേശം ചെയ്യപ്പെട്ട 64 പേരിൽ ഈഴവർ ഒമ്പതുപേർ മാത്രം. നായർ സമുദായക്കാർ 21, ക്രിസ്ത്യനികൾ 16. കെ.പി.സി.സി പ്രസിഡൻറായി സി.വി. പത്മരാജൻ, വയലാർ രവി എന്നിവരെ കൊണ്ടുവന്നത് കരുണാകരൻ മുൻകൈയെടുത്തായിരുന്നു. വയലാർ രവി പ്രസിഡൻറായിരുന്നപ്പോൾ അഞ്ച് ഡി.സി.സി പ്രസിഡൻറുമാർ ഈഴവ സമുദായക്കാരായിരുന്നു. കരുണാകരൻ മുഖ്യമന്ത്രിയായ കാലത്ത് കോൺഗ്രസ് എം.എൽ.എമാരിൽ 28 പേർ ഈഴവരായിരുന്നെങ്കിൽ ഇന്ന് 22 കോൺഗ്രസ് എം.എൽ.എമാരിൽ ഒരാൾ മാത്രമാണുള്ളത്.
ഡി.സി.സി പ്രസിഡൻറുമാരായി മൂന്നു പേരും. അതിലൊരാൾ വനിത പ്രതിനിധി കൂടിയാണ്. കെ.പി.സി.സിയിലും നാല് പോഷക സംഘടനകളിലും പ്രസിഡൻറായി ഈഴവ സമുദായക്കാരനില്ല. ഈഴവ സമുദായം പാർട്ടിയിൽനിന്ന് അകന്നുപോകാൻ വലിയൊരളവുവരെ ഇത് കാരണമായി. ഉത്തര കേരളത്തിൽനിന്ന് മുൻകാലങ്ങളിൽ ഈഴവ സമുദായക്കാർ കോൺഗ്രസ് ടിക്കറ്റിൽ നിയമസഭയിൽ എത്തിയിരുന്നെങ്കിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി അത് നാമമാത്രമായി ചുരുങ്ങുകയോ ഇല്ലാതാകുകയോ ചെയ്തു. കോൺഗ്രസിൽ നിന്നുണ്ടാകുന്ന ഈ അവഗണന ചൂണ്ടിക്കാട്ടിയാണ് ബി.ഡി.ജെ.എസിലേക്ക് അംഗങ്ങളെ ആകർഷിക്കുന്നത്. ഇതിനകം ബി.ഡി.ജെ.എസിൽ ചേർന്നവരിൽ നിരവധി കോൺഗ്രസുകാരുണ്ട്.
ബി.ജെ.പിയും ഈഴവ സമുദായക്കാരെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിന് മുൻഗണന നൽകുന്നു. അസംതൃപ്തരായ കോൺഗ്രസ് നേതാക്കളുമായി അവർ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. കുമ്മനം രാജശേഖരനെ രാജ്യസഭാംഗമാക്കണമെന്ന് കേരള ബി.ജെ.പി ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും വി. മുരളീധരനെ അമിത് ഷാ തിരഞ്ഞെടുത്തത് ഈഴവ രാഷ്ട്രീയം മുന്നിൽ കണ്ടാണെന്നത് വ്യക്തം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.