ക്രിമിനൽ കേസുകളിലെ സാക്ഷികൾക്ക് സംരക്ഷണം നൽകേണ്ട ചുമതല ഭരണകൂടത്തിനുണ്ട് എ ന്നുള്ള പ്രഖ്യാപനം കൂടിയാണ് ‘സാക്ഷിസുരക്ഷാ പദ്ധതി’ (വിറ്റ്നസ് പ്രൊട്ടക്ഷൻ സ്ക ീം) നടപ്പാക്കാൻ സുപ്രീംകോടതി സംസ്ഥാനങ്ങൾക്ക് നൽകിയ കൽപന. ആശാറാം ബാപ്പു കേസിലെ സാക്ഷികൾ വ്യാപകമായി ഇരയാക്കപ്പെട്ടത് നീതിന്യായ സംവിധാനത്തെത്തന്നെ സംശയത്തില കപ്പെടുത്തി. സാക്ഷികൾക്ക് സംരക്ഷണം വേണമെന്ന ഹരജിയിലാണ് സാക്ഷി സുരക്ഷ പദ്ധതിക്ക് രൂപംനൽകാൻ കോടതി ആവശ്യപ്പെട്ടത്. കേന്ദ്രസർക്കാർ തയാറാക്കിയ കരട് പദ്ധതിക്ക് സുപ്രീംകോടതി മാറ്റങ്ങളോടെ അംഗീകാരം നൽകുകയും പാർലമെൻറിൽ പാസാക്കണമെന്ന നിർദേശത്തോടെ ഉടൻ പ്രാവർത്തികമാക്കാൻ ഉത്തരവിടുകയും ചെയ്തിരിക്കുകയാണ്. ഭീഷണികളിൽനിന്നും പ്രലോഭനങ്ങളിൽനിന്നും സാക്ഷികൾക്ക് പരിരക്ഷ ആവശ്യമാണെന്ന് ജസ്റ്റിസ് എ.കെ. സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി. ഭീഷണിയുടെ തോത് നിർണയിച്ച് സാക്ഷികളെ മൂന്നുതരമാക്കി തിരിക്കും. സംരക്ഷണത്തിെൻറ നിലവാരം അതനുസരിച്ചായിരിക്കും. രഹസ്യ വിചാരണ, ശാരീരിക സുരക്ഷ, മൊഴിയും സാക്ഷിയുടെ വിവരങ്ങളും സ്വകാര്യമാക്കിവെക്കൽ, സാക്ഷിയുടെ പേരും സ്വത്വവുമടക്കം ഒളിച്ചുവെക്കലും മാറ്റലും തുടങ്ങി വിവിധ നടപടികളാണ് പദ്ധതിയിൽ നിർദേശിച്ചിട്ടുള്ളത്. സാക്ഷിക്ക് വരുന്ന ഫോൺ വിളികളും സന്ദേശങ്ങളും ആവശ്യമെന്നു കണ്ടാൽ നിരീക്ഷിക്കും; വീട്ടിൽ നിരീക്ഷണ കാമറകൾ വെക്കും; ഇതിനെല്ലാമുള്ള ചെലവ് സംസ്ഥാന സർക്കാർ വഹിക്കണം.
കുറച്ചുവർഷമായി ഇന്ത്യയിലെ ക്രിമിനൽ കേസുകളെ പ്രഹസനമാക്കിക്കൊണ്ടിരിക്കുന്ന പ്രതിഭാസമാണ് സാക്ഷികളെ ഇല്ലാതാക്കിയും ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചുമൊക്കെ നീതിയെ പരാജയപ്പെടുത്തുന്ന സംസ്കാരം. പണവും പ്രതാപവും സ്വാധീനവുമുള്ളവർ എന്തുചെയ്താലും ശിക്ഷിക്കപ്പെടില്ലെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഇന്ത്യയിൽ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നത് കുറഞ്ഞുകൊണ്ടിരിക്കുന്നു. ഒട്ടും അഭിമാനകരമല്ലാത്ത 26 ശതമാനത്തിലെത്തിനിൽക്കുന്നു കേസ് തെളിയൽ നിലവാരം. കേസുകൾ പരാജയപ്പെടുന്നതിന് വലിയൊരു കാരണം സാക്ഷികളുടെ കൂറുമാറ്റവും തിരോധാനവുമൊക്കെയാണ്. ജെറമി ബെന്തം ചൂണ്ടിക്കാട്ടിയതുപോലെ കോടതിയുടെ തന്നെ കണ്ണും കാതുമാണ് സാക്ഷികളെന്നിരിക്കെ അവരുടെ സംരക്ഷണം രാജ്യത്തിെൻറ ബാധ്യതയാണ്; നീതിയുടെ താൽപര്യവും. ആശാറാം ബാപ്പുവിനെതിരെ മൊഴിനൽകിയ അനേകം സാക്ഷികൾ വധിക്കപ്പെട്ടു; കുറെപേർ ആക്രമണത്തിനിരയായി; ഒരാളെ കാണാതായി; അന്വേഷണോദ്യോഗസ്ഥരും സാക്ഷികളും ഭീഷണിക്ക് വിധേയരായി. ഇത്തരമൊരന്തരീക്ഷത്തിൽ പ്രോസിക്യൂഷൻ സാക്ഷികൾ കൂട്ടമായി കൂറുമാറുന്ന സ്ഥിതിയുണ്ടാകുന്നു. ബെസ്റ്റ് ബേക്കറി കേസ് മുതൽ സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസ് വരെ അത്യന്തം നാടകീയവും പരിഹാസ്യവുമായ കൂറുമാറ്റങ്ങൾ രാജ്യം കണ്ടു. സൊഹ്റാബുദ്ദീൻ-തുൾസി പ്രജാപതി കേസുകളിൽ എൺപതോളം സാക്ഷികളാണ് കൂറുമാറിയത്.
ബാലപീഡനവും ബലാത്സംഗവും പോലുള്ള കുറ്റകൃത്യങ്ങളിൽ സാക്ഷികൾ ഇരകൾ കൂടിയാണ്; കുറ്റവാളികളുടെ മുന്നിലേക്കാണ് കേസുകൾ അവരെ എടുത്തെറിയുന്നത്. ഭരണകൂടം പങ്കാളിയായ വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ പൊലീസിനെ ഉപയോഗിച്ചും സാക്ഷികളെ സ്വാധീനിക്കുന്നു. ഇത്തരം ദുരവസ്ഥക്കുള്ള പരിഹാരമാകാനുള്ള ശേഷി സാക്ഷി സുരക്ഷാ പദ്ധതിക്കുണ്ടോ എന്ന സംശയവും ന്യായമാണ്. ഏതായാലും ഇതിെൻറ ആവശ്യകതയിലേക്ക് കോടതികളും നിയമ കമീഷനും മറ്റും മുേമ്പ വിരൽ ചൂണ്ടിയതാണ്. ജസ്റ്റിസ് വി.എസ്. മളീമഠ് കമ്മിറ്റി ജെസിക്കലാൽ കേസടക്കം പരിഗണിച്ചശേഷം സമർപ്പിച്ച നിർദേശങ്ങളിൽ സാക്ഷികൾക്ക് ശാരീരികവും മാനസികവുമായ സുരക്ഷിതത്വം നൽകണമെന്ന് മാത്രമല്ല, അവരെ ആദരണീയ അതിഥികളായി ഗണിക്കണമെന്നുവരെ ഉണ്ടായിരുന്നു. അവർക്ക് കോടതിയിലെത്താനുള്ള അധ്വാനത്തിനും ചെലവിനും പരിഹാരം നൽകണം. കോടതിയിലും പുറത്തും അവരോട് അന്തസ്സോടെ പെരുമാറണം. സമഗ്രവും വിപുലവുമായ സംവിധാനമാണ് മളീമഠ് കമ്മിറ്റി മനസ്സിൽ കണ്ടത്.
അതിന് അടുത്തൊന്നുമെത്തില്ലെങ്കിലും ഇപ്പോൾ നടപ്പിലാവുന്ന സാക്ഷിസുരക്ഷാ പദ്ധതി ഇന്ത്യൻ ജുഡീഷ്യൽ ചരിത്രത്തിലെ സുപ്രധാനമായ ഒരു ചുവടുവെപ്പാണ്. ഡൽഹി സംസ്ഥാന സർക്കാർ നേരത്തേതന്നെ ഇത് തുടങ്ങിക്കഴിഞ്ഞു. പദ്ധതിയിലെ നിർദേശങ്ങൾ എങ്ങനെ, എത്രത്തോളം, നടപ്പാകുമെന്ന് അറിയാനിരിക്കുന്നു; അതിൽ വീഴ്ച വരാതിരിക്കേണ്ടത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ നിലനിൽപിന് ആവശ്യമാണ്. പദ്ധതി നടത്തിപ്പിെൻറ ചെലവ് കേന്ദ്രവും സംസ്ഥാനങ്ങളും വഹിക്കണമെന്ന നിയമകമീഷെൻറ നിലപാടാണ് കൂടുതൽ പ്രായോഗികമെന്ന് തോന്നുന്നു; ഇപ്പോൾ കോടതി അംഗീകരിച്ച പദ്ധതിയിൽ അത് സംസ്ഥാനങ്ങളുടെ ചുമലിലാണ്. സാക്ഷികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിലും അവരെ തിരിച്ചറിയാതെ സൂക്ഷിക്കുന്നതിലും ഇന്നത്തെ നമ്മുടെ വ്യവസ്ഥിതി എത്രത്തോളം വിജയിക്കുമെന്നതും സംശയാസ്പദമാണ്. സാക്ഷി നേരിേടണ്ടിവരുന്ന ഭീഷണിയുടെ ഗൗരവം അളന്ന് തീരുമാനമെടുക്കേണ്ട ‘അനുയോജ്യ അധികാരി’ ആരെന്നത് ഇപ്പോൾ വ്യക്തമല്ല. കൂടുതൽ വിശാലവും ശക്തവുമായ ‘ദേശീയ സുരക്ഷാ കമീഷനും’ സംസ്ഥാനതല കമീഷനുകളും വേണമെന്ന് മളീമഠ് കമ്മിറ്റി നിർദേശിച്ചിരുന്നു. അക്കാര്യം പരിഗണിക്കാവുന്നതാണ്. എന്തൊക്കെയായാലും അന്തിമമായി ഇതിെൻറയെല്ലാം പരിഹാരം പുതിയ നിയമസംവിധാനങ്ങൾ മാത്രമല്ല. നിയമവാഴ്ചയോട് ആദരം പുലർത്തുന്ന സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷവും പ്രധാനമാണ്. പൊലീസ് സേന അടക്കമുള്ളവരെ ഉചിതമായി പരിഷ്കരിക്കേണ്ടതും അത്യാവശ്യം തന്നെ. ഇതിനെല്ലാമുള്ള ഇച്ഛാശക്തി ഉണ്ടാവേണ്ടത് സുപ്രീംകോടതിക്കോ നിയമ വൃത്തങ്ങൾക്കോ മാത്രമല്ല. കുറ്റകൃത്യങ്ങൾ പരമാവധി കുറഞ്ഞാൽ അതിെൻറ ഗുണം കിട്ടുന്നത് ജനസമൂഹത്തിനാണ്. സാക്ഷി സുരക്ഷക്കായുള്ള ശ്രമങ്ങൾ ഏതായാലും നല്ല തുടക്കം തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.