കോടതിമുറികളിലെ മാധ്യമസ്വാതന്ത്ര്യം പുനഃസ്ഥാപിക്കണം

കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ തുടര്‍ന്നുകൊണ്ടിരിക്കുന്ന ആസൂത്രിത അതിക്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്. കേരള ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതും ഞെട്ടിപ്പിക്കുന്നതുമാണവ.  അതില്‍ ഒടുവിലത്തേതാണ് കോഴിക്കോട് ജില്ലാ കോടതി പരിസരത്ത് കഴിഞ്ഞ ദിവസം എസ്.ഐ വിമോദിന്‍െറ നേതൃത്വത്തില്‍ അരങ്ങേറിയ താണ്ഡവം. ജില്ലാ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമപ്രവര്‍ത്തകരെ അകാരണമായി തടയാനും കസ്റ്റഡിയിലെടുത്ത് പൊലീസ് സെല്ലില്‍ പൂട്ടിയിടാനും മാത്രം എന്ത് ക്രമസമാധാനലംഘനമാണ് മാധ്യമപ്രവര്‍ത്തകര്‍ കോഴിക്കോട്ട് നടത്തിയത്? എന്നുമുതലാണ് കോടതിവളപ്പില്‍ കയറി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് ക്രിമിനല്‍ കുറ്റമായി മാറിയത്? പൊലീസിന് തെറ്റുപറ്റിയതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കുകയും, അസി. കമീഷണര്‍ രാജുവും സി.ഐ പ്രമോദും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടും നിയമവിരുദ്ധമായ പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് കോഴിക്കോട് ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കിയിരിക്കുന്നു! കോഴിക്കോട് സംഭവവും തുടരുന്ന അഭിഭാഷക-മാധ്യമ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചതന്നെയാണെന്നാണ് ഇതിലൂടെ വെളിപ്പെടുന്നത്. മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിച്ചാല്‍ കോടതിവളപ്പ് പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയതും അവരെ തടയണമെന്ന് നിര്‍ദേശം നല്‍കിയതും ജില്ലാ ജഡ്ജിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതും പൊലീസിനെ വിളിച്ചുവരുത്തിയതും ബാര്‍ അസോസിയേഷന്‍െറ ഉത്തരവാദപ്പെട്ടവരുടെ അറിവോടെയാണെന്നത് ഭരണഘടനാദത്തമായ അറിയാനുള്ള സ്വാതന്ത്ര്യത്തിനുമേലും സ്വതന്ത്രമായി തൊഴിലെടുക്കാനുള്ള മൗലികാവകാശത്തിനുമേലുമുള്ള കടന്നുകയറ്റംതന്നെയാണ്.

10 ദിവസമായി തുടരുന്ന പ്രശ്നങ്ങളെ ശരിയാംവിധം അഭിമുഖീകരിക്കാനും പരിഹാരനടപടികള്‍ സ്വീകരിക്കാനും ഇനി ഒട്ടും വൈകിക്കൂടാ. തമസ്കരിച്ച് രക്ഷപ്പെടാനും നീട്ടിവെക്കാനും കഴിയുന്ന അത്ര ചെറുതല്ല വിഷയം. വഞ്ചിയൂരില്‍ അഭിഭാഷക-മാധ്യമ സംഘര്‍ഷത്തെ തുടര്‍ന്ന് വിളിച്ചുചേര്‍ത്ത യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞത് ഇത് അടഞ്ഞ അധ്യായമാണ് എന്നാണ്. എന്നാല്‍, സാധാരണനില പുന$സ്ഥാപിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഹൈകോടതിയിലെ മീഡിയ റൂം അടഞ്ഞുതന്നെ കിടക്കുന്നു. എ.ജിയുടെ നേതൃത്വത്തില്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ച കമ്മിറ്റി ചേര്‍ന്നിട്ടില്ല. 10 ദിവസത്തിലധികമായി കോടതി റിപ്പോര്‍ട്ടിങ് മുടങ്ങിയിരിക്കുകയാണ്.  പ്രതിസന്ധി അപരിഹാര്യമായിതന്നെ തുടരുകയാണെന്ന് മാത്രമല്ല, കോഴിക്കോട് സംഭവത്തോടെ കൂടുതല്‍ സങ്കീര്‍ണമാവുകയും ചെയ്തിരിക്കുകയാണ്. ഹൈകോടതി എത്രയും വേഗത്തില്‍ ഇടപെടണമെന്ന് പ്രസ്താവിച്ചിരിക്കുന്നു മുഖ്യമന്ത്രി. കോടതി വ്യവഹാരങ്ങളില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് സൂചിപ്പിച്ച് ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി. എന്നാല്‍, പ്രശ്നപരിഹാരത്തിന് മുന്‍കൈയെടുക്കാന്‍ അദ്ദേഹത്തിന് കഴിയണം. കോടതി വാര്‍ത്തകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത് ജുഡീഷ്യല്‍ അടിയന്തരാവസ്ഥയുടെ തുടക്കമാണെന്ന മുന്നറിയിപ്പ് ഏറ്റവും കൃത്യമായി ഉള്‍ക്കൊള്ളാനും അത്തരം വിഷമസന്ധികള്‍ സംജാതമാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്താനും ചുമതലയുള്ള വ്യക്തിത്വമാണ് മുഖ്യമന്ത്രിയുടേത്. നീതിന്യായ നടപടിക്രമങ്ങള്‍ അറിയാനുള്ള ജനങ്ങളുടെയും അറിയിക്കാനുള്ള മാധ്യമങ്ങളുടെയും അവകാശത്തിന്‍െറ പക്ഷത്തുനിലകൊള്ളാനും അതിനനുകൂലമായ നിലപാട് സ്വീകരിക്കാന്‍ എ.ജിക്ക് നിര്‍ദേശം നല്‍കാനും അദ്ദേഹത്തിന് ബാധ്യതയുണ്ട്.

 തുറന്നതും സുതാര്യവുമായ കോടതിമുറികളാണ് നീതിനിര്‍വഹണത്തിലെ ആരോഗ്യകരമായ നടപടിക്രമം. അതിനാല്‍ വിധിപ്പകര്‍പ്പുകള്‍ ലഭിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചേംബറില്‍ പ്രവേശിക്കാനും ഇടക്കാല ഉത്തരവുകളും വിധിപ്പകര്‍പ്പുകളും വാങ്ങാനും സ്വാഭാവികമായ അനുവാദം ഉണ്ടാകേണ്ടതാണ്. അഭിഭാഷക യൂനിയനുകളുടെയോ ന്യായാധിപരുടെയോ ദാക്ഷിണ്യത്തിന് വിധേയമായി മാത്രം ഉത്തരവുകളും വിധിപ്പകര്‍പ്പുകളും ലഭ്യമാകുന്നത് ജനാധിപത്യ വികാസം പ്രാപിച്ച സാമൂഹികക്രമത്തിന്  ഒട്ടും അനുഗുണമല്ല. മാധ്യമപ്രവര്‍ത്തകരെ ന്യായാധിപന്മാരുടെ ചേംബറില്‍ പ്രവേശിപ്പിക്കുന്നതും വിലക്കുന്നതും ന്യായാധിപന്മാരുടെ സ്വഹിതമാക്കി പരിമിതപ്പെടുത്തുന്ന രജിസ്ട്രാര്‍ ജനറലിന്‍െറ വിശദീകരണവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ അഭിലഷണീയമല്ല. നാലു ന്യായാധിപരെ ഉള്‍പ്പെടുത്തി മാധ്യമപ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടം രൂപവത്കരിക്കാന്‍വേണ്ടി സംഘടിപ്പിച്ച കമ്മിറ്റി അടിയന്തരമായി ചേരുകയും ജനാധിപത്യമൂല്യങ്ങള്‍ക്കും അറിയാനും അറിയിക്കാനും തൊഴിലെടുക്കാനുമുള്ള അവകാശങ്ങളുടെ അടിസ്ഥാനത്തില്‍ പെരുമാറ്റച്ചട്ടം രൂപപ്പെടുത്തുകയും വേണം. കോടതിവിധികളും നടപടിക്രമങ്ങളും തെറ്റായി റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാം. അങ്ങനെ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടി കൈക്കൊള്ളുകയുമാകാം. സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന മാതൃക അനുകരിക്കാവുന്നതുമാണ്. പക്ഷേ, നീതിബോധത്തെയും നിയമവാഴ്ചയെയും മറികടക്കുന്ന സംഘവികാരം മൗലികാവകാശലംഘനങ്ങളിലേക്ക് നയിക്കുന്നത് ജുഡീഷ്യല്‍ അടിയന്തരാവസ്ഥയിലേക്കാണ് നാടിനെ എത്തിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.