2017 ജൂണ്‍ 29ന് ഝാര്‍ഖണ്ഡിലെ രാംഗഢില്‍ അലീമുദ്ദീന്‍ അന്‍സാരി എന്ന കച്ചവടക്കാരനെ ബീഫ് കടത്തിയെന്നാരോപിച്ച് തല്ലിക്കൊന്ന കേസില്‍ 11 സംഘ്പരിവാര്‍ പ്രവര്‍ത്തകരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള രാംഗഢ് പ്രത്യേക അതിവേഗ കോടതി വിധി ജനാധിപത്യവാദികളെ ആഹ്ലാദിപ്പിക്കുന്നതാണ്. നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനു ശേഷം ഗോരക്ഷയുടെ പേരില്‍ രാജ്യമാസകലം നടന്ന കൊലപാതക പരമ്പരയില്‍ ആദ്യമായാണ് പ്രതികള്‍ ശിക്ഷ ഏറ്റുവാങ്ങുന്നത് എന്നതാണ് അലീമുദ്ദീന്‍ അന്‍സാരി കേസിനെ ശ്രദ്ധേയമാക്കുന്നത്. ബി.ജെ.പി, എ.ബി.വി.പി, ബജ്റംഗ്ദള്‍ തുടങ്ങിയ സംഘ്പരിവാര്‍ സംഘടനകളുമായി ബന്ധപ്പെട്ടവരാണ് പ്രതികളെല്ലാം. 12ാം പ്രതി പ്രായപൂര്‍ത്തിയായിട്ടില്ല എന്നതിനാല്‍ അയാളുടെ കാര്യത്തില്‍ കോടതി തീര്‍പ്പിലെത്തിയിട്ടില്ല. ശിക്ഷിക്കപ്പെട്ട പ്രതികളിലൊരാളായ നിത്യാനന്ദ മഹാതോ പ്രാദേശിക ബി.ജെ.പി നേതാവാണ്. ഗോരക്ഷയുടെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ല എന്ന ബി.ജെ.പിയുടെയും ആര്.എസ്.എസിെൻറയും സ്ഥിരം വാദത്തെ പൊളിക്കുന്നതാണ് രാംഗഢ് അതിവേഗ കോടതിയുടെ വിധി.
ഉത്തരേന്ത്യയിലെ മുസ്ലിം ജീവിതങ്ങള്‍ അനുഭവിക്കുന്ന അങ്ങേയറ്റത്തെ അരക്ഷിതത്വത്തെ വരച്ചു കാട്ടുന്നതായിരുന്നു കഴിഞ്ഞ കുറെ കാലമായി അരങ്ങേറുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍. വീട്ടിലെ ഫ്രിഡ്ജില്‍ പശുവിറച്ചി സൂക്ഷിച്ചു എന്നാരോപിച്ചാണ് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖ് എന്ന മധ്യവയസ്കനെ സംഘ്പരിവാര്‍ ഗുണ്ടകള്‍ അടിച്ചുകൊന്നത്. അതിനുശേഷം യഥാര്‍ഥത്തില്‍ അദ്ദേഹത്തിെൻറ ഫ്രിഡ്ജില്‍ ഉണ്ടായിരുന്നത് ബീഫായിരുന്നോ അല്ലയോ എന്നായിരുന്നു ശരാശരി ഉത്തരേന്ത്യന്‍ മധ്യവര്ഗക്കാരന് ചര്‍ച്ചചെയ്തത്. അതായത്, ബീഫായിരുന്നു അയാളുടെ പക്കല്‍ ഉണ്ടായിരുന്നതെങ്കില്‍ അദ്ദേഹത്തെ അടിച്ചുകൊല്ലേണ്ടതുതന്നെ എന്ന മാനസികാവസ്ഥയിലേക്ക് ആളുകള്‍ എത്തിക്കഴിഞ്ഞിരുന്നു. ഹിന്ദുത്വ ശക്തികള്‍ കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണങ്ങളുടെ ഫലമായാണ് ഇത്തരമൊരു മാനസികാവസ്ഥ രൂപപ്പെട്ടത്. തെരുവിലും തീവണ്ടിയിലും കടമുറിയിലുമെല്ലാം ഏതു നിമിഷവും അടിയും തൊഴിയുമേറ്റ് കൊല്ലപ്പെടാം എന്ന അവസ്ഥ. രാജസ്ഥാനിലെ ആല്‍വാറിലും ഹരിയാനയിലെ ബല്ലഭ്ഗഢിലുമെല്ലാം ഇത് സംഭവിച്ചു. പെരുന്നാളിന് വസ്ത്രം വാങ്ങി തിരിച്ചുവരുകയായിരുന്ന ഹരിയാനയിലെ ജുനൈദിനെ തീവണ്ടിയില്‍ യാത്രക്കാര്‍ നോക്കിനില്‍ക്കെയാണ് ബീഫ് തിന്നുന്നവന് എന്ന് ആക്രോശിച്ച് ഹിന്ദുത്വവാദികള്‍ അടിച്ചുകൊന്നത്. ഈ കേസില്‍ പ്രതികളെ രക്ഷിക്കാനുള്ള എല്ലാ വഴികളും ഒരുക്കിക്കൊടുക്കുന്നത് ഹരിയാന സര്‍ക്കാര്‍തന്നെയാണ്.
അരക്ഷിത അന്തരീക്ഷത്തില്‍ കഴിയുന്ന ഒരു സമുദായത്തിന് നമ്മുടെതു പോലുള്ള ഒരു സംവിധാനത്തില്‍ നീതി ലഭിക്കുക വളരെ പ്രയാസമാണ്. കേസ് നടത്തണം, സാക്ഷികള്‍ വേണം, സാക്ഷികള്‍ക്ക് സുരക്ഷ വേണം, നിര്‍ഭയരായി കോടതിയില്‍ വന്ന് സാക്ഷി പറയാന്‍ അവര്‍ക്ക് സാധിക്കണം, കേസിന് നല്ലതോതില്‍ പണം വേണം... ഇങ്ങനെയെല്ലാമുള്ള അവസ്ഥയിലൂടെ കടന്നുപോവാന്‍ സാധിക്കുന്നവരല്ല സാധാരണ ഗതിയില്‍ ഉത്തരേന്ത്യന്‍ മുസ്ലിംകള്. ഝാര്‍ഖണ്ഡ് പോലുള്ള സംസ്ഥാനത്താകട്ടെ, അങ്ങേയറ്റം പിന്നാക്കമായ സമുദായമാണവര്‍. അങ്ങനെയൊരു സംസ്ഥാനത്ത് സങ്കീര്‍ണമായ സാഹചര്യത്തില്‍ കേസ് നടത്തി വിജയിപ്പിച്ച അലീമുദ്ദീന്‍ അന്‍സാരിയുടെ ഭാര്യയെയും ബന്ധുക്കളെയും മുഴുവന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിവാദ്യം ചെയ്യണം. മുന്നണിയിലും പിന്നണിയിലും അവര്‍ക്കു വേണ്ടി നിലകൊണ്ട മുഴുവന്‍ വ്യക്തികളും സംഘടനകളും അഭിനന്ദനം അര്‍ഹിക്കുന്നു. കാരണം, ഇത് കേവലം അലീമുദ്ദീനുമായി മാത്രം ബന്ധപ്പെട്ട കേസല്ല. ചകിതരായിപ്പോയ ഒരു ജനസമൂഹത്തിന് ആത്മവിശ്വാസവും സമരവീര്യവും നല്കുന്ന നിയമ ഇടപെടലാണ്. കൂടുതല്‍ കൃത്യതയോടെ നിയമ ഇടപെടലുകള്‍ നടത്താന്‍ ഇത് അവര്‍ക്ക് പ്രചോദനം നല്കുന്നു. ഹിന്ദുത്വ അതിക്രമങ്ങള്‍ക്കെതിരെ നിയമവിധേയമായ പോരാട്ടങ്ങള്‍ക്ക് സാധ്യതകള്‍ ബാക്കിയുണ്ട് എന്ന സന്ദേശമാണ് ഈ വിധി നല്‍കുന്നത്. ആ നിലക്ക് കൂടുതല്‍ ഗൃഹപാഠം ചെയ്ത് ആസൂത്രണങ്ങള്‍ നടത്താനാണ് മനുഷ്യാവകാശ സംഘടനകള്‍ ശ്രമിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.