ന്യൂഡൽഹി: പാർലമെൻറിലെ പ്രതിഷേധങ്ങൾക്കിടയിൽ ലോക്സഭയിൽ കോൺഗ്രസ് പ്രസിഡൻറ് ചർച്ച. സഭാനടപടി നിർത്തിവെച്ചതു വഴി കിട്ടിയ ഇടവേളയിൽ രാഹുൽ ഗാന്ധിയെ വീണ്ടും പ്രസിഡൻറാകാൻ വളഞ്ഞിട്ട് പ്രേരിപ്പിച്ച് കോൺഗ്രസ് എം.പിമാർ; അവർക്കിടയിൽ ‘ഇല്ല’ എന്ന നയം വ്യക്തമാക്കി രാഹുൽ. അഞ്ചാംദിവസവും ലോക്സഭ പ്രതിപക്ഷം സ്തംഭിപ്പിച്ചതിനിടയിലാണ് ഇടവേള കിട്ടിയത്. രണ്ടാംനിരയിൽ ഇരുന്ന രാഹുൽ, പ്രതിഷേധവീര്യത്തിന് എം.പിമാരെ അഭിനന്ദിക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് രാഹുൽ ഏറ്റവും പെട്ടെന്ന് പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കണമെന്ന് എം.പിമാർ ഒാരോരുത്തരായി ആവശ്യപ്പെട്ടത്.
ശശി തരൂർ, വി.കെ. ശ്രീകണ്ഠൻ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എം.കെ. രാഘവൻ, ടി.എൻ. പ്രതാപൻ തുടങ്ങി നിരവധിപേർ ഉണ്ടായിരുന്നു. നിലവിലെ നേതാക്കളിൽ ചിലരുടെ നിലപാടുകളോട് യോജിക്കാൻ പറ്റില്ലെന്ന് രാഹുൽ അവരോട് വെട്ടിത്തുറന്നു പറഞ്ഞു. ബി.ജെ.പിക്കെതിരെ കർക്കശ നിലപാടുമായി മുന്നോട്ടു പോകണമെന്നാണ് നിലപാട്. വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് വേണ്ടത്. എങ്ങനെ മുന്നോട്ടുനീങ്ങണമെന്ന കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതിനനുസരിച്ച് പ്രവർത്തനരീതികളിൽ മാറ്റം വരണം. എന്നാൽ, തെൻറ കാഴ്ചപ്പാടിനോട് വിയോജിപ്പുള്ള ചില മുതിർന്ന നേതാക്കളുണ്ട്. അവരോട് യോജിക്കാനാവില്ല. ഒത്തുപോകാനുമാവില്ല.
എന്നാൽ, അതാരൊക്കെ എന്നോ, അവരുടെ നിലപാട് തന്നെ എങ്ങനെ ബാധിക്കുന്നുവെന്നോ രാഹുൽ വിശദീകരിച്ചില്ല. ഇപ്പോഴത്തെ സംവിധാനവും രീതികളുമായി കോൺഗ്രസിനെ നയിക്കാനാവില്ല എന്നാണ് രാഹുൽ പറഞ്ഞുവെച്ചത്. അണികൾ ഒറ്റക്കെട്ടായി നിൽക്കും. എന്നാൽ, നേതാക്കളുടെ കാര്യം അങ്ങനെയല്ല. ആവശ്യമായ തിരുത്തലുകൾ വരുത്തേണ്ടത് നേതൃത്വമല്ലേ എന്ന് എം.പിമാരിൽ ചിലർ ചോദിച്ചു. അതേക്കുറിച്ച് രാഹുൽ മറുപടി പറഞ്ഞില്ല. അപ്പോഴേക്കും വീണ്ടും സഭ ചേരുന്ന സമയമായി. പ്രതിഷേധവുമായി എം.പിമാർ നടുത്തളത്തിലേക്ക് നീങ്ങുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.