ആരോപണത്തിനു പിന്നിലെ ഗൂഢശക്തി: സഭയില്‍ ബഹളം

തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ നടത്തിയ ആരോപണത്തിനു പിന്നിലെ ഗൂഢശക്തി ആരെന്ന് മന്ത്രി ഷിബു ബേബിജോണ്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഇതോടെ, നിയമസഭ വെള്ളിയാഴ്ചയും പാതിവഴിയില്‍ സ്തംഭിച്ചു. ഗൂഢശക്തിയുടെ കാര്യത്തില്‍ സംശയം ഉണ്ടെങ്കിലും ചില സാഹചര്യങ്ങളില്‍ അത് പുറത്തുവിടാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ കിളിരൂര്‍ കേസിലെ അച്യുതാനന്ദന്‍െറ നിലപാടാണ് മാതൃകയാക്കുന്നതെന്നും മന്ത്രി ഷിബു ബേബിജോണ്‍ മറുപടി നല്‍കി. ഗൂഢശക്തി ആരെന്ന് മന്ത്രി ഷിബു ബേബിജോണ്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവാണ് സബ്മിഷന്‍ അവതരിപ്പിച്ചത്.
യു.ഡി.എഫ് വിട്ട് അടുത്തിടെ പ്രതിപക്ഷത്തേക്ക് മാറിയ കെ.ബി. ഗണേഷ്കുമാറിനെയും മറുപടിപ്രസംഗത്തില്‍ ഷിബു പരോക്ഷമായി കുത്തി. മുമ്പ് വി.എസിനെതിരെ മോശം പരാമര്‍ശം നടത്തിയ ചില വികലമനസ്സുള്ളവര്‍ ഇപ്പോള്‍ പ്രതിപക്ഷത്തോടൊപ്പം ഉണ്ടെന്ന് പറഞ്ഞായിരുന്നു ഇത്. കിളിരൂരിലെ വി.ഐ.പി ആരെന്ന് പ്രതിപക്ഷനേതാവ് വെളിപ്പെടുത്തുമോ. സംശയം പുറത്തുപറയാതിരിക്കുന്നതില്‍ വി.എസിനെ താന്‍ മാതൃകയാക്കുകയാണ്. ഉത്തമബോധ്യം വരുമ്പോള്‍ അറിയിക്കും. ഊഹാപോഹംവെച്ച് പറയാന്‍ തയാറല്ളെന്ന് മന്ത്രി വിശദീകരിച്ചു. മറുപടിയില്‍  തൃപ്തരാകാത്ത പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ നടുത്തളത്തിലേക്ക് നീങ്ങി. തുടര്‍ന്ന് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു.
 ബിജു രാധാകൃഷ്ണന്‍െറ വെളിപ്പെടുത്തലിനുപിന്നില്‍ ഗൂഢശക്തിയുണ്ടെന്ന് കഴിഞ്ഞദിവസം പറഞ്ഞ മന്ത്രി ഷിബു ബേബിജോണ്‍ അത് ആരാണെന്ന് വെളിപ്പെടുത്താതെ നിയമസഭാംഗങ്ങളെയെല്ലാം സംശയത്തിന്‍െറ മുനയില്‍ നിര്‍ത്തുന്നത് ഖേദകരമാണെന്ന് വി.എസ് പറഞ്ഞു. മന്ത്രി പറയാന്‍ ഒരുങ്ങിയപ്പോള്‍ ആര്യാടന്‍ മുഹമ്മദും അനൂപ് ജേക്കബും വിലക്കുകയായിരുന്നു. നട്ടെല്ലുണ്ടെങ്കില്‍ ആരെന്ന് പറയാനുള്ള ചങ്കൂറ്റം കാണിക്കണം. മന്ത്രി പറയുന്നില്ളെങ്കില്‍  മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. തനിക്കെതിരായ ആക്ഷേപത്തിനുപിന്നില്‍ സമൂഹത്തിലെ വികലമനസ്സുള്ള ആരെങ്കിലുമാകുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ വിശദീകരിച്ചു. താന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും കാണുകയോ സംസാരിക്കുകയോ ചെയ്യാത്ത വ്യക്തിയെക്കുറിച്ച് അവാസ്തവമായ കാര്യം പറയണമെങ്കില്‍ അതിനുപിന്നില്‍ ആരെങ്കിലുമുണ്ടാവും.സാധാരണഗതിയില്‍ ഇതൊക്കെ അവഗണിക്കേണ്ടതാണ്. എന്നാല്‍ പരിചയമില്ലാത്ത ആള്‍ ഇങ്ങനെ പറയുമ്പോള്‍ പിന്നില്‍ ആരെന്ന് അറിയാന്‍ തനിക്കാഗ്രഹമുണ്ട്. അതിനാലാണ് സോളാര്‍ കമീഷനില്‍ കക്ഷിചേരാന്‍ തീരുമാനിച്ചത്. ഇതിനായി അഭിഭാഷകനെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.