തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ താൽക്കാലിക നേട്ടങ്ങൾക്കുവേണ്ടി ജനങ്ങളുടെ സങ്കുചിതതാൽപര്യങ്ങൾക്കും വൈകാരികാവശ്യങ്ങൾക്കും വഴങ്ങി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന തീരുമാനങ്ങളും നടപടികളുമെടുക്കുക നമ്മുടെ ജനാധിപത്യത്തിെൻറ ഏറ്റവും വലിയ ദൗർബല്യമായിത്തീർന്നിരിക്കുന്നു എന്നതിെൻറ ഒടുവിലത്തെ ഉദാഹരണമാണ് കർണാടകയിലെ ലിംഗായത്ത് ജാതിയെ ന്യൂനപക്ഷ മതവിഭാഗമായി അംഗീകരിക്കാനും അന്തിമ അംഗീകാരത്തിനായി കേന്ദ്രസർക്കാറിന് സമർപ്പിക്കാനുമുള്ള സിദ്ധരാമയ്യ സർക്കാറിെൻറ നീക്കം. ജനസംഖ്യയിൽ 17 ശതമാനം വരുന്ന ലിംഗായത്തുകളുടെ ചിരകാലാവശ്യത്തിനാണ് സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പച്ചക്കൊടി കാട്ടിയിരിക്കുന്നത് എന്നത് ശരിയാണ്. തീരുമാനത്തെ ലിംഗായത്ത് നേതാക്കൾ സ്വാഗതം ചെയ്തിട്ടുമുണ്ട്. ഒരുവെടിക്ക് രണ്ടുപക്ഷികളെയാണ് താൻ വീഴ്ത്തിയിരിക്കുന്നതെന്ന ചാരിതാർഥ്യത്തിന് സിദ്ധരാമയ്യക്ക് ഒരുവേള വകയുണ്ടാവാം. പന്ത് കേന്ദ്രസർക്കാറിെൻറ കോർട്ടിലേക്ക് തട്ടുകവഴി ബി.ജെ.പിയെ വെട്ടിലാക്കാം എന്നതാണ് ഒന്നാമത്തേത്. ലിംഗായത്തിനെ ഹിന്ദുത്വത്തിൽനിന്ന് വേറിട്ട പ്രത്യേകമതമായി പരിഗണിക്കുന്നതിനെ കഠിനമായെതിർക്കുന്ന ആർ.എസ്.എസിനെ മറികടന്ന് ഒരു തീരുമാനമെടുക്കാൻ മോദി സർക്കാറിനാവില്ല. അതോടൊപ്പം കർണാടക ബി.ജെ.പിയിലെ നെടുംതൂണായ മുൻ മുഖ്യമന്ത്രി യെദിയൂരപ്പ ലിംഗായത്ത് സമുദായക്കാരനാണുതാനും.
നൂറോളം മണ്ഡലങ്ങളിൽ നിർണായകമായ ലിംഗായത്ത് വോട്ടുകളിൽ ഗണ്യമായ ഭാഗത്തെയാണ് കോൺഗ്രസ് സ്വപ്നം കാണുന്ന രണ്ടാമത്തെ നേട്ടം. അതേയവസരത്തിൽ ലിംഗായത്തിൽതന്നെ ഉൾപ്പെടുന്ന വീരശൈവർ ഹിന്ദുമതത്തിൽനിന്ന് വേറിട്ട പദവി തേടുന്നതിനെതിരാണെന്നതും വസ്തുതയാണ്. സിദ്ധരാമയ്യ മന്ത്രിസഭയിലെ രണ്ടംഗങ്ങൾ കോൺഗ്രസിെൻറ തീരുമാനത്തിനെതിരെ രംഗത്തിറങ്ങിയിട്ടുമുണ്ട്. വേദങ്ങളുടെ ആധികാരികതയെയും ഹിന്ദു മതാചാരങ്ങളെയും എതിർത്തിരുന്ന, 12ാം നൂറ്റാണ്ടിൽ ജീവിച്ച സാമൂഹിക പരിഷ്കർത്താവ് ബസവണ്ണയുടെ അനുയായികൾ എന്ന നിലയിലാണ് ലിംഗായത്തുകൾ പ്രത്യേക മതപദവി ആവശ്യപ്പെടുന്നത്. കർണാടക സംസ്ഥാനത്തെയാകെ സംഘർഷത്തിലേക്ക് തള്ളിവിടാനിടയുള്ള ഇൗ പ്രശ്നത്തിൽ കേന്ദ്രസർക്കാർ എന്ത് നിലപാടാണെടുക്കാൻ പോവുന്നതെന്ന് കാണാനിരിക്കുന്നേയുള്ളൂ. സർവസ്വീകാര്യമായ ഒരു തീരുമാനം വിഷയത്തിൽ സാധ്യമാവുന്ന കാര്യം തീർത്തും സംശയാസ്പദമാണ്. ഏതായാലും ദിവസം കഴിയുന്തോറും തെളിഞ്ഞുവരുന്ന ഒരു സത്യമുണ്ട്. രാജ്യത്തെയാകെ ഏകീകരിക്കാൻ കഴിയുന്ന ഏക സംസ്കാരവും ജീവിതരീതിയുമായി ഹിന്ദുത്വത്തെ അതിതീവ്രമായി മുന്നോട്ടുവെക്കുന്ന സംഘ്പരിവാറിനെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയായിരിക്കും ലിംഗായത്തുകാരുടെ പ്രത്യേക മതപദവി. നേരത്തെ, സിക്കുകാരെപോലും ഹിന്ദുമതത്തിെൻറ അവാന്തര വിഭാഗമായി ഗണിക്കുന്നതായിരുന്നു ഇന്ത്യൻ ഭരണഘടന. അകാലികളുടെ സുസംഘടിതമായ എതിർപ്പിനുമുന്നിൽ മുട്ടുമടക്കി അത് തിരുത്തേണ്ടിവന്നു. അവരുടെ വ്യക്തിനിയമങ്ങൾപോലും ഹിന്ദുക്കളുേടതല്ലെന്നതാണിപ്പോഴത്തെ അവസ്ഥ. ലിംഗായത്തുകളുടെ വേറിട്ട മതാസ്തിത്വം അംഗീകരിക്കപ്പെട്ടാൽ ആ തരത്തിൽപെട്ട ആവശ്യങ്ങൾ ഇനിയുമിനിയും ഉയർന്നുവരുമെന്നതും വ്യക്തമായ സാധ്യതയാണ്. ദലിതുകൾ ഹിന്ദുക്കളല്ലെന്ന് ശക്തമായി വാദിക്കുന്ന വലിയൊരുവിഭാഗം ആക്ടിവിസ്റ്റുകൾ ഇപ്പോൾതന്നെയുണ്ട്.
കോൺഗ്രസിനിത് താൽക്കാലിക നേട്ടങ്ങളുണ്ടാക്കുമെന്ന് കണക്കുകൂട്ടിയാലും ഭാവിയിൽ എന്തുസംഭവിക്കുമെന്ന് കണ്ടറിയണം. തെരഞ്ഞെടുപ്പ് വിജയം മാത്രം മുന്നിൽകണ്ട് മൻമോഹൻ സിങ്ങിെൻറ യു.പി.എ സർക്കാർ അംഗീകരിച്ചതായിരുന്നു ആന്ധ്രയുടെ വിഭജനം. തെലങ്കാന രൂപവത്കരണമെന്ന ആവശ്യത്തിന് സാമ്പത്തികമോ സാംസ്കാരികമോ ആയ ന്യായീകരണം യഥാർഥത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും ടി.ആർ.എസ് എന്ന പ്രാദേശിക പാർട്ടിയുടെ സമ്മർദത്തിന് വഴങ്ങി, അവരുമായുള്ള കൂട്ടുകെട്ടിലൂടെ പുതുതായുണ്ടാവുന്ന സംസ്ഥാനത്ത് വൻവിജയം പ്രതീക്ഷിച്ച കോൺഗ്രസ് തെലങ്കാന പിറവി യാഥാർഥ്യമായതോടെ തീർത്തും ഒറ്റപ്പെടുകയായിരുന്നു. ടി.ആർ.എസ് കാലുമാറി, തെലങ്കാനയിലോ ആന്ധ്രയിലോ കോൺഗ്രസിന് പച്ചതൊടാനായതുമില്ല. ഇന്നിപ്പോൾ യു.പി.എ സർക്കാർ ഉറപ്പുനൽകിയ പ്രത്യേക പദവിക്കുവേണ്ടി ബി.ജെ.പി സർക്കാറിനോട് പോരാടുകയാണ് ആന്ധ്ര മുഖ്യമന്ത്രിയുടെ ടി.ഡി.പി. അപ്പോഴും കോൺഗ്രസിനോട് സഖ്യംചെയ്യാനുള്ള സന്നദ്ധത അവർ പ്രകടിപ്പിച്ചിട്ടില്ല. 1986ൽ രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, പതിറ്റാണ്ടുകളായി പൂട്ടിക്കിടന്ന ബാബരി മസ്ജിദ് ഏകപക്ഷീയമായി രാമക്ഷേത്രാരാധകർക്ക് തുറന്നുകൊടുക്കാൻ കോൺഗ്രസ് പ്രയോഗിച്ച കടുസൂത്രം ഒടുവിൽ ആ പാർട്ടിയെ മാത്രമല്ല, ഇന്ത്യയെതന്നെ എവിടെ എത്തിച്ചുവെന്ന് രാജ്യം കണ്ടതാണ്. നാല് വോട്ടിനുവേണ്ടി വിശാലമായ ദേശീയതാൽപര്യങ്ങളെ ബലികഴിക്കാനൊരുെമ്പട്ടാൽ അപരിഹാര്യമായ നഷ്ടങ്ങളും അസമാധാനവുമാണത് വരുത്തിവെക്കുകയെന്ന് കോൺഗ്രസും ബി.ജെ.പിയും മറ്റെല്ലാവരും പഠിക്കേണ്ടിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.