കാൽപന്ത് മൈതാനിയിൽ 'ദൈവത്തിെൻറ ഒപ്പു'മായി വിരിഞ്ഞ ഇതിഹാസം, മർഡൂവെന്ന് അർജൻറീനക്കാർ സ്നേഹത്തോടെ വിളിക്കുന്ന ഡീഗോ അർമാൻഡോ മറഡോണ ദൈവത്തിലേക്ക് തിരിച്ചു യാത്രയായിരിക്കുന്നു; ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബാളർ എന്ന അമരത്വത്തെ സാക്ഷാത്കരിച്ചുകൊണ്ട്. കളിമൈതാനിയിൽ ഇടംകാലുകൊണ്ട് തീർത്ത, അതിശയം തീരാത്ത കേളീവൈഭവത്തിെൻറ മാന്ത്രികതയെക്കുറിച്ചും ഫുട്ബാൾ ലോകത്തെ വശീകരിക്കുകയും വിഭജിക്കുകയും ചെയ്ത അത്ഭുതത്തെ കുറിച്ചുമെല്ലാം ലാറ്റിനമേരിക്കൻ കഥകളിലെ കാൽപനിക കഥാപാത്രങ്ങളെപ്പോലെ ഡീഗോയുടെ ജീവിതവും വാഴ്ത്തപ്പെടും. കളിമൈതാനിയിലെ വീരേതിഹാസങ്ങൾക്കും നിയന്ത്രണങ്ങളില്ലാത്ത അരാജക ജീവിതത്തിനും കൃത്യതയുള്ള രാഷ്ട്രീയനിലപാടുകൾക്കുമിടയിലൂടെ പൂർത്തിയാക്കിയ സംഭവബഹുലമായ മറഡോണയുടെ ജീവിതം വരും തലമുറയെ നിത്യവിസ്മയത്തിലേക്ക് നയിക്കും, തീർച്ച. കാരണം ഇത്രമേൽ പ്രലോഭനീയവും അത്രതന്നെ വന്യവുമായ ഒരു ജീവിതം ആടിത്തിമിർത്ത മറ്റൊരു മനുഷ്യൻ കളിമൈതാനിയിലും പുറത്തുമുണ്ടാകുമോ?
ഏതു കളിക്കാരനെയും മോഹിപ്പിക്കുകയും എന്നാൽ നേടാനാകാത്തതുമായ ആരാധനാലോകത്തെയാണ് ലാനൂസിലെ തെരുവിൽ ദാരിദ്രത്തിെൻറ ഗോൾവല പൊട്ടിക്കാൻ പന്തുതട്ടിതുടങ്ങിയ ഡീഗോ നേടിയെടുത്തത്. 1977ൽ കാൽപന്തുകളിയുടെ വർണലോകത്തേക്ക് കടന്നുവന്ന മറഡോണ ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസസിംഹാസനത്തിലേക്ക് സഞ്ചരിക്കാൻ തുടങ്ങുന്നത് 1986ലെ അവിസ്മരണീയ ലോകകപ്പിലാണ്. ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനലിൽ ദൈവത്തിെൻറയും ചെകുത്താെൻറയും ഗോളുകൾ പിറന്ന ആ നിമിഷത്തിൽ പിറവിയെടുത്തത് 1982ലെ ഫോക്ലാൻഡ് യുദ്ധത്തിലെ തോൽവിയിൽ മുറിഞ്ഞുപോയ അർജൻറീനയുടെ ആത്മാഭിമാനം മാത്രമായിരുന്നില്ല, പെെലക്കുശേഷം മറഡോണയിൽ ചുറ്റപ്പെട്ട പുതിയ ഫുട്ബാൾമതം തന്നെയായിരുന്നു. മറഡോണയിൽ ഹൃദയം വശീകരിക്കപ്പെട്ടവർ ദേശ ഭാഷാ ഭേദമില്ലാതെ പ്രകടിപ്പിച്ചത് ആദരവിനുപരി ഉന്മാദമായ ആരാധനയായിരുന്നു. കളികമ്പക്കാരും അല്ലാത്തവരുമായ സാധാരണ മനുഷ്യരെ സ്വന്തം രാജ്യത്തിെൻറ കൊടിയേക്കാൾ അർജൻറീനയുടെ കൊടിയേയും ജഴ്സിയേയും നെഞ്ചേറ്റുന്നവരാക്കിയ മാസ്മരികത മറഡോണക്കുമാത്രം അവകാശപ്പെട്ടതാണ്. രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടാനിരുന്ന നാപോളിയെ ഇറ്റാലിയൻ സീരി ലീഗിെൻറയും യുവേഫ ചാമ്പ്യന്മാരുമാക്കിയതോടെ മറഡോണ 'കളിദൈവ'മായി വാഴ്ത്തപ്പെട്ടുകഴിഞ്ഞിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി ഫിഫ തെരഞ്ഞെടുക്കുമ്പോൾ ലോകം കണ്ട ഏറ്റവും വലിയ ഇതിഹാസതാരം പെെലയാണോ മറഡോണയാണോ എന്ന ഒരിക്കലും അവസാനിക്കാത്ത സംവാദത്തിന് കൊടിനാട്ടപ്പെട്ടുകഴിഞ്ഞിരുന്നു.
അനന്യസുന്ദരമായ കളിമികവും ഒരു നിമിഷം പകച്ചതുപോലെ നിന്ന് എതിരാളികളെ ആശയക്കുഴപ്പത്തിലാക്കി അസാമാന്യമായ വേഗതയോടെ പന്തിനെ ഗോൾവര കടത്തുന്ന ഡ്രിബ്ലിങ് പ്രതിഭാസമായും വിരാജിച്ചിരുന്ന പുൽമൈതാനിയിലെ വിസ്മയം പിന്നീട് വ്യക്തിജീവിതത്തിൽ ഡ്രബ്ലിങ് ഷൂട്ടറായി ആപതിച്ചു. ഇറ്റാലിയൻ ജീവിതത്തിൽ മയക്കുമരുന്നുകളുടെയും അരാജക ജീവിതത്തെയും പുൽകിയ ഡീഗോ 1991ന് കൊക്കെയ്ൻ ഉപയോഗിച്ചതിന് പിടിക്കപ്പെടുകയും പതിനഞ്ച് മാസം റിസർവ് ബെഞ്ചിൽ പോലും ഇടമില്ലാതെ ബഹിഷ്കൃതനാകുകയും ചെയ്തു. 1994 ൽ അമേരിക്കൻ ലോകകപ്പിൽ ഉത്തേജകം ഉപയോഗിച്ചതിന് പിടിക്കപ്പെട്ടതോടുകൂടി മറഡോണയുടെ പതനം സമ്പൂർണമായി. ലോകത്തെ ഏറ്റവും പ്രതിഭാശാലിയായ കളിക്കാരനെ മയക്കുമരുന്നും അച്ചടക്കരഹിത ജീവിതവും നഷ്ടപ്പെടുത്തിയതിെൻറ പാഠപുസ്തകം കൂടിയാണ് 37ാം വയസ്സിൽ വിരമിച്ച ഡീഗോയുടെ കളിജീവിതം. പിന്നീട് പരാജയപ്പെട്ട കോച്ചിെൻറ വേഷവും കളിമൈതാനിയിൽ മറഡോണ ആടിത്തിമിർത്തു. 2008ൽ ഏെറ്റടുത്ത പരിശീലക വേഷം 2010ൽ ലോകകപ്പ് പരാജയത്തോടെ ഒഴിവാക്കപ്പെടുകയായിരുന്നു.
കളിക്കളത്തിന് പുറത്ത് കിറുക്കൻജീവിതമെന്ന് വിലയിരുത്താവുന്ന സംഭവങ്ങൾകൊണ്ട് ബഹളമായിരുന്നുവെങ്കിലും രാഷ്ട്രീയത്തിലെ കൃത്യതകൊണ്ട് മാനവികപക്ഷത്ത് നിലയുറപ്പിച്ച പച്ച മനുഷ്യനായിരുന്നു മറഡോണ. ചെയുടെ നാട്ടുകാരനായ ഡീഗോക്ക് പിതൃസ്ഥാനീയനായിരുന്നു ക്യൂബൻ നേതാവ് ഫിദൽ കാസ്ട്രോ. അമേരിക്കയുടെ സാമ്രാജ്യത്വത്തിെനതിരെ നിരന്തരം സംസാരിച്ചു. ജോർജ് ബുഷിെൻറ യുദ്ധവെറിക്കെതിര പരസ്യമായ നിലപാട് സ്വീകരിച്ച മറഡോണ ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വത്തിക്കാൻ സന്ദർശന വേളയിൽ ലിംഗനീതിയുടെയും ജീവകാരുണ്യത്തിലെ കാപട്യത്തിെൻറയും പേരിൽ കയർത്തു. ഒരുപക്ഷേ, മറഡോണ മൂന്നാം ലോക രാജ്യങ്ങളിൽ ഇത്രയേറെ പ്രിയപ്പെട്ടവനാകുന്നത് കളിമികവിനോടൊപ്പം അദ്ദേഹം ജീവിതത്തിൽ പുലർത്തിയ അധിനിവേശവിരുദ്ധവും മർദിത സമൂഹങ്ങളോടുള്ള സ്നേഹവായ്പുകളുടെയും പേരിൽകൂടിയായിരിക്കും. ഒരുകാര്യം ഉറപ്പാണ്: ഡീഗോയുടെ വിയോഗശേഷവും അദ്ദേഹത്തിെൻറ ജീവിത സമസ്യയുടെ ഉത്തരം തേടി കളിഭ്രാന്തന്മാരും രാഷ്ട്രീയ സത്യന്വേഷകരും ഒരുപോലെ അദ്ദേഹത്തിെൻറ ജീവിതത്തിലേക്കും നാട്ടിലേക്കും സഞ്ചരിച്ചുകൊണ്ടേയിരിക്കും. അപ്പോഴും നിഷ്കളങ്കമായി ചിരിച്ചും വന്യമായി കോപിച്ചും ജീവിച്ചു മറഞ്ഞ മറഡോണയെന്ന ഇതിഹാസ പ്രതിഭ നിർവചിക്കാനാകാത്ത വിസ്മയ നക്ഷത്രമായി മിന്നിത്തിളങ്ങിക്കൊണ്ടിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.