മാണി ബാന്ധവ ശ്രമം: നിലപാട് സാധൂകരിക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും വിയര്‍ക്കും

തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ കോടതി വിധിയോടെ മാണി ബാന്ധവത്തിന്‍െറ അനുരണനങ്ങള്‍ എല്‍.ഡി.എഫിലും ബി.ജെ.പിയിലും വരുംദിവസങ്ങളില്‍ ഉയരും. യു.ഡി.എഫ് വിട്ടു വന്ന മാണിയോട് പ്രശ്നാധിഷ്ഠിത സഹകരണ സാധ്യത ആരാഞ്ഞ സി.പി.എം നേതൃത്വത്തിനും ഉപാധികളില്ലാതെ സഖ്യവഴി തേടിയ ബി.ജെ.പി നേതൃത്വത്തിനും വിജിലന്‍സ് കോടതിവിധി നാണക്കേടായി. മാണിയോടുള്ള തൊട്ടുകൂടായ്മ പരസ്യമായി ആവര്‍ത്തിച്ച സി.പി.ഐക്കും വി.എസ്. അച്യുതാനന്ദനും കേരള കോണ്‍ഗ്രസ് -എമ്മിനോട് അകലം പാലിക്കണമെന്ന നിലപാട് എടുത്ത ബി.ജെ.പി നേതൃത്വത്തിലെ പ്രബല വിഭാഗത്തിനും  വിധി രാഷ്ട്രീയ, ധാര്‍മിക വിജയം കൂടിയായി.

കേരള കോണ്‍ഗ്രസ് -എമ്മിനെ എല്‍.ഡി.എഫില്‍ എടുക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ളെന്ന വാദമാണ് സി.പി.എം നേതൃത്വത്തിന്‍േറത്.  മാണി സംഘ്പരിവാര്‍ തൊഴുത്തില്‍ ചെന്നുപെടുന്നതിന് എതിരെ ജാഗ്രതാപൂര്‍വ നിലപാട് സ്വീകരിക്കുക തങ്ങളുടെ കര്‍ത്തവ്യമാണ് എന്ന വാദത്തിന്‍െറ അടിസ്ഥാനത്തിലാണ് സി.പി.എം കേരള കോണ്‍ഗ്രസുമായി പ്രശ്നാധിഷ്ഠിത സഹകരണത്തിന് സാധ്യത ആരാഞ്ഞത്. സെപ്റ്റംബര്‍ രണ്ടിലെ പണിമുടക്കില്‍ പങ്കെടുക്കാനുള്ള ക്ഷണം ഇതിന്‍െറ തുടര്‍ച്ചയായിരുന്നു. മാണിക്ക് എതിരായ കോടതി വിധിയോടെ തങ്ങളുടെ നിലപാട് ശരിയായെന്ന വിലയിരുത്തലിലാണ് സി.പി.ഐ. ആഗസ്റ്റ് 30ന് എല്‍.ഡി. എഫ് ചേരാനിരിക്കെ സി.പി.ഐക്ക് ഇതു രാഷ്ട്രീയ വിജയം കൂടിയാണ്. തങ്ങളുടെ നിലപാട് സാധൂകരിക്കാന്‍ സി.പി.എം നേതൃത്വം ഏറെ വിയര്‍ക്കേണ്ടിവരും.

കുമ്മനം രാജശേഖരന്‍ സംസ്ഥാന നേതൃത്വത്തില്‍ എത്തിയതോടെയാണ്  ബി.ജെ.പിയുടെ മുന്‍നിലപാടില്‍നിന്ന് വ്യത്യസ്തമായി ബാര്‍ കോഴയില്‍ ആരോപണ വിധേയനായ കേരള കോണ്‍ഗ്രസ് -എമ്മുമായി സഖ്യത്തിനുള്ള സാധ്യത തേടാന്‍ തുടങ്ങിയത്. എന്‍.ഡി.എ എന്നനിലയില്‍ മുന്നണിയുണ്ടെങ്കിലും വോട്ട് ബാങ്കുള്ള കക്ഷിയുടെ അഭാവം ബി.ജെ.പി നേതൃത്വത്തെ അലട്ടി. ഇതാണ് മാണിയോട് അടുക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചത്. എന്നാല്‍, യു.ഡി.എഫിനും എല്‍.ഡി.എഫിനും ബദല്‍ ശക്തിയായി ഉയര്‍ത്തിക്കാട്ടിയവര്‍ അഴിമതി ആരോപണ വിധേയരുമായി സഖ്യത്തിന് ഇറങ്ങിപ്പുറപ്പെട്ടതിന്‍െറ നാണക്കേട് ഇരട്ടിപ്പിക്കുന്നതാണ് കോടതി വിധിയെന്ന ആക്ഷേപം ബി.ജെ.പിക്കുള്ളിലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.