‘ഹൃദയം തുരുമ്പെടുക്കുന്നത് രണ്ടുകാര്യങ്ങൾ കൊണ്ടാണ്; അശ്രദ്ധയും പാപവും. ഹൃദയത്തിലെ തുരുമ്പ് കളയാനുള്ള മാർഗം പാപമോചനവും ദൈവസ്മരണയുമാണ്’ എന്ന് ഇബ്നുൽ ഖയ്യിം. മനുഷ്യശരീരത്തിലെ ഏറ്റവും ശ്രേഷ്ഠമായ അവയവം ഹൃദയമാണല്ലോ. അതു തുരുമ്പെടുത്താൽ ജീവിതം തുരുമ്പെടുത്തു. ജീവിതം തുരുമ്പെടുത്താൽ മുന്നോട്ടുപോകാനാവില്ല. ഹൃദയഭിത്തിയിൽ തുരുമ്പ് കയറി അഴുക്കായാൽ ഹൃദയവെളിച്ചം അണഞ്ഞുപോകും.
പാപങ്ങളുടെ കറുത്തകുത്തുകൾ ഹൃദയമാകെ നിറയുമ്പോഴാണ് ഹൃദയവെളിച്ചം അണയുന്നത്. അസൂയ, വിദ്വേഷം, അഹങ്കാരം തുടങ്ങിയ വൈറസുകൾ ഹൃദയത്തെ നശിപ്പിക്കും. നിസ്സാരമെന്നു കരുതുന്ന കറുത്തപുള്ളികൾ ഇരുണ്ട ഇരുട്ടറകൾ തീർക്കുമ്പോൾ ആശ്രദ്ധയിൽ നിന്നുണർന്നിട്ടു കാര്യമുണ്ടാകില്ല. ഹൃദയം കല്ലിച്ചുപോകുന്നതും ജാഗ്രതയോടെയാണ് വിശ്വാസികൾ കാണേണ്ടത്.
അശ്രദ്ധ കൊണ്ടുവരുന്ന അപകടങ്ങളിൽ ഏറ്റവും മാരകമായത് ഹൃദയത്തിന് ഏൽക്കുന്ന പരിക്കാണ്. തെറ്റായ ജീവിതരീതികൊണ്ടു ഹൃദയാഘാതം ഉണ്ടാകുമ്പോൾ ഏറ്റവും മികച്ച ചികിത്സ നാം സ്വീകരിക്കും. ഹൃദയത്തിലെ തടസ്സങ്ങൾ നീങ്ങിയില്ലെങ്കിൽ ജീവിതം ദുസ്സഹമായിരിക്കുമെന്നറിയാവുന്നതുകൊണ്ടാണിത്. അശ്രദ്ധകൊണ്ടും തെറ്റുകൾകൊണ്ടും ഹൃദയം കരിപിടിച്ചു തുരുമ്പെടുക്കുമ്പോൾ അതിനു പരിഹാരം കാണാൻ എത്ര പേർ ശ്രമിക്കാറുണ്ട്. ഹൃദയത്തിൽനിന്നു ദൈവസ്മരണ പടിയിറങ്ങിയാൽ ഹൃദയം മരിക്കുന്നു.
തന്നെ ദൈവം സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്ന ചിന്തയാണ് മനുഷ്യനെ ഭരിക്കേണ്ടത്. അപ്പോഴാണ് ഹൃദയം സജീവമായി നിൽക്കുന്നത്. മനസ്സും മസ്തിഷ്കവും സജീവമായി നിൽക്കുമ്പോഴാണ് ജീവിതധർമം നിർവഹിക്കാനും മുന്നോട്ടുകുതിക്കാനും സാധിക്കുന്നത്. മനസ്സും മസ്തിഷ്കവും തുരുമ്പെടുത്താൽ ജീവിതം ഇരുൾ മൂടിയതായിരിക്കും. ജീവിതവഴിയിൽ ഇടറി വീഴും.
ഹൃദയത്തിൽനിന്നു ഇരുൾനീക്കാനുള്ള ശ്രമങ്ങൾ നടത്തിയേ പറ്റൂ. ദിവ്യവെളിച്ചം കൂടുതൽ നേടി ഹൃദയഭിത്തിയെ അലങ്കരിക്കാനുള്ള അവസരങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.