മാനസികാരോഗ്യ പരിരക്ഷ അന്തസ്സോടെ, ബഹുമാനത്തോടെ

മാനസികാരോഗ്യരംഗത്തെ പ്രധാന പ്രശ്നങ്ങളെ അപഗ്രഥിക്കാനും അവക്കുള്ള ഫലപ്രദമായ പരിഹാരങ്ങള്‍ കണ്ടത്തൊനുമുള്ള മഹത്തരമായ ലക്ഷ്യത്തോടെയാണ് വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെന്‍റല്‍ ഹെല്‍ത്ത് 1992 മുതല്‍ ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യദിനമായി ആചരിക്കുന്നത്. ആനുകാലിക പ്രസക്തിയും സമൂഹ പരിവര്‍ത്തനത്തിനുതകുന്നതുമായ വിഷയങ്ങളാണ് ഓരോ വര്‍ഷവും ഈ ദിനത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. വര്‍ഷംതോറും ലോകമെമ്പാടുമുള്ള മാനസികാരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും വിവിധതരത്തിലുള്ള പരിപാടികള്‍ ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കാറുണ്ട്. ഈ ദിനത്തിന്‍െറ സന്ദേശത്തെക്കുറിച്ച് സാമൂഹിക അവബോധം സൃഷ്ടിക്കാന്‍ ഇത്തരത്തിലുള്ള പരിപാടികള്‍ക്ക് ഏറക്കുറെ സാധിക്കാറുമുണ്ട്.

മാനസികപ്രശ്നങ്ങള്‍ നേരിടുന്നവരുടെ അന്തസ്സ്, മാന്യത, മഹത്ത്വം എന്നിവ പരിഗണിക്കുക എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യദിന സന്ദേശം. ആരാണ് ഇവിടെ അന്തസ്സോടെ അല്ളെങ്കില്‍ മാന്യതയോടെ പെരുമാറേണ്ടത്? മാനസികാരോഗ്യപ്രശ്നം നേരിടുന്ന രോഗിയോ അതോ പരിചാരകരോ? ഉത്തരം നാംതന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു. രോഗി അര്‍ഹിക്കുന്ന അന്തസ്സും ആദരവും പ്രദാനംചെയ്യുക എന്ന ദൗത്യം നിക്ഷിപ്തമായിരിക്കുന്നത് പരിചാരകരിലാണ്. രോഗിയുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, രോഗിയെ പരിചരിക്കുന്ന ഡോക്ടര്‍ ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ തുടങ്ങി സമൂഹം ഒന്നടങ്കം ഈ ഗണത്തില്‍പെടുന്നു. അതിനാല്‍ ഈ സന്ദേശം ചെന്നെത്തേണ്ടത് സമൂഹ മന$സാക്ഷിയുടെ അടിത്തട്ടിലേക്കാണ്. രോഗി അര്‍ഹിക്കുന്ന ആദരവ് അവര്‍ക്ക് ലഭിക്കണമെങ്കില്‍ രോഗലക്ഷണങ്ങളില്‍ തുടങ്ങി അവര്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങളെയും ക്ഷമയോടെ കേള്‍ക്കാനുള്ള സന്മനസ്സ് പരിചാരകര്‍ക്ക് ഉണ്ടാകേണ്ടതുണ്ട്.

പരിഹാരനിര്‍ദേശങ്ങളേക്കാള്‍ രോഗിയെ സാന്ത്വനിപ്പിക്കാന്‍ ചിലപ്പോഴൊക്കെ ഇതിന് സാധിക്കാറുമുണ്ട്. രോഗിയെ ബാധിച്ചിരിക്കുന്ന രോഗത്തെക്കുറിച്ച് ശാസ്ത്രീയമായി വിശദീകരിക്കേണ്ടത് മാനസികാരോഗ്യ പ്രവര്‍ത്തകന്‍െറ കര്‍ത്തവ്യമാണ്. രോഗകാരണം, ചികിത്സ, പുനരധിവാസം എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ പരിചാരകരില്‍ സൃഷ്ടിക്കാന്‍ ഇതിന് സാധിക്കും. മാനസികരോഗങ്ങള്‍ സമ്മര്‍ദങ്ങളോടുള്ള പ്രതികരണങ്ങള്‍ മാത്രമല്ളെന്നും ഇവക്ക് വ്യക്തമായ ശാസ്ത്രീയ കാരണങ്ങളുണ്ടെന്നുമുള്ള അവബോധം പൊതുസമൂഹത്തില്‍ സൃഷ്ടിക്കേണ്ടതുണ്ട്. രോഗലക്ഷണങ്ങള്‍ രോഗിയുടെ ഭാവനാസൃഷ്ടികളാണെന്നുള്ള ധാരണ നീക്കംചെയ്താല്‍ സമൂഹം അവരോട് കൂടുതല്‍ ആദരവോടെ പെരുമാറും. ഏതൊരു മനുഷ്യജീവിയെപോലെ മാനസികരോഗിക്കും തന്‍േറതായ അവകാശങ്ങളുണ്ട്. തനിക്കും മറ്റുള്ളവര്‍ക്കും ഹാനികരമായേക്കാവുന്ന രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത ഒരു രോഗിയുടെ സഞ്ചാരസ്വാതന്ത്ര്യം തടയാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ല.

രോഗിയെ പാര്‍പ്പിക്കുന്ന ആശുപത്രികള്‍ തുടങ്ങി മാനസികാരോഗ്യകേന്ദ്രങ്ങളില്‍ വരെ അവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടാന്‍ സാധ്യതയുണ്ട്. പ്രാകൃതമായ ചികിത്സാരീതികളും ക്രൂരമായ പെരുമാറ്റമുറകളും തുടര്‍ന്നുപോരുന്ന മാനസികാരോഗ്യകേന്ദ്രങ്ങളില്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട് നിരവധി ജീവന്‍ പൊലിഞ്ഞുപോയ സംഭവങ്ങള്‍ നാം മറക്കാനിടയില്ല. ഇത്തരത്തില്‍ ചങ്ങലകള്‍ക്കുള്ളില്‍ എരിഞ്ഞടങ്ങുന്നത് സമൂഹത്തിന്‍െറതന്നെ മാന്യതയും അന്തസ്സുമാണ്. അതിനാല്‍ ശരിയായ ചികിത്സാരീതികളെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കേണ്ടതുണ്ട്. ഒട്ടുമിക്ക മാനസികപ്രശ്നങ്ങളും ശാസ്ത്രീയമായ ചികിത്സാവിധികളിലൂടെ നിയന്ത്രിക്കാവുന്നതാണെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞതാണ്. അതുകൊണ്ടുതന്നെ നല്ളൊരു ശതമാനം ആളുകളും പൂര്‍വജീവിതത്തിലേക്ക് തിരിച്ചുവരുന്നു. ഇവരോടുള്ള പിന്തുണയാണ് നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. രോഗിയുടെയും സമൂഹത്തിന്‍െറയും നന്മ ലക്ഷ്യംവെച്ചുള്ള പുത്തന്‍ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള നിയമനിര്‍മാണത്തിന് സര്‍ക്കാറും മുന്‍കൈയെടുക്കേണ്ടതുണ്ട്. മാനസികാരോഗ്യകേന്ദ്രങ്ങളുടെ ലൈസന്‍സിങ് ഇത്തരത്തില്‍ നിലവില്‍വന്ന ഒരു നൂതനാശയമാണ്.  ജീവിതവുമായി മല്ലിടുന്ന നമ്മുടെ സഹജീവിയെ നമുക്ക് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.