നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഏറ്റ തിരിച്ചടി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചി ല പൊതുധാരണകളെ അരക്കിട്ടുറപ്പിക്കാന്‍ പോരുന്നതാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ത് ജനങ്ങള്‍ രാഷ്ട്രീയത്തെ നിര്‍വചിക്കുന്നത് അവരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെ ടുത്തിയാണെന്നതാണ്. ഒന്നോ രണ്ടോ തെരഞ്ഞെടുപ്പുകളില്‍ ജാതിയും മതവും അവയുമായി ബന്ധപ് പെട്ട മറ്റു ചില കാര്യങ്ങളും പറഞ്ഞ് അവരെ കബളിപ്പിക്കാനായെന്നിരിക്കും. എന്നാല്‍, ആത്യ ന്തികമായി അവര്‍ പച്ചയായ ജീവിത യാഥാർഥ്യത്തിലേക്ക് തിരികെയെത്തുകയും അതില്‍ ഭരണം ഉള വാക്കുന്ന സൃഷ്ടിപരമായ മാറ്റങ്ങളെ വിലയിരുത്തുകയും ചെയ്യും. അയ്യായിരം വര്‍ഷത്തെ ചരിത്രമോ സാംസ്കാരിക പാരമ്പര്യമോ അല്ല ജനങ്ങളുടെ പ്രശ്നം. അഞ്ചു വര്‍ഷം ഭരണകൂടം എന്തു ചെയ്തു എന്നതാണ്. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് എല്ലാം ഓര്‍ക്കാനുള്ള അവസരം അഞ്ചുവര്‍ഷത്തില്‍ ഒരിക്കലാണല്ലോ. ഇതിെൻറ നേര്‍തെളിവാണ് ഛത്തിസ്ഗഢ്, രാജസ്ഥാന്, മധ്യപ്രദേശ്, മിസോറം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം.
2014ല്‍ ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതു മുതല്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ‘ചരിത്രം അവസാനിച്ചു’ എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെ (പ്രതിപക്ഷം എന്ന് വായിക്കുക) നിഷ്കാസനം ചെയ്ത് അതിെൻറ സ്ഥാനത്ത് ബി.ജെ.പിയെ എന്നന്നേക്കുമായി കുടിയിരുത്തുമെന്നാണ് ഇതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്. ചരിത്രം ഇല്ലാത്തൊരു പാര്‍ട്ടി ചരിത്രത്തെ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ബി.െജ.പിയുടെ ഈ ധീരനൂതന രാഷ്ട്രീയത്തില്‍ ആത്യന്തികമായി, എല്ലാം അവസാനിച്ചത് ജാതിയിലും മതത്തിലുമാണ്. രാമജന്മഭൂമി, ശബരിമല, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, ദലിത്-ന്യൂനപക്ഷ പീഡനങ്ങള്‍, വര്‍ഗീയസംഘര്‍ഷങ്ങള്‍, ഗോസംരക്ഷണം, അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം- എല്ലാം മുറതെറ്റാതെ അരങ്ങേറി. പ്രധാനമന്ത്രിയുടെ ‘മൻ കീ ബാതു’ം പാര്‍ട്ടി അധ്യക്ഷെൻറ വായ്ത്താരികളും ഇത്തരം നൃശംസകൃത്യങ്ങളുടെ ഇരകളെയും അവര്‍ അനുഭവിച്ച കൊടിയ വേദനയെയും മൗനംകൊണ്ട് അപഹസിക്കുകയും ചെയ്തു.
വികസനം വാക്കുകളില്‍ ഒതുങ്ങിയപ്പോള്‍ സാധാരണക്കാരുടെ ജീവിതത്തെ ദുസ്സഹമാക്കുന്ന നയങ്ങള്‍ ഓരോന്നോരോന്നായി നടപ്പാക്കുന്നതില്‍ ഒരു ലോഭവും കാണിച്ചുമില്ല. നോട്ട് നിരോധനവും ചരക്ക് സേവനനികുതിയും ഇതിെൻറ രണ്ട് ഉദാഹരണങ്ങള്‍മാത്രം. ഇതെല്ലാം ചേര്‍ത്ത് ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കി എന്നതാണ് വസ്തുത. കാര്‍ഷികപ്രതിസന്ധി ഇത്രത്തോളം മൂർച്ഛിച്ച മറ്റൊരു കാലഘട്ടം നമ്മുടെ രാജ്യത്ത് ഉണ്ടായിട്ടില്ലതന്നെ. അതുപോലെ തന്നെയാണ് തൊഴിലില്ലായ്മയുടെയും വിലക്കയറ്റത്തിെൻറയും ചെറുകിട വാണിജ്യ-വ്യവസായ മേഖലകളിലെ തളര്‍ച്ചയുടെയും സാമ്പത്തികവും സാമൂഹികവുമായ അസമത്വത്തിെൻറയും വികസന മുരടിപ്പിെൻറയും കാര്യം. ജനസംഖ്യയിലെ മഹാഭൂരിപക്ഷത്തിെൻറ ജീവിതം ഈവിധം ദുസ്സഹമായപ്പോള്‍ ഒരു ചെറുപക്ഷം വരുന്ന സമ്പന്നരുടെയും അതിസമ്പന്നരുടെയും ആസ്തി ലക്കും ലഗാനുമില്ലാതെ വളര്‍ന്നുകൊണ്ടിരുന്നു. ഈ അർഥത്തില്‍ ലാഭത്തിനുവേണ്ടിയുള്ള രാഷ്ട്രീയവും ഉപജീവനത്തിനുവേണ്ടിയുള്ള രാഷ്ട്രീയവും തമ്മിലുള്ള സംഘര്‍ഷമായിരുന്നു ഈ തെരഞ്ഞെടുപ്പില്‍ കാണാനായത്.
ഇതിന് അനുരേഖമായി ഭരണകൂട സ്ഥാപനസ്വരൂപങ്ങളെ ദുർബലപ്പെടുത്താനുള്ള നീക്കവും ശക്തിപ്രാപിച്ചു. ജുഡീഷ്യറി, കേന്ദ്ര വിവരാവകാശ കമീഷൻ, സി.ബി.ഐ, വിജിലന്‍സ് കമീഷൻ, റിസര്‍വ് ബാങ്ക് ഒക്കെ ഇതിെൻറ ഇരകളായി. കേന്ദ്രഭരണം മോദിയുടെ ഭരണം മാത്രമായി മാറി. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ ബന്ധങ്ങളുടെ അഭാവംകൊണ്ടും ശ്രദ്ധിക്കപ്പെട്ടു. ഏതു കാര്യത്തിലും -പ്രകൃതി ദുരന്തത്തിന് നല്കുന്ന കേന്ദ്രസഹായത്തില്പോലും- രാഷ്ട്രീയം പരമാവധി കലര്‍ത്തി ഒരു ജനാധിപത്യ ഭരണകൂടം അത്യാവശ്യം പുലര്‍ത്തേണ്ട രാഷ്ട്രീയമര്യാദയും ഭരണഘടനബാധ്യതയും കളഞ്ഞുകുളിച്ചു.
മറുവശത്ത് സ്വന്തം പരാജയം മൂടിവെക്കാന്‍ മോദി ഭരണകൂടം സദാ ശത്രുക്കളെ തെരഞ്ഞുകൊണ്ടുമിരുന്നു. ന്യൂനപക്ഷങ്ങളുടെ രാജ്യസ്നേഹം ചോദ്യം ചെയ്യപ്പെട്ടു. ഭരണകൂട വിമര്‍ശകര്‍ ‘അര്‍ബന്‍ നക്സലൈറ്റുകളാ’യി ചിത്രീകരിക്കപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ വികസന വിരോധികളും അഴിമതിക്കാരുമായി മുദ്രകുത്തപ്പെട്ടു. ഈ വിധം കഴിഞ്ഞ നാലര വര്‍ഷമായി ഭരണകൂടത്തിെൻറ കണ്ണില്‍ ‘രാജ്യസ്നേഹികളല്ലാത്ത’ ഇന്ത്യക്കാരുടെ എണ്ണം വർധിച്ചുകൊണ്ടിരുന്നു. അതേസമയം, അവസരം കിട്ടിയപ്പോഴൊക്കെ ‘‘56 ഇഞ്ചുള്ള’ സ്വന്തം നെഞ്ചത്തടിച്ചുകൊണ്ട് ഈ ഭരണം നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്’’ എന്ന് ജനങ്ങളോട് പറയാന്‍ നരേന്ദ്ര മോദി ഒട്ടും അമാന്തിച്ചുമില്ല. ജനങ്ങള്‍ ഇതെല്ലാം കേട്ടുകൊണ്ടിരുന്നു. ഒരു ഇടടവേള, എല്ലാം വിശ്വസിക്കുന്നതായി ഭാവിക്കുകയും ചെയ്തു. എന്നാല്‍, ഒടുവില്‍ വിധിദിനം വന്നപ്പോള്‍ അവര്‍ വിനയത്തോടെ മൂന്നു സംസ്ഥാനങ്ങളിലേയും ബി.ജെ.പി. ഭരണകൂടങ്ങള്‍ക്ക് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തു.
അതേസമയം, ഛത്തിസ്ഗഢ് ഒഴികെയുള്ള മറ്റു രണ്ടു സംസ്ഥാനങ്ങളിലും (രാജസ്ഥാനും മധ്യപ്രദേശും) അവര്‍ കോണ്‍ഗ്രസിനെ വലിയ തോതില്‍ തുണച്ചതുമില്ല. പാര്‍ട്ടിയുടെ സംഘടന ദൗര്‍ബല്യവും ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളും മറ്റ് കക്ഷികളുമായി സംഖ്യത്തില്‍ ഏര്പ്പെടാതിരുന്നതും മാത്രമായിരുന്നില്ല ഇതിെൻറ കാരണം. ഇവയെക്കാള്‍ നിർണായകമായത് ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വത്തോട് പൊരുതി നില്ക്കാന് കോണ്‍ഗ്രസ് സ്വീകരിച്ച മൃദുഹിന്ദുത്വ സമീപനമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മതനിരപേക്ഷതയുടെ നിലപാടു തറയില്‍ ഉറച്ചുനിന്നു ജനകീയപ്രശ്നങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്നതില്‍ വന്ന വീഴ്ചയാണ് പാര്‍ട്ടിയുടെ വിജയത്തിെൻറ തിളക്കം കെടുത്തിയത്.
ഇതിൽനിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. ഈ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യശക്തികള്‍ക്ക് ചില പാഠങ്ങള്‍ നല്കുന്നു. ബി.ജെ.പി ഇതര പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിെൻറ അനിവാര്യത, നരേന്ദ്ര മോദി അപരാജിതനല്ലെന്ന വസ്തുത, ബി.ജെ.പിയുടെ സവർണ ഹിന്ദുത്വത്തെ ചെറുക്കാന്‍ മതനിരപേക്ഷതയെയും ഭരണഘടനമൂല്യങ്ങളെയും ഉയര്ത്തിപ്പിടിക്കേണ്ടതിെൻറ ആവശ്യകത - ഇതൊക്കെയാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായത്. അധികാരത്തിെൻറ ‘ഠ’ വട്ടത്തിനപ്പുറം ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോഴാണ് രാഷ്ട്രീയസമൂഹത്തിനെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്നത് എന്ന വസ്തുതയും ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് കോണ്‍ഗ്രസിന് മാത്രമല്ല, എല്ലാ പ്രതിപക്ഷ കക്ഷികള്‍ക്കുമുള്ള പാഠങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.