വഞ്ചനയാണീ 'പാർട്ടി നിയമനമേളകൾ'

കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ അവസാന കാലത്ത് ഉമ്മൻ ചാണ്ടി മന്ത്രിസഭ കൈക്കൊണ്ട ചില വിവാദ തീരുമാനങ്ങളെ കോടതിയും പ്രതിപക്ഷവും മാധ്യമങ്ങളും വിശേഷിപ്പിച്ചത് 'കടുംവെട്ട്' എന്നായിരുന്നു. ജലസ്രോതസ്സുകളും കൃഷിഭൂമിയും ഖനികളുമെല്ലാം പച്ചയായ നിയമ ലംഘനങ്ങളിലൂടെ ഇഷ്ടക്കാർക്ക് തീറെഴുതാനുള്ള തീരുമാനങ്ങളായിരുന്നു അവ. അതിൽ ചിലതെങ്കിലും മാധ്യമ വാർത്തകളെ തുടർന്നും കോടതി ഇടപെടലുകൾ മൂലവും പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായെങ്കിലും ആ വിവാദം കൃത്യമായും തൊട്ടടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.

ഒരളവിൽ, പിണറായി വിജയെൻറ അധികാരാരോഹണം എളുപ്പമാക്കിയ ഘടകങ്ങളിൽ ഒന്നുകൂടിയായിരുന്നു കടുംവെട്ട് തീരുമാനങ്ങൾ. ഇത്തരം കടുംവെട്ടുകൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. മാറിമാറി വരുന്ന സർക്കാറുകൾ തങ്ങളുടെ ഭരണത്തിെൻറ അവസാന കാലത്ത് സ്ഥിരമായി നടത്തുന്ന കലാപരിപാടിയാണിത്. സ്വന്തക്കാർക്കും ബന്ധുക്കൾക്കും സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിൽ വഴിവിട്ട് നിയമനം നൽകുക, സർവചട്ടങ്ങളും കാറ്റിൽ പറത്തി സർക്കാർ ഭൂമി വിൽക്കുകയോ കൃത്യമായ വ്യവസ്ഥകൾ ഇല്ലാതെ പാട്ടത്തിന് നൽകുകയോ ചെയ്യുക, പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച് നിർമാണ-ഖനനങ്ങൾക്ക് അനുമതി നൽകുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് ഭരണമൊഴിയുന്നതിെൻറ തൊട്ടുമുമ്പ് 'കടുംവെട്ടി'ലൂടെ ക്രമവത്കരിക്കാറുള്ളത്. ഈ ചരിത്രം ആവർത്തിക്കുകയാണോ പിണറായി സർക്കാറുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 'പാർട്ടി നിയമനമേള'കളിലൂടെ നിരവധി പേരെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ തിരുകിക്കയറ്റാനുള്ള ശ്രമങ്ങൾ അണിയറയിൽ പുരോഗമിക്കുന്നതായാണ് തലസ്ഥാനത്തുനിന്നുള്ള പുതിയ വിശേഷം.

സംസ്ഥാന ലൈബ്രറി കൗൺസിലിൽ പാർട്ടിക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തിയത് ഹൈകോടതി തടഞ്ഞിട്ടും വിവിധ വകുപ്പുകളിൽ സമാനരീതിയിലുള്ള നിയമനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസവകുപ്പിെൻറ കീഴിലെ 'സ്കോൾ കേരള'യിലും മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള പൊതുഭരണ വകുപ്പിനു കീഴിലെ അച്ചടി വിഭാഗത്തിലുമാണ് പാർട്ടി നിയമനങ്ങൾ നടക്കുന്നതായി ഒടുവിൽ വാർത്ത വന്നിരിക്കുന്നത്. പഴയ ഓപൺ സ്കൂളിെൻറ പരിഷ്കരിച്ച സംവിധാനമായ സ്കോൾ കേരളയിൽ, പത്തുവർഷമായി കരാറടിസ്ഥാനത്തിൽ ജോലി ചെയ്തുവെന്ന് പറയുന്നവരെയാണ് വിദ്യാഭ്യാസമന്ത്രിയുടെ കൂടി അറിവോടെ സ്ഥിരപ്പെടുത്താനൊരുങ്ങുന്നത്. ഇതിൽ പലരും ഈ കാലാവധി പൂർത്തീകരിച്ചിട്ടില്ല.

എം.എ. ബേബി വിദ്യാഭ്യാസമന്ത്രിയായ കാലത്ത് ജോലിയിൽ പ്രവേശിച്ച പലരും പിന്നീട് വന്ന യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് കരാർ നിയമനത്തെ ചൊല്ലി രണ്ടു വർഷത്തോളം സമരത്തിലേർപ്പെട്ടവരാണ്. ഈ സമരകാലം കൂടി പരിഗണിച്ചാണ് സ്ഥിരപ്പെടുത്തലിന് പത്തു വർഷത്തെ സർവിസ് കാലം കണക്കാക്കിയിരുന്നത്. അച്ചടി വകുപ്പിലെ പിൻവാതിൽ നിയമനങ്ങളുടെ കഥയും വ്യത്യസ്തമല്ല. സി.പി.എമ്മിെൻറയും ഡി.വൈ.എഫ്.ഐയുടേയും സംസ്ഥാനനേതാക്കളുടെ ബന്ധുക്കളാണ് മിക്കപ്പോഴും ഈ നിയമനങ്ങളുടെ ഗുണഭോക്താക്കൾ. വാസ്തവത്തിൽ, ഈ തസ്തികകളത്രയും പി.എസ്.സി വഴി നികത്തെപ്പടേണ്ടതാണ്. നിർഭാഗ്യവശാൽ, നിയമനങ്ങൾക്കുള്ള ഈ പൊതുസംവിധാനം നോക്കുകുത്തിയാക്കപ്പെടുന്നു.. ഭരണകൂടത്തിെൻറ ഈ നടപടി സംസ്ഥാനത്തെ വിദ്യാസമ്പന്നരായ യുവജനങ്ങളോടുള്ള വഞ്ചനയല്ലാതെ മറ്റെന്താണ്?

ഈ സർക്കാറിെൻറ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ മറ്റുചില വകുപ്പുകളിലും സ്ഥാപനങ്ങളിലും ഇത്തരം പാർട്ടി നിയമനങ്ങൾക്കുള്ള ഒരുക്കം തുടങ്ങിയിട്ടുണ്ട്. സംസ്ഥാന സാക്ഷരത മിഷന് എൺപതിലധികം പേരെയാണെത്ര പിൻവാതിൽ നിയമനത്തിനായി സജ്ജരാക്കിയിട്ടുള്ളത്. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്വയംഭരണസ്ഥാപനങ്ങളും നിയമനമേളകൾക്കൊരുങ്ങുന്നതായാണ് റിപ്പോർട്ട്. ആദ്യം ഇഷ്ടക്കാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുക, പിന്നീട് മന്ത്രിസഭയുടെ ആശീർവാദത്തോടെ ആ നിയമനങ്ങൾ സ്ഥിരപ്പെടുത്തുക എന്ന തന്ത്രമാണ് പൊതുവെ എല്ലായിടത്തും കാണുന്നത്. വർഷങ്ങൾക്കു മുേമ്പ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത തസ്തികകളാണ് ഇത്തരത്തിൽ കുറുക്കുവഴികളിലൂടെ നികത്തപ്പെടുന്നത്.

യോഗ്യത മാനദണ്ഡങ്ങളും സംവരണതത്ത്വങ്ങളും പാലിക്കാതെയുള്ള ഈ നിയമനങ്ങൾ ആർക്കൊക്കെയാവും നഷ്ടം വരുത്തുകയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. സർക്കാറിനും വലിയ സാമ്പത്തികഭാരമുണ്ടാക്കും. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിൽ ഹയർ സെക്കൻഡറി സീറ്റുകൾ വർധിക്കുന്നതോടെ, സ്കോൾ കേരള അടക്കമുള്ള സംവിധാനങ്ങളിൽ പഴയ തസ്തികകൾ ഇപ്പോഴുള്ളതുപോലെ നിലനിർത്തേണ്ടി വരില്ല. അതേ തസ്തികകളിലേക്കാണ് ഈ നിയമനങ്ങളത്രയും. സാക്ഷരത മിഷെൻറ കാര്യത്തിലും ഇതു തന്നെയാണവസ്ഥ. അധിക ചെലവല്ലാതെ മറ്റൊന്നും സമ്മാനിക്കില്ല ഇത്. നേതാക്കളുടെ ബന്ധുക്കൾക്കും പാർട്ടി അനുഭാവികൾക്കും ഒരു സ്ഥിരം ജോലി എന്നതിൽ കവിഞ്ഞ് സംസ്ഥാനത്തിന് മറ്റൊരു നേട്ടവും ഇതുകൊണ്ടില്ല. പൊതുജനങ്ങൾ കൂടുതലായും പി.എസ്.സി യെ ആശ്രയിക്കുന്ന കാലത്തുതന്നെയാണ് ഭരണകൂടത്തിെൻറ ഈ പാർട്ടി സേവ. പി.എസ്.സിക്കു മുന്നിൽ ഒരു ജോലിക്കായി കാത്തുകെട്ടി കിടക്കുന്ന പതിനായിരക്കണക്കിന് ഉദ്യോഗാർഥികൾക്കുനേരെ പല്ലിളിച്ച് കാട്ടിയുള്ള ഈ നടപടിയിൽനിന്ന് സ്വയം പിൻവാങ്ങുന്നതായിരിക്കും ജനാധിപത്യ മര്യാദ. ഉമ്മൻ ചാണ്ടിയുടെ 'കടുംവെട്ടി'നെ എപ്രകാരമാണ് പൊതുജനം നേരിട്ടത് എന്ന കാര്യം പിണറായി സർക്കാറിനും ഒരു പാഠമാണ്.

Tags:    
News Summary - Backdoor appointments fraudulent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.