മാധ്യമസ്വാതന്ത്ര്യത്തിന്റെ പശ്ചാത്തലത്തിൽ രാജ്യദ്രോഹക്കുറ്റത്തിന് പുതിയ വ്യാഖ്യാനം ആവശ്യമാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി സ്പെഷൽ ബെഞ്ച് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത് നിലവിലെ ദേശീയ സാഹചര്യത്തിൽ ഏറെ സുപ്രധാനവും ഗൗരവമുള്ളതുമാണ്. കൊളോണിയൽ കാലഘട്ടത്തിലുണ്ടാക്കിയ രാജ്യദ്രോഹ നിയമത്തിന്റെ പരിധിയും മാനദണ്ഡങ്ങളും പുതിയ സാഹചര്യത്തിനനുസരിച്ച് വ്യാഖ്യാനിക്കണമെന്നാണ് സുപ്രീംകോടതി ഓർമിപ്പിച്ചിരിക്കുന്നത്. ഭരിക്കുന്ന സർക്കാറിനെ വിമർശിക്കുന്നതാണെങ്കിലും വാർത്തകളും വിവരങ്ങളും വീക്ഷണങ്ങളും ആശയവിനിമയം നടത്താൻ അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഈയവകാശങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ (രാജ്യദ്രോഹം), 153 എ (ജനവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കൽ) എന്നീ വകുപ്പുകൾക്ക് പുതിയ വ്യാഖ്യാനം വേണമെന്ന് നിരീക്ഷിച്ച കോടതി ഈ വകുപ്പുകളനുസരിച്ചുള്ള നടപടിക്ക് അതിർവരമ്പ് നിശ്ചയിക്കണമെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു.
ആന്ധ്രയിലെ ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസിലെ വിമത പാർലമെൻറംഗം രഘുരാമ കൃഷ്ണരാജു സംസ്ഥാന സർക്കാറിന്റെ കോവിഡ് നിയന്ത്രണ വീഴ്ചകളെക്കുറിച്ച് നടത്തിയ വിമർശനം സംപ്രേഷണം ചെയ്ത ടി.വി-5, ആന്ധ്ര ജ്യോതി എന്നീ ചാനലുകൾക്കെതിരെ ഉപര്യുക്ത വകുപ്പുകൾ പ്രകാരം പൊലീസ് ചുമത്തിയ കേസ് സ്റ്റേ ചെയ്തുകൊണ്ടാണ് സുപ്രീംകോടതിയുെട നിരീക്ഷണം. ആന്ധ്രയിലെ ജഗൻമോഹൻ റെഡ്ഢി സർക്കാറിന്റെ മാധ്യമസ്വാതന്ത്ര്യ ധ്വംസനപരമായ നടപടിയാണ് പരമോന്നത കോടതി ഇപ്പോൾ തടഞ്ഞതെങ്കിലും തത്തുല്യ ചെയ്തികൾ സമീപകാലത്തായി രാജ്യത്ത് നിരന്തരം ആവർത്തിക്കുന്നുണ്ടെന്ന് കാണാതിരുന്നുകൂടാ. തികഞ്ഞ ഏകാധിപത്യ സ്വഭാവത്തോടെ പെരുമാറുന്ന ബി.ജെ.പി സർക്കാറുകളാണ് തങ്ങൾക്ക് വിരോധമുള്ളവരുടെ പേരിൽ പൊതുവെയും മാധ്യമങ്ങൾക്കെതിരെ വിശേഷിച്ചും മാരണനിയമങ്ങൾ പ്രയോഗിക്കുന്നതിന്റെ മുൻപന്തിയിൽ. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ കർഷക കൂട്ടായ്മ ഡൽഹിയിൽ നടത്തിയ ശക്തമായ പ്രതിഷേധത്തിനിടയിൽ ഒരാൾ കൊല്ലപ്പെട്ടതായ സംഭവം റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് പ്രമുഖ മാധ്യമ പ്രവർത്തകരായ മൃണാൾ പാണ്ഡെ, രാജ്ദീപ് സർദേശായ്, സഫർ ആഗാ തുടങ്ങിയവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി യു.പി, മധ്യപ്രദേശ് പൊലീസ് എഫ്.െഎ.ആർ ഫയൽ ചെയ്തത്.
ശശിതരൂർ എം.പിയും ബി.ജെ.പി സർക്കാറുകളുടെ 'രാജ്യദ്രോഹ' കുറ്റവാളികളുടെ ഗണത്തിൽപെടുന്നു. പ്രസിദ്ധ പത്രപ്രവർത്തകനും 'ദ വയർ' എഡിറ്ററുമായ സിദ്ധാർഥ വരദരാജനെതിരെയും ചുമത്തി രാജ്യദ്രോഹക്കുറ്റം. ഹാഥറസിലെ ദലിത് യുവതിയെ ഉയർന്ന ജാതിക്കാർ മൃഗീയമായി പീഡിപ്പിച്ച് കൊലചെയ്ത സംഭവം അന്വേഷിക്കാൻ പോയപ്പോഴാണ് മലയാളി പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ യോഗി ആദിത്യ നാഥിന്റെ യു.പി പൊലീസ് പിടികൂടി കഴിഞ്ഞ ഒക്ടോബർ അഞ്ചു മുതൽ മഥുര ജയിലിൽ പാർപ്പിച്ചിരിക്കുന്നതും മനുഷ്യത്വരഹിതമായി കൊല്ലാക്കൊല ചെയ്തുകൊണ്ടിരിക്കുന്നതും. കുറ്റം സ്വാഭാവികമായും 'രാജ്യദ്രോഹം' തന്നെ.
മതനിരപേക്ഷ ജനാധിപത്യമെന്ന് അഭിമാനിക്കുന്ന ഇന്ത്യയിൽ ഇമ്മാതിരി ഏകാധിപത്യപരമായ നടപടികൾ തിരുത്തപ്പെടുന്നതിനുപകരം നിരന്തരം വർധിച്ചുവരുകയാണ്. തദ്ഫലമായി ഇൻറർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടും ഇൻറർനാഷനൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റുകളും മാധ്യമ പ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിൽ തങ്ങളുടെ അഗാധമായ ഉത്കണ്ഠ ഇന്ത്യ ഗവൺമെൻറിനെ അറിയിക്കുകയുണ്ടായി. 'പ്രസംഗത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം നാം ഉറപ്പുനൽകുന്നില്ലെങ്കിൽ ജനാധിപത്യം നിലനിൽക്കുകയില്ല' എന്ന് 2014ൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ് ഒരുമാസത്തിനകം നടത്തിയ പ്രഖ്യാപനത്തിൽ രാജ്യത്തോടു പറഞ്ഞ നരേന്ദ്ര മോദിയുടെ രാജ്യത്ത് അദ്ദേഹത്തിന്റെ പാർട്ടി അധികാരത്തിൽ തുടരുേമ്പാഴുമാണ് മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും മേൽ രാജ്യദ്രോഹക്കുറ്റം ഉദാരമായി പതിച്ചു നടത്തുന്നത്! സർക്കാർ നടപടികളെ വിമർശിക്കുന്നത് ഒരിക്കലും കുറ്റകൃത്യമല്ലെന്ന് സുപ്രീംകോടതി നിരവധി വിധികളിൽ ചൂണ്ടിക്കാട്ടിയതാണെങ്കിലും ഒരു വിലയും അതിന് കൽപിക്കപ്പെടുന്നില്ല.
സംഘ്പരിവാറിന്റെ കാര്യത്തിൽ അവരല്ലാത്തവർ മുഴുവൻ രാജ്യേദ്രാഹികളും രാജ്യരക്ഷക്ക് ഭീഷണിയുമാണെന്ന ഭീഷണിയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് സംശയിക്കേണ്ട കാളരാത്രിയാണ് ഉരുണ്ടുകൂടുന്നത്. അതോടൊപ്പം തങ്ങളുടെ ചെയ്തികളെയോ നടപടികളെയോ ചോദ്യംചെയ്യുന്ന മാധ്യമങ്ങളെ രാക്ഷസീയ നിയമങ്ങളുപയോഗിച്ച് വേട്ടയാടുന്ന രോഗം ബി.ജെ.പി ഇതര മുഖ്യന്മാരിലേക്കും പകരുന്നു എന്ന വിപൽക്കരമായ സന്ദേശമാണ് ആന്ധ്രയിലെ വൈ.എസ്.ആർ കോൺഗ്രസ് മുഖ്യമന്ത്രിയുടെ നടപടി വ്യക്തമാക്കുന്നത്. ജനാധിപത്യ മൂല്യങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും പുല്ലുവില കൽപിക്കാത്ത ഈ ഘനാന്ധകാരമാണ് ആഗോള മാധ്യമസ്വാതന്ത്ര്യപട്ടികയിൽ 142ാം സ്ഥാനത്ത് ഇന്ത്യയെ കൊണ്ടുചെന്ന് നിർത്തിയിരിക്കുന്നതെന്ന് നാം ഞെട്ടലോടെ നോക്കിനിൽക്കേണ്ടിവരുന്നു.
റിപ്പോട്ടേഴ്സ് വിത്തൗട്ട് ബോഡേഴ്സ് എന്ന അന്താരാഷ്ട്ര ഏജൻസി കൃത്യമായ മാനദണ്ഡങ്ങളോടെ ആണ്ടുതോറും പുറത്തുവിടുന്ന 180 രാജ്യങ്ങളടങ്ങുന്ന മാധ്യമസ്വാതന്ത്ര്യ പട്ടികയിൽ നമ്മുടെ ജനാധിപത്യരാജ്യത്തിന്റെ സ്ഥാനം 142 ആണെന്നത് ഞെട്ടിക്കുന്നതും ലജ്ജാകരവുമാണ്. മാവോയിസ്റ്റുകൾ ഭരിച്ച നേപ്പാൾപോലും 106ാം സ്ഥാനത്താണ്, ശ്രീലങ്കയാവട്ടെ 127ഉം. ഈ ദുഃസ്ഥിതി മാറ്റിയെടുക്കണമെങ്കിൽ ചെയ്യേണ്ട നടപടികളിലൊന്നാണ് സുപ്രീംകോടതി ഏറ്റവും പുതുതായി ചൂണ്ടിക്കാട്ടിയപോലെ ഐ.പി.സി 124 എ, 153 എ വകുപ്പുകളുടെ പുനർനിർവചനവും നീതിപരമായ വ്യാഖ്യാനവും. ഏകാധിപത്യ പ്രവണതയുള്ള സർക്കാറുകൾക്ക് ദുർവിനിയോഗം ചെയ്യാൻ സാധിക്കാത്തവിധം ഭദ്രമായിരിക്കണം നിയമപരിഷ്കാരം. ജനങ്ങളുടെ ജാഗരൂകതക്കും ഇച്ഛാശക്തിക്കും പകരംനിൽക്കുന്നതല്ല ഒരു പരിഷ്കരണവുമെന്നുകൂടി ഓർത്തിരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.