ഇന്ത്യയിലെ മുസ്ലിംപെണ്ണ് ഭാഗ്യവതിയാണ്. അവരുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കാന്‍ ന ാട്ടുകാരും ഭരണകൂടവും ഒറ്റക്കെട്ടായി ഇറങ്ങും. മറ്റേതു വിഭാഗത്തിലെ സ്ത്രീകളെക്കാളും അവരുടെ സുരക്ഷക്ക് ജാഗ്രത്തായിരിക്കും. മുസ്ലിം പുരുഷനാല്‍ പീഡനമനുഭവിക്കുന്ന പെണ്ണിനെ രക്ഷിച്ചെടുക്കാന്‍ എല്ലാം മാറ്റിവെച്ച് എല്ലാവരും ഒന്നായി മെനക്കെട്ട് പണിയെടുത്തു മുത്തലാഖ് ബില്‍ പാസാക്കി. രാജ്യത്ത് ആദ്യമായി സിവില്സ്വഭാവമുള്ളൊരു കുറ്റത്തിന്, ക്രിമിനല്‍ ശിക്ഷ വിധിക്കുന്ന നിയമം തിടുക്കത്തില്‍ പാസാക്കിയെടുത്തു. മുത്തലാഖിനെ ആരും അനുകൂലിക്കുന്നില്ല. എതിര്‍ക്കുന്നത് അതു നിരോധിച്ചതിനെയല്ല. ഒറ്റയടിക്ക് തലാഖ് ചൊല്ലുന്ന പുരുഷനെ മൂന്നു വര്‍ഷം ജയിലിലടക്കാനുള്ള കുബുദ്ധിയെയാണ്.
ഇങ്ങനെ മുസ്ലിം പെണ്ണിനെ രക്ഷിക്കാൻ എല്ലാവരും ഉത്സാഹിക്കുന്നതിനിടെ ‘എെൻറ പൊന്നുമോനെ നിങ്ങളെന്തിനാണ് കൊന്നുകളഞ്ഞത്’ എന്നു നിലവിളിച്ചു വാരാണസിയിലെ കബീര്‍ ചൗര ആശുപത്രിക്കു മുന്നില്‍ ഒരു മുസ്ലിം പെണ്ണുണ്ടായിരുന്നു. സയീദുന്നിസ എന്ന നൊന്തുപെറ്റ വയറിെൻറ വേദന നന്നായി അനുഭവിച്ചവള്‍. ഒരിക്കല്‍ കഴുത്തില്‍ മിന്നുകെട്ടിപ്പോയവൻ എത്ര തെമ്മാടിയും ക്രൂരനുമാണെങ്കിലും അവെൻറ കൂടെ െപാറുക്കണമെന്ന ഒരു വാശിയും മുസ്ലിംപെണ്ണിനില്ല. എന്നാൽ, ഒരൊറ്റ പെണ്ണിനും മറക്കാനാവില്ല, നൊന്തുപെറ്റ മക്കള്‍ തനിക്കു മുന്നേ ഈ ലോകത്തോട് വിടപറയുന്നത്. എത്രയെത്ര മക്കളെ പെറ്റാലും വേർപെട്ട മക്കളുടെ വേദന അവളുടെ മനസ്സില്‍നിന്നു മായില്ല. വെള്ള പുതപ്പിച്ചു കിടത്തിയ മക്കളെ സ്വപ്നം കണ്ട് ഞെട്ടിയുണരാത്ത ഒരമ്മയും ഇന്നീ ലോകത്തുണ്ടാവില്ല. അതാണ് മാതൃഹൃദയം. അവളുടെ രക്തവും മജ്ജയും മാംസവുമാണ് ആ മക്കള്‍. അല്ല അവള്‍തന്നെയാണ് അവർ.
രാവിലെ പ്രഭാതസവാരിക്കായി ഇറങ്ങിപ്പോയ പ്രിയപുത്രന് മുഹമ്മദ് ഖാലിദിെൻറ മൃതദേഹം കെട്ടിപ്പിടിച്ചു കരഞ്ഞ,ജന്മം നല്കിയ സയീദുന്നിസയെന്ന മാതാവും പോറ്റിവളര്‍ത്തിയ പൊന്നുമോെൻറ മൃതശരീരം ലോറിയിൽ കിടത്തിക്കൊണ്ടുപോകേണ്ടിവന്ന പിതാവ് സുല്‍ഫിക്കറും ആർക്കും മറക്കാനാവാത്ത കാഴ്ചയാണ്. പാര്‍ലമെൻറിെൻറ ഇരുസഭകളിലും മുത്തലാഖ് ബില്ലിലൂടെ മുസ്ലിംപെണ്ണിന് പരിരക്ഷ നല്കാന് ശ്രമിക്കുന്നവര്തന്നെയാണ് ഈ കൊലപാതകികള്‍ക്കും പരിരക്ഷ നൽകുന്നത്.
മുസ്ലിം പെണ്ണിെൻറ സംരക്ഷണത്തിനായി നിയമം ചുട്ടെടുക്കുമ്പോള്‍ ഝാര്‍ഖണ്ഡിലെ തബ്രീസ് അന്‍സാരിയെയും മറക്കരുത്. അവനില്ലാത്ത വീട്ടിലുമുണ്ട് ഭരണകൂട ഒത്താശയോടെ വിധവയാക്കപ്പെട്ട പെണ്ണ്. അവളെ തബ്രീസ് മൊഴി ചൊല്ലിയതല്ല. ആ വീട്ടുചായ്പില്‍ തേങ്ങിക്കരഞ്ഞ് അവള് ഇദ്ദയിരിേക്കണ്ടി വന്നത് അവളെ കണ്ണിലെ കൃഷ്്ണമണി പോലെ കാത്തവനെ വര്‍ഗീയാന്ധത ബാധിച്ചവര്‍ തല്ലിക്കൊന്നതുകൊണ്ടാണ്. തലേന്നുവരെ ശരീരവും മനസ്സും ഒന്നായി ചേര്‍ന്നവരാണവര്‍. അവെൻറ വിരിമാറില്‍നിന്നും അവളെ പറിച്ചെറിഞ്ഞതാണ്, എന്തിനുേവണ്ടി? ജയ് ശ്രീരാം വിളിക്കാത്തതിെൻറ പേരില്‍. പാര്‍ലമെൻറിൽ മുസ്ലിം പെണ്ണിനുവേണ്ടി നിയമം ചുെട്ടടുക്കുേമ്പാഴും മുസ്ലിം പെണ്ണ് നിലവിളിക്കുകയാണ്; കാണാമറയത്തായ മക്കളെയോര്‍ത്ത്. നിങ്ങളെന്തിനു അവരെ കൊന്നുവെന്നും അവരെ എവിടെയാണ് ഒളിപ്പിച്ചതെന്നും ചോദിച്ചു മാറത്തടിച്ചു നിലവിളിച്ചു നടക്കുകയാണവൾ.
കുഞ്ഞുങ്ങളുടെ കളി മൈതാനത്ത് വര്‍ഗീയ കോമരം ഉറഞ്ഞുതുള്ളിയപ്പോള്‍ പ്രാണന് പോയ കുഞ്ഞ് അസീം, ട്രെയിനിെൻറ ഇരമ്പലിനേയും കവച്ചു ഉച്ചത്തില്‍ നിലവിളിച്ചില്ലാതായ ജുനൈദ,് ശ്വാസത്തിെൻറ അവസാന ഗതിയും നിലക്കുന്നതു വരെ അവര്‍ വിളിച്ചുകൊണ്ടേയിരുന്ന ആ ഉമ്മമാര്. കലാലയ മുറ്റത്തിന്നും എങ്ങോട്ടാണ് ഒാടിപ്പോയതെന്നറിയാത്ത നജീബിെൻറ ഉമ്മ. ഈ ഉമ്മമാരെ ഓര്‍ക്കുന്ന ഞങ്ങൾ അമ്മമാർ സ്വന്തം അരുമമക്കളെയോര്‍ത്ത് ഞെട്ടിയുണരുകയാണ്.
ഇൗ ഞെട്ടിലും തേങ്ങലും അണയ്ക്കാൻ, ഇനിയും ആവർത്തിക്കാതിരിക്കാൻ വല്ലതും ചെയ്യാനാവുന്നവർ നമ്മുടെ കൂട്ടത്തിലില്ലേ? വേടെൻറ അമ്പേറ്റ് പിടയുന്ന പക്ഷിക്കുഞ്ഞിനെ നോക്കി ‘മാ നിഷാദ’ പാടിയ വാല്മീകി മഹര്‍ഷിയുടെ ചരിത്രം പതിഞ്ഞൊരു നാട്ടില്‍ അനേകം കുഞ്ഞുമക്കളുടെ ചുടുരക്തം ഒഴുമ്പോള്‍ ചുണ്ടനക്കാതെ, വിരലുയർത്താതെ ഇരിക്കാന്‍ ഞങ്ങളുടെ ഹിന്ദുസഹോദരന്മാർക്കാകുമോ? ഇല്ല, ജീവിതത്തില്‍ തുണയാകേണ്ട മക്കള്‍ തങ്ങള്‍ക്കു മുന്നേ ഈ ലോകത്തു നിന്നു അറുകൊല ചെയ്യപ്പെടുന്നത് കണ്ടുനില്‍ക്കേണ്ടി വരുന്ന മാതൃത്വത്തെ അവഗണിക്കാന്‍ ഹൈന്ദവ വിശ്വാസിക്കാവില്ല. ഒരൊറ്റ പ്രത്യയശാസ്ത്രബലം കൊണ്ടും പരിഹരിക്കാന്‍ കഴിയാത്ത അനാഥത്വം നല്കി മുസ്ലിം പുരുഷന്മാരെ യമപുരിക്കയക്കുന്ന ഈ ഫാഷിസ്റ്റ് തേര്വാഴ്ചക്കു നേരെ കണ്ണടക്കാന്‍, മനുഷ്യത്വം മരവിക്കാത്ത ഹിന്ദുവിനാവില്ല.
ഐ.എസ് അടക്കമുള്ള ഭീകരരും സായുധകലാപത്തിനിറങ്ങിയ തീവ്രവാദികളും ഇസ്ലാമിെൻറ പേരു ദുരുപയോഗം ചെയ്തപ്പോൾ അത് ഇസ്ലാമല്ല, അവര്‍ മുസ്ലിമിനെ പ്രതിനിധീകരിക്കുന്നില്ല എന്ന് ഇവിടെയുള്ള എല്ലാ മുസ്ലിം സംഘടനകളും ഒറ്റക്കെട്ടായി പറഞ്ഞതാണ്. അതിനായി പേജും സ്റ്റേജും നിര്‍ലോഭം ഉപയോഗിച്ചിരുന്നു. പള്ളി മിമ്പറില്‍നിന്ന് അതു പറയാൻ അവർ ധൈര്യം കാട്ടി. അതുപോലെ ഹൈന്ദവസമുദായത്തിലെ സമാദരണീയരായ സന്യാസിവര്യന്മാരും സനാതന ധര്മത്തില് വിശ്വസിക്കുന്ന ഓരോ ഹൈന്ദവ വിശ്വാസിയും ഇത് ഹിന്ദുധർമത്തിനു വേണ്ടിയല്ല എന്നു പറഞ്ഞു മുന്നോട്ട് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിശ്വാസത്തെയും ആചാരത്തെയും മതചിഹ്നങ്ങളെയും മലിനമാക്കാൻ ആരെയും അനുവദിക്കരുത്. സാഹോദര്യം സൂക്ഷിക്കുന്ന നാട്ടിടവഴികളിലും അയല്പക്കബന്ധം കാത്തുസൂക്ഷിക്കുന്ന ഇമ്പമൂറുന്ന കുടുംബങ്ങളിലും നമുക്ക് കയറിച്ചെല്ലണം. കാലഘട്ടം യഥാര്‍ഥ വിശ്വാസികളോട് ഇപ്പോൾ ആവശ്യപ്പെടുന്നത് അതാണ്.
നാനാത്വത്തില്‍ ഏകത്വം എന്ന വിശ്വമാനവികതയാണ് ഇന്ത്യ ലോകത്തിനു കാഴ്ചവെച്ചത്. കശ്മീർ മുതല്‍ കന്യാകുമാരി വരെ നീളുന്ന വൈജാത്യങ്ങളെ ഇന്ത്യ എന്ന ഒരൊറ്റ വികാരത്തില്‍ കോര്‍ത്തെടുത്ത ഹിന്ദുവിെൻറയും മുസല്മാെൻറയും ക്രിസ്ത്യാനിയുടെയും പാര്സിയുടെയും ജൈനെൻറയും ബുദ്ധെൻറയും ഇന്ത്യ. ഏറ്റവും വലിയ മതേതര ജനാധിപത്യ റിപ്പബ്ലിക്. ഇന്ത്യന്‍ മതേതരത്വം മറ്റേതൊരു രാജ്യത്തെയും മതേതര സങ്കൽപങ്ങളില് നിന്നും വേറിട്ടു നില്‍ക്കുന്നത് അതിെൻറ അകക്കാമ്പിലാണ്. മതത്തെ, ജാതിയെ, വിശ്വാസത്തെ എല്ലാ ചിഹ്നങ്ങളോടും ആചാരങ്ങേളാടും രീതികളോടും അനുവര്‍ത്തിക്കുന്ന ഓരോ പൗരനെയും ഉൾക്കൊള്ളാനുള്ള വിശാലതയാണ് ഇന്ത്യന്‍ ജനാധിപത്യത്തിെൻറ കാമ്പ്.
ഇന്ത്യ ഒരുപാട് വര്‍ഗീയാക്രമണങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിഭജനാനന്തരം മുതൽ ഇങ്ങോട്ട് ആളും അര്‍ഥവും അതിലൂടെ നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ, ഭരിക്കുന്നവരും നേതാക്കളുമൊക്കെ നേരിട്ട് അതിക്രമത്തിനു നേതൃത്വം കൊടുക്കുന്നതും ആഹ്വാനം ചെയ്യുന്നതും ഇന്ത്യയില്‍ ആദ്യമാണ്.
ഇത്തവണ വികസനത്തെ ചൂണ്ടിയല്ല നരേന്ദ്ര മോദിയും പാർട്ടിയും വോട്ടുതേടിയതും വിജയിച്ചതും. ഹൈന്ദവതയുടെയും ദേശീയതയുടെയും ദേശസുരക്ഷയുടെയും പേരു പറഞ്ഞാണ്. ഗോരക്ഷയും ജയ് ശ്രീരാം വിളിയും പേരു പറഞ്ഞ് കലാപത്തിനിറങ്ങുേമ്പാൾ അവർ ഉപയോഗിക്കുന്നത് ഹൈന്ദവ ദര്‍ശനത്തെയും ധർമപാരമ്പര്യത്തെയുമാണ്. അതുകൊണ്ടുതന്നെ അക്രമാത്മക ഫാഷിസമല്ല ഹൈന്ദവതയെന്ന് പറയാനുള്ള ബാധ്യത ഓരോ ഹൈന്ദവ വിശ്വാസിയിലും വന്നുചേരുന്നുണ്ട്.
ജയ്്ശ്രീരാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും അതിനു വിസമ്മതിച്ചാല്‍ തല്ലിക്കൊല്ലുകയും ചെയ്യുമ്പോള്‍ ഇത് ഹിന്ദുവിെൻറ പേരില്‍ വേണ്ട, പ്രജാക്ഷേമത്തിനായി രാജ്യമുപേക്ഷിച്ച് വനവാസത്തിനു പോയ ശ്രീരാമെൻറ പേരില്‍ വേണ്ട, വിശുദ്ധമായി കാണുന്ന പശുവിെൻറ പേരിൽ വേണ്ട എന്നു പറയാന്‍ ഹൈന്ദവ മതവിശ്വാസികള്‍ രംഗത്തു വരില്ലേ? വിശ്വാസികളായ ഹിന്ദുവും ക്രൈസ്തവനും മുസല്‍മാനും മറ്റനേകം ജാതി ഉപജാതികളും അയല്പക്ക ബന്ധങ്ങളിലൂടെയും ആഘോഷച്ചടങ്ങുകളിലൂടെയും കാത്തുസൂക്ഷിച്ച ആദാന-പ്രദാനങ്ങളിലൂടെയും രൂപപ്പെട്ടു വന്നതാണ് ഇന്ത്യയെന്ന മതേതര ജനാധിപത്യഭാരതം. അത് അധികാര രാഷ്ട്രീയക്കാര്‍ മാത്രം രൂപപ്പെടുത്തിയതല്ല.
ശ്രീനാരായണഗുരുവിെൻറയും ചട്ടമ്പിസ്വാമികളുടെയും വാഗ്ഭടാനന്ദെൻറയും പിന്മുറക്കാര്ക്ക് ഇതില്‍ വലിയ ബാധ്യതയുണ്ട്. നിർഭാഗ്യവശാൽ കേരളത്തിലെ മാതൃവേദനയറിയുന്ന സ്ത്രീപ്രമുഖരെ ഇതൊന്നും ഒട്ടും അലോസരപ്പെടുത്തുന്നിെല്ലന്നു വേണം കരുതാന്‍. അവരുടെ നിശ്ശബ്ദത കാണുമ്പോള്‍ പേടിയാവുന്നു. പഠിക്കുന്ന കലാലയങ്ങളില്‍, യാത്ര ചെയ്യുന്ന തീവണ്ടിയില്‍ തെരുവോരത്ത് നമ്മുടെയെല്ലാം മക്കൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താൻ, അവരുടെ ചോര വീഴാന്‍ സമ്മതിക്കില്ലെന്ന് ഉറക്കെ പറയാൻ, എല്ലാ അമ്മമാരും ഒറ്റക്കെട്ടായി രംഗത്തുവരണം. നാടു പൈശാചികതയുടെ ഇരുട്ടിലേക്കാഴുന്ന ഇപ്പോഴല്ലെങ്കില്‍ പിന്നെപ്പോഴാണത് നമ്മൾ ഉണർന്നെണീക്കുക?
(ആരാമം മാസിക സഹ പത്രാധിപയാണ് ലേഖിക)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.