അൻഗാംബ സാമുവലിനെ യാത്രയാക്കുന്നു           

പ്രത്യാശയുടെ മനുഷ്യരൂപങ്ങളെ നിങ്ങൾ കണ്ടിട്ടുണ്ടോ?

സർവം നശിപ്പിക്കുന്ന കലാപഭൂമിയിലെ കനലുകൾക്കിടയിലും ചിലപ്പോൾ സ്നേഹത്തിെൻറയും പ്രതീക്ഷയുടെയും നാമ്പുകൾ മുളപൊട്ടാറുണ്ട്. കലാപം കത്തിയെരിഞ്ഞ മണിപ്പൂരിൽനിന്ന് അത്തരമൊരനുഭവം പങ്കുവെക്കുന്നു ഇംഫാലിൽ ‘ഉകിയോ’ എന്ന പുസ്തകശാല നടത്തുന്ന മാർട്ടിൻ തോക്ചോം

മേയ് ഒമ്പതിന് രാവിലെ പുസ്തകശാലയുടെ ഷട്ടറുകൾ ഉയർത്തുമ്പോൾ ഞാനോർത്തു, ഇതാദ്യമായാണ് ഇത്ര നേരത്തേ ഞാൻ കടതുറക്കുന്നതെന്ന്. പുലർച്ച അഞ്ചു മുതൽ കുറച്ചു നേരം കർഫ്യൂവിൽ ഇളവുണ്ടാകുമെന്ന് തലേന്ന് സർക്കാർ പ്രഖ്യാപനമുണ്ടായിരുന്നു. എനിക്ക് പുസ്തകങ്ങളാൽ ചുറ്റപ്പെട്ട് ഇരിക്കണമെന്ന് തോന്നി. കഴിഞ്ഞ അഞ്ചു വർഷമായി അതാണെന്റെ ശീലം.

ഏതൊരു പുതുകാല മണിപ്പൂരിയെയുംപോലെ സംഘർഷങ്ങളുടെയും പ്രതിഷേധങ്ങളുടെയും പ്രതിരോധങ്ങളുടെയും ഓർമകൾക്കിടയിലാണ് ഞാൻ വളർന്നുവന്നത്. പക്ഷേ, ഇക്കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചത് അതിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ്.

അതിനിടയിൽ അൻഗാംബയുടെ ഫോൺ വന്നു, കടയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നു പറഞ്ഞു. കഴിഞ്ഞ മാസമാണ് അൻഗാംബ കടയിൽ ജോലിക്ക് ചേർന്നത്. വേനൽ ദിനങ്ങളിൽ ഒറ്റക്ക് പണിയെടുക്കുന്നത് വല്ലാത്ത ബോറൻ പരിപാടിയായതിനാൽ കടതുറക്കുമ്പോൾ വരാമോ എന്ന് ഞാനങ്ങോട്ട് വിളിച്ചുചോദിച്ചതാണ്. നല്ല ആവേശത്തിലാണവൻ വരാമെന്ന് പറഞ്ഞത്.

പക്ഷേ, ജോലി ആരംഭിച്ചപ്പോൾ അയാൾ മറ്റെന്തോ തിരക്കിലായിരുന്നു. ആരോടോ നിരന്തരം ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. പുസ്തകങ്ങൾ പൊടിതട്ടി നിരത്തിയശേഷം ഞങ്ങൾ പ്രാതൽ കഴിക്കാനിരുന്നു.

വീട്ടിൽനിന്ന് കൊണ്ടുവന്ന ചായ ഗ്ലാസുകളിലേക്ക് പകരുന്നതിനിടെ എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല- എന്താണ് നിങ്ങളെ അലട്ടുന്ന പ്രശ്നം? മറുപടിയായി അൻഗാംബ സാമുവലിനെക്കുറിച്ച് പറഞ്ഞു.

എല്ലാം സംഭവിച്ചത് ഒറ്റരാത്രികൊണ്ടാണ്. ഇന്റർനെറ്റിൽ സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട അതിക്രമങ്ങളുടെ ചിത്രങ്ങൾകൊണ്ട് നിറഞ്ഞിരുന്നു. കുറഞ്ഞ സമയത്തിൽ അറുപതിലേറെ പേർക്ക് ജീവൻ നഷ്ടപ്പെട്ടു. സംഭവങ്ങളിൽ ആശങ്കപ്പെട്ട് മുംബൈയിൽനിന്നുള്ള ഒരു സുഹൃത്താണ് ആദ്യ മെസേജ് അയച്ചത്. പക്ഷേ, മറുപടി നൽകാൻ എനിക്കായില്ല.

ഇന്റർനെറ്റ് നിരോധിച്ചതുകൊണ്ടല്ല, എന്തു പറയണം എന്നു നിശ്ചയമില്ലാത്തതുകൊണ്ടാണ് മറുപടി നൽകാഞ്ഞത്. അവസാന വട്ടം കണ്ടപ്പോൾ മണിപ്പൂരിന്റെ മനോഹാരിതയെക്കുറിച്ച് ഒരുപാട് വാചാലനായതാണ് ഞാനയാളോട്.

പ്രമുഖ നാഗ എഴുത്തുകാരിയായ സുഹൃത്ത് ഈസ്റ്ററിൻ കീറിന്റെ അവസാന ഇംഫാൽ സന്ദർശനവും എനിക്കോർമ വന്നു. പട്ടാളം കെട്ടുന്ന കമ്പിവേലികൾ കണ്ട് വളർന്ന ചെറുപ്പകാലത്തെക്കുറിച്ച് പുസ്തകപ്രകാശന ശേഷമുള്ള സംസാരത്തിൽ അവർ പറഞ്ഞു.

അതെല്ലാം പഴയകഥയായി മാറിയല്ലോ എന്നതിലെ സന്തോഷവും ഞങ്ങൾ പങ്കുവെച്ചിരുന്നു. ഒരു സുഹൃത്ത് ഇംഫാൽ കാണാനും എന്റെ പുസ്തകശാല സന്ദർശിക്കാനും വരുന്നുണ്ടെന്ന് മേയ് മൂന്നാം തീയതി രാവിലെ ഈസ്റ്ററിൻ കീർ എനിക്ക് മെസേജയച്ചിരുന്നു.

പക്ഷേ അന്ന് വൈകുന്നേരമായപ്പോൾ സുഹൃത്തിനോട് യാത്രാപദ്ധതി ഒഴിവാക്കാൻ പറയണമെന്ന് അവരെ അറിയിക്കേണ്ടി വന്നു. കുറഞ്ഞ സമയം കൊണ്ട് എല്ലാം തകിടം മറിഞ്ഞിരുന്നു. നമുക്ക് അൻഗാംബയെയും സാമുവലിനെയും കുറിച്ച് പറയാം. ഇംഫാലിൽനിന്നുള്ള മെയ്തേയി സമുദായക്കാരനായ അൻഗാംബ ചുർചന്ദ്പുരിലെ കോൺവന്റിലാണ് പഠിച്ചത്.

കുക്കി വിഭാഗത്തിൽപ്പെട്ട സാമുവലിനെ പരിചയപ്പെട്ടതും സ്കൂളിൽ വെച്ചാണ്; അത് കുടുംബങ്ങൾ തമ്മിലെ സൗഹൃദമായി വളർന്നു. വേനലവധിക്കാലങ്ങളിൽ സാമുവൽ അൻഗാംബയുടെ വീട്ടിൽ വന്ന് നിൽക്കുമായിരുന്നു. സ്കൂൾ വിട്ടശേഷം തുടർപഠനത്തിന് ഇംഫാലിലെ കോളജാണ് അവരിരുവരും തെരഞ്ഞെടുത്തത്.

ചുർചന്ദ്പുരിൽ നടന്ന ഒരു സമാധാന റാലി അക്രമാസക്തമായി എന്ന വാർത്തയും വിഡിയോകളും വന്നതോടെയാണ് പ്രശ്നങ്ങൾ കത്തിപ്പടർന്നത്. ഒരേ വിഡിയോ തന്നെ പലതരം ആഖ്യാനങ്ങളുമായി പ്രചരിക്കപ്പെട്ടു. സമുദായങ്ങൾ പരസ്പരം പഴിപറഞ്ഞു.

വിദ്വേഷം കാട്ടുതീപോലെ പടർന്നു. മുൻകാലങ്ങളിൽ ഇത്തരം സാഹചര്യങ്ങളെ വിജയകരമായി കൈകാര്യം ചെയ്ത് പ്രശ്നങ്ങൾ രമ്യതയിലെത്തിച്ചിരുന്ന രാഷ്ട്രീയ നേതാക്കൾക്കു പോലും ഇക്കുറി അതിനായില്ല. മണിപ്പൂരിെൻറ അന്തരീക്ഷത്തിലാകെ വിദ്വേഷത്തിെൻറയും കണ്ണീർ വാതകത്തിെൻറയും പുക നിറഞ്ഞു.

മനുഷ്യരുടെ അലമുറകളും ആംബുലൻസിെൻറയും പൊലീസ് വാഹനങ്ങളുടെയും സൈറനുകളും മാത്രമേ കേൾക്കാനുണ്ടായിരുന്നുള്ളൂ. അതിനെല്ലാമിടയിലും മുഴച്ചുനിന്നത് മുഖ്യമന്ത്രി പുലർത്തിയ മൗനമായിരുന്നു.

അനിഷ്ട സംഭവങ്ങൾ ആരംഭിക്കുേമ്പാൾ സാമുവൽ ഇംഫാലിലെ കോളജ് ഹോസ്റ്റലിലായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾപോലും സുരക്ഷിത സ്ഥാനങ്ങളായി കണക്കാക്കാൻ പറ്റാത്ത സാഹചര്യവും. അംഗാംബയുടെ കുടുംബം അവനോട് അവരുടെ വീട്ടിൽ വന്നുനിൽക്കാൻ നിർബന്ധിച്ചു. സാമുവൽ പക്ഷേ, ഒരു റിലീഫ് ക്യാമ്പിലേക്കാണ് മാറിയത്.

പിറ്റേ ദിവസം കാര്യങ്ങൾ കൂടുതൽ കലുഷമായി. മൊബൈൽ ഇൻറർനെറ്റ് സർക്കാർ ബ്ലോക്ക് ചെയ്തിരുന്നുവെങ്കിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് ലഭ്യമായിരുന്നു. നാടൊട്ടുക്കും നടക്കുന്ന കൊള്ളയുടെയും തീവെപ്പിെൻറയും ദൃശ്യങ്ങളും കിംവദന്തികളും വ്യാജവാർത്തകളും വ്യാപകമായി പ്രചരിക്കപ്പെട്ടു.

അത് കൂടുതൽ വിദ്വേഷത്തിനും അതിക്രമങ്ങൾക്കും ഇന്ധനമായി. സായുധ വിഘടനവാദ സംഘങ്ങളും കലാപത്തിനിറങ്ങിയിരിക്കുന്നു എന്ന പ്രചാരണം സ്ഥിതിഗതികളെ ആകെ തകിടം മറിച്ചു. ഒടുവിൽ സർക്കാർ ലഹളനേരിടാൻ പ്രത്യേക സേനയെ ഇറക്കുമെന്ന് പ്രഖ്യാപിച്ചു.

സേനയെ കൊണ്ടുവന്ന വ്യോമസേനാ വിമാനത്തിൽ എെൻറയൊരു കസിനായിരുന്നു സഹപൈലറ്റ്. സേനയിറങ്ങുന്നതോടെ പ്രശ്നങ്ങൾ തീരുമെന്ന് ജനം വിശ്വസിച്ചെങ്കിലും അതും യാഥാർഥ്യമായില്ല. വൈകുന്നേരത്തോടെ ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സംവിധാനവും മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു.

ഈ സമയമെല്ലാം അൻഗാംബ സാമുവലുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. ഉപേക്ഷിക്കപ്പെട്ട ഒരു ഗാരേജ് എന്ന് തോന്നിക്കുന്ന പൊലീസ് കേന്ദ്രത്തിലായിരുന്നു സാമുവലുൾപ്പെടെ നൂറുകണക്കിനാളുകളെ പാർപ്പിച്ചിരുന്ന ക്യാമ്പ്. വെള്ളം കുറവായതിനാൽ മുഖവും കാലുകളും കഴുകാൻ അവർക്ക് അനുവാദമില്ലായിരുന്നു.

ശുചിമുറി ഉപയോഗിക്കുന്നതിനുപോലും നീണ്ട ക്യൂ. സാമുവലിെൻറ പക്കൽ ഇട്ടുമാറ്റാൻ ഒരു ജോടി കുപ്പായം പോലുമില്ലായിരുന്നു. അങ്ങനെ മൂന്നു ദിവസം പിന്നിട്ടു. സംഘർഷാവസ്ഥയിൽ അയവു വരാത്തതിനാൽ ചുരാചന്ദ്പൂരിലെ വീട്ടിലേക്ക് എപ്പോൾ മടങ്ങാൻ സാധിക്കും എന്ന കാര്യവും അനിശ്ചിതത്വത്തിലായിരുന്നു.

സാമുവലിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അൻഗാംബ അച്ഛനോട് പറഞ്ഞു. കുറച്ച് വസ്ത്രങ്ങളും ഭക്ഷണ പാനീയങ്ങളും പാക്ക് ചെയ്ത് ഒട്ടും സുഗമമല്ലാത്ത വഴികളിലൂടെ സ്കൂട്ടറോടിച്ച് അച്ഛനും മകനും ക്യാമ്പിലെത്തി.

കാത്തുനിൽപ്പിനൊടുവിൽ വന്ന സാമുവലിനെ തെല്ലിട നേരത്തേക്ക് അൻഗാംബ കണ്ടു- നമ്മുടെ ജീവിതം നിർണയിക്കപ്പെടുന്നത് അത്തരം ചില നിമിഷങ്ങളാലാണെന്നാണ് എെൻറ വിശ്വാസം. വസ്ത്രവും ഭക്ഷണവുമടങ്ങിയ ബാഗ് കൈമാറി സുഖവിവരം പറഞ്ഞുതുടങ്ങുേമ്പാഴേക്ക് പൊലീസ് അവരോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു.

അഞ്ചു നാളുകൾക്കുശേഷം കലാപബാധിതരെ ക്യാമ്പുകളിലേക്കും കുടുങ്ങിക്കിടന്നവരെ അവരവരുടെ വീടുകളിലേക്കും മാറ്റാനാരംഭിച്ചു. ആദ്യഘട്ടത്തിൽ സ്ത്രീകളെയും കുട്ടികളെയുമാണ് കൊണ്ടുപോയതെന്നതിനാൽ ത െൻറ ഊഴത്തിനായി സാമുവലിന് പിന്നെയും കാത്തിരിക്കേണ്ടി വന്നു.

ഇക്കാര്യങ്ങളെല്ലാം എന്നോട് വിവരിക്കവെ അൻഗാംബക്ക് ഫോൺകാൾ വന്നു. അത് സാമുവലിെൻറ വിളിയായിരുന്നു. അവസാനം അവന് വീട്ടിലേക്കുള്ള ബസിൽ ഇടം കിട്ടിയിരിക്കുന്നു. ഞങ്ങളുടെ പുസ്തകശാലക്ക് മുന്നിലൂടെയാണ് ആ വാഹനം പോകുന്നത്.

ആശ്വാസത്തിെൻറ നിറചിരിയോടെ അൻഗാംബ പുറത്തേക്കോടി. ആ സുമ്മോഹന നിമിഷം നഷ്ടപ്പെടുത്തരുതെന്ന് എനിക്കും തോന്നി, ഞാനും അവനു പിറകെ ചെന്നു.

അൽപനേരത്തിനുശേഷം പട്ടാള വാഹനങ്ങളുടെ അകമ്പടിയോടെ ജനങ്ങളെ വഹിച്ചുകൊണ്ടുള്ള ബസ് അതുവഴി വന്നു. എല്ലാം ശരിയാകുമെന്നും ഒട്ടും വൈകാതെ വേനലവധിക്കാലത്ത് നമുക്ക് ഒരുമിച്ച് ചേരണമെന്നുമെല്ലാം സാമുവലിനെ ആശ്വസിപ്പിക്കുന്ന മട്ടിൽ അൻഗാംബ കൈ വീശിക്കാണിച്ചു.

എല്ലാം നീ പറഞ്ഞതുപോലെത്തന്നെ നടക്കും എന്ന മട്ടിൽ സാമുവൽ ബസിലിരുന്ന് പ്രത്യഭിവാദ്യം ചെയ്തു. അതിർത്തികൾ ഭേദിച്ചുകൊണ്ടുള്ള സൗഹൃദങ്ങളെക്കുറിച്ച് ഒട്ടനവധി മനോഹര കഥകൾ ഞാൻ പുസ്തകങ്ങളിലെമ്പാടും വായിച്ചിട്ടുണ്ട്.

എന്നാൽ, അത്തരമൊരു ജീവിത മുഹൂർത്തത്തിന് ഞാനന്നാദ്യമായി സാക്ഷ്യംവഹിച്ചു. കർഫ്യൂ ഇളവ് കഴിഞ്ഞതോടെ പുസ്തകശാല അടക്കാൻ സമയമായി. ഷട്ടറുകൾ താഴ്ത്തുേമ്പാൾ ഞാൻ ആലോചിച്ചു, ഈ ദിനം ഞാൻ ചെലവിടേണ്ടത് പുസ്തകങ്ങൾക്കിടയിലല്ല; എനിക്ക് വേണ്ടത് പ്രതീക്ഷകളായിരുന്നു.

Tags:    
News Summary - Have you seen human forms of hope

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.