മന്ത്രിക്കു മണി കെട്ടുമോ?

പദവിക്കും സ്ഥാനത്തിനുമൊക്കെ മനുഷ്യർ പൊതുവെ കൽപിച്ചുവരുന്ന നിലയും വിലയുമുണ്ട്. സ്ഥാനവും മാനവും സമാസമം ചേർത്ത് സ്ഥാനമാനങ്ങൾ എന്നാണ് മലയാളത്തിലെ പ്രയോഗം തന്നെ. ഇതൊന്നും ഒാർക്കാതെ നിലമറക്കുന്നവർ തങ്ങളുടെ മാത്രമല്ല, ഒപ്പമുള്ളവരുടെയും മുഖം കുത്തിക്കെടുത്തും. സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാരിലൊരാൾ സ്ഥലകാലബോധമില്ലാതെ കഴിഞ്ഞ ദിവസം നടത്തിയ വിടുവായത്തം വാസ്തവത്തിൽ കേരളത്തിനു മുഴുെക്ക മാനക്കേടുണ്ടാക്കുന്നതാണ്. മന്ത്രിയാശാെൻറ വർക്കത്തുകെട്ട വർത്തമാനങ്ങൾ പാർട്ടിയിലെ സ്വന്തക്കാർക്കുതന്നെ ദഹിച്ചിട്ടില്ലെന്നിരിക്കെ, സാമാന്യജനത്തിെൻറ കാര്യം പറയാനില്ലല്ലോ. നാടു ഭരിക്കാൻ ഉത്തരവാദപ്പെട്ട ഒരു മന്ത്രി, നേരെ ചൊവ്വേ കാര്യങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥന്മാർക്കും അവകാശസംരക്ഷണത്തിനുവേണ്ടി പോരാടുന്ന സ്ത്രീജനങ്ങൾക്കുമെതിരെ ശകാരം ചൊരിയുന്നത് അദ്ദേഹത്തിെൻറ നാക്കിെൻറ മാത്രമല്ല, നിയന്ത്രിക്കാൻ ബാധ്യതപ്പെട്ടവരുടെ നെട്ടല്ലിെൻറ കൂടി ബലക്കുറവാണ് വെളിപ്പെടുത്തുന്നത്.

മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകൾക്കെതിരായ ചൂഷണത്തിനെതിരെ വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികളുടെയോ ട്രേഡ് യൂനിയനുകളുടെയോ പിന്തുണയൊന്നുമില്ലാതെ രൂപപ്പെട്ടുവന്ന കൂട്ടായ്മയായിരുന്നു പൊമ്പിളൈ ഒരുമൈയും ലോകശ്രദ്ധ നേടിയ അവരുടെ ഒറ്റതിരിഞ്ഞ പോ
രാട്ടവും. ഇടുക്കിയിൽ അനധികൃത കൈയേറ്റക്കാരും നിയമലംഘനത്തിനുനേരെ കണ്ണടക്കുകയോ കണ്ണുംപൂട്ടി അതിനെ നിയമവിധേയമാക്കുകയോ ചെയ്യുന്ന ഒത്താശക്കാരായ രാഷ്ട്രീയക്കാരും കൂട്ടുചേർന്ന അേധാലോകത്തിെൻറ വിളയാട്ടമാണ്. തൊഴിലാളിവർഗ താൽപര്യം പറയുന്നവരടക്കമുള്ള രാഷ്ട്രീയകക്ഷികൾ പ്രത്യക്ഷമായും പരോക്ഷമായും ഭൂമാഫിയയുടെ ഒാശാരം പറ്റുന്നവരായതു കൊണ്ടുതന്നെ മൂന്നാറിലേതടക്കമുള്ള ഏതു കൈയേറ്റത്തിനും തടയിടാനുള്ള ശ്രമം പരാജയപ്പെടുകയേയുള്ളൂ.

ഇടുക്കിയിലെ കൈയേറ്റ രാഷ്ട്രീയമുന്നണിയുടെ അതിരുവിട്ട പ്രവർത്തനങ്ങളെ സംബന്ധിച്ച നിരവധി വസ്തുതകൾ ‘മാധ്യമം’ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ഭൂമി കൈയേറ്റത്തിനും തോട്ടം തൊഴിലാളി ചൂഷണത്തിനുമെതിരെ നടന്ന െഎതിഹാസികമായ സമരങ്ങളിലൊന്നായിരുന്നു പൊമ്പിളൈ ഒരുമൈ നടത്തിയത്. ഇടുക്കിയിലെ ഭൂമി കൈയേറ്റങ്ങൾക്കെതിരായ ഏതു ഉേദ്യാഗസ്ഥനീക്കവും ജനകീയ പ്രതിഷേധവും തല്ലിയൊതുക്കാനും വിലക്കെടുക്കാനും കഴിവുള്ള രാഷ്ട്രീയക്കാരുടെ വേട്ടയിൽനിന്ന് പൊമ്പിളൈ ഒരുമൈയും രക്ഷപ്പെട്ടില്ല. എന്നാൽ, ചൂഷണം തിരിച്ചറിഞ്ഞ് പ്രക്ഷോഭത്തിനു വീണ്ടും ഇറങ്ങിത്തിരിക്കാനുള്ള നീക്കത്തിനിടെയാണ് പെണ്ണിറങ്ങുന്ന ഏതു വിഷയവും നിർവീര്യമാക്കാൻ ആണധികാരി വർഗം ഉയർത്തിക്കൊണ്ടുവരാറുള്ള ലൈംഗികാപവാദച്ചുവയുള്ള ആക്ഷേപവുമായി മന്ത്രി മണി രംഗത്തെത്തിയത്.

ചാനൽ അഭിമുഖത്തിലും ൈമതാനപ്രസംഗങ്ങളിലുമായി മണി നടത്തിയ തെറിയഭിഷേകം കേൾക്കുന്നയാർക്കും അതിനെ ന്യായീകരിക്കാനാവില്ല. വിവാദമുയർന്നപ്പോൾ വീണതു വിദ്യയാക്കാൻ കൂടുതൽ വിവരക്കേടുകൾ വിളമ്പുകയാണ് മന്ത്രി. സ്ത്രീവിരുദ്ധ പരാമർശത്തിെൻറ പുകിലുകൾ അറിഞ്ഞാവാം, ആക്ഷേപിച്ചത് അവരെയല്ല, ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയുമാണ് എന്നാണ് മണിയുടെയും ആരാധകരുടെയും പ്രചാരണം. ഭൂമി കൈയേറ്റത്തെ എതിർക്കുന്ന സകലർക്കുമെതിരെ തെറിയഭിഷേകം നടത്തുന്നതിൽ കുഴപ്പമില്ലെന്നാണോ മന്ത്രിയുടെയും അദ്ദേഹത്തെ ആശാനായി ആഘോഷിക്കുന്നവരുടെയും നിലപാട്?

സ്ത്രീവിരുദ്ധ പരാമർശം മാത്രമല്ല, മന്ത്രി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. താനുൾപ്പെടുന്ന സർക്കാറിെൻറ തീരുമാനത്തിനു വിധേയമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ തെരുവിലും മാധ്യമങ്ങളിലും െതറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് അദ്ദേഹം. കുരിശിനെ മറയാക്കി നടത്തിയ അന്യായമായ കൈയേറ്റത്തെ ബന്ധെപ്പട്ട വിശ്വാസിസമൂഹവും നാട്ടുകാരുമൊക്കെ തള്ളിപ്പറഞ്ഞിട്ടും വർഗീയവികാരം കുത്തിയിളക്കുന്ന പ്രസ്താവനകളും വർഗീയാരോപണങ്ങളുമൊക്കെയായി നേരുനടത്തുന്ന ഉദ്യോഗസ്ഥർക്കും അതിനെ പിന്തുണക്കുന്നവർക്കുമെതിരെയാണ് മന്ത്രിയുടെ ഇളകിയാട്ടം. എല്ലില്ലാ നാക്കിെൻറ വർത്തമാനങ്ങൾ വിവാദമാകുേമ്പാൾ സ്വയരക്ഷക്ക് ‘നാട്ടുമ്പുറക്കാര’െൻറയും ഗ്രാമീണെൻറയും വേഷംകെട്ടുന്ന മണി ആർക്കുവേണ്ടിയാണ് ഇടുക്കിയിൽ നിലയുറപ്പിച്ചിരിക്കുന്നതെന്ന് എല്ലാവർക്കുമറിയാം.

അദ്ദേഹത്തിെൻറ ചൊല്ലും ചെയ്തിയും ഒരുപോലെ ഭരണഘടനാസ്ഥാനം വഹിക്കുന്ന മന്ത്രിക്ക് ചേർന്നതല്ല. ഭരണഘടന സംവിധാനങ്ങളുടെ നടത്തിപ്പുകാരനും സംരക്ഷകനുമാകേണ്ട മന്ത്രി ഉദ്യോഗസ്ഥരെ തെറിവിളിച്ചും ഭീഷണിപ്പെടുത്തിയും നടക്കുന്നത് പദവിയോടും അതിനെ മാനിക്കുന്ന ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്. ഇരിക്കുന്ന പദവിയുടെ അന്തസ്സ് അറിഞ്ഞാണ് ഇടതുമുന്നണിയിലെ ഒരു മന്ത്രി വിവാദം മുളപൊട്ടിയപ്പോഴേ രാജിവെച്ചൊഴിഞ്ഞത്. നാറിയതിനെ പേറുന്ന ഭയമാകാം, മുഖ്യമന്ത്രി രാജിയിലേക്ക് വഴികാട്ടാനുമുണ്ടായിരുന്നു അന്ന്. എന്നാൽ, ഇന്ന് അപമാനകരമായ പരാമർശത്തിന് സ്ത്രീജനങ്ങളോട് മാപ്പുപറയില്ലെന്നും രാജിക്കില്ലെന്നും തട്ടിമൂളിച്ച് നടക്കുന്ന സ്വന്തം മന്ത്രിക്ക് മണി കെട്ടാൻ മുഖ്യമന്ത്രിയും പാർട്ടിയും തയാറാകുമോ?

Tags:    
News Summary - mm mani anti women statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.