വിശാല ഹിന്ദു ഐക്യത്തിന്‍െറ ഭാഗമാകാന്‍ ഇല്ല

വിശാല ഹിന്ദു ഐക്യത്തിന്‍െറ ഭാഗമായിനിന്ന് പ്രവര്‍ത്തിക്കാന്‍ എന്‍.എസ്.എസിന്‍െറ അടിസ്ഥാന തത്ത്വങ്ങള്‍ അനുവദിക്കുന്നില്ല. അടിസ്ഥാനമൂല്യങ്ങള്‍ നഷ്ടപ്പെടുത്തി വിശാല ഹിന്ദുഐക്യത്തില്‍ പങ്കുചേരുന്നതിന് എന്‍.എസ്.എസ് ഒരിക്കലും തയാറല്ല. കാരണം, മതേതരത്വം സംരക്ഷിക്കുക, ജനാധിപത്യം ഉറപ്പുവരുത്തുക, സമുദായ പുരോഗതിയിലൂടെ സമൂഹത്തിന്‍െറയും രാജ്യത്തിന്‍െറയും നന്മക്കായി പ്രവര്‍ത്തിക്കുക, സാമൂഹിക നീതിക്കുവേണ്ടി നിലകൊള്ളുക എന്നീ അടിസ്ഥാന മൂല്യങ്ങള്‍ കൈവിടാതെയുള്ള പ്രവര്‍ത്തനമാണ് നായര്‍ സര്‍വിസ് സൊസൈറ്റിയുടേത്. അതിന് ഒരു നൂറ്റാണ്ടിലേറെക്കാലത്തെ പഴക്കവുമുണ്ട്.

മറ്റു മതവിഭാഗങ്ങള്‍ക്കെന്നപോലെ ഹൈന്ദവന്‍െറ പൊതുവായ താല്‍പര്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണ്. അതിന് വിശാല ഹിന്ദുഐക്യത്തില്‍ പങ്കാളിയായേ തീരൂ എന്ന അഭിപ്രായം എന്‍.എസ്.എസിനില്ല. ഹൈന്ദവന്‍െറ പൊതുവായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എന്‍.എസ്.എസ് എന്നും നിലകൊണ്ടിട്ടുണ്ട്. ആ ചുമതല മറ്റാരേക്കാള്‍ കൂടുതല്‍ നിര്‍വഹിച്ചിട്ടുമുണ്ട്, അത് തുടരുകയും ചെയ്യും. ഹൈന്ദവരെ വൈകാരികമായി വേര്‍തിരിക്കുന്ന സംവരണ-സംവരണേതര പ്രശ്നങ്ങള്‍ ഒരിക്കലും ഹിന്ദു ഐക്യത്തിന് ഗുണകരമാകില്ളെന്നതും ഒരു വസ്തുതയാണ്. സര്‍ക്കാര്‍ നിയമനങ്ങളിലെ സംവരണ കാര്യത്തില്‍ സ്വീകരിച്ചുവന്ന നിലപാടില്‍ എന്‍.എസ്.എസ് വിട്ടുവീഴ്ച ചെയ്തതാണ്.

എന്നാല്‍, ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് വഴിയുള്ള നിയമനങ്ങളുടെ കാര്യം വന്നപ്പോള്‍ ഹൈന്ദവരിലെ സംവരണ സമുദായങ്ങള്‍ക്ക് നിയമാനുസരണം കിട്ടേണ്ട 32 ശതമാനം സംവരണം അനുവദിച്ചിട്ടും ബാക്കിയുള്ള 18 ശതമാനം സംവരണം ഹൈന്ദവരിലെ സംവരേണതര സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നല്‍കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ അത് പറ്റില്ല, അതുകൂടി ഞങ്ങള്‍ക്ക് തരണമെന്നും ഒരു ശതമാനം പോലും ഹൈന്ദവരിലെ സംവരേണതര സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കൊടുക്കേണ്ടതില്ല, സംവരണം എന്നത് ഞങ്ങളുടെ ജന്മാവകാശമാണ്’ എന്ന വാദം ഉന്നയിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍, ആ 18 ശതമാനം ജനറല്‍ മെറിറ്റിനോട് ചേര്‍ക്കുകയാണുണ്ടായത്. ഈ വാദം ഉന്നയിച്ചവരാണ് വിശാല ഹിന്ദുഐക്യത്തിന് കാഹളം മുഴക്കിയിരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ അവരോട് സഹതാപമാണ് തോന്നുന്നത്. എന്തുതന്നെയായാലും വിശാല ഹിന്ദുഐക്യത്തിന്‍െറ ഭാഗമായി നിന്ന് പ്രവര്‍ത്തിക്കാന്‍ എന്‍.എസ്.എസിന്‍െറ അടിസ്ഥാന തത്ത്വങ്ങള്‍ അനുവദിക്കുന്നില്ല. എങ്കിലും ആ തത്ത്വങ്ങളില്‍ ഉറച്ചുനിന്ന് ഹൈന്ദവന്‍െറ പൊതുവായ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എന്‍.എസ്.എസ് എന്നും പ്രതിജ്ഞാബദ്ധമായിരിക്കും.

വിശാല ഹിന്ദുഐക്യത്തിന് രാഷ്ട്രീയ പാര്‍ട്ടിയുടെ ഇടപെടല്‍ ഉണ്ടാകാന്‍ പാടില്ല. ഹൈന്ദവ സമുദായങ്ങള്‍ തമ്മിലുള്ള ഐക്യം മറ്റു മതങ്ങള്‍ക്കോ സമുദായങ്ങള്‍ക്കോ ദോഷകരമാകാന്‍ പാടില്ല. ജനാധിപത്യവും മതേതരത്വവും മതസൗഹാര്‍ദവും കാത്തുസൂക്ഷിക്കണം. ഹൈന്ദവ ഐക്യത്തിന് തടസ്സമായി നില്‍ക്കുന്നത് അവരിലെ സംവരണ വ്യവസ്ഥയാണെന്നത് വ്യക്തമാണ്. ഭരണഘടന ഉണ്ടായകാലം മുതല്‍ ഹൈന്ദവരെ പിന്നാക്കമെന്നും മുന്നാക്കമെന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു. സംവരണമോ മറ്റാനുകൂല്യങ്ങളോ ലഭിക്കാത്ത മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുകൂടി ആനുകൂല്യങ്ങള്‍ നല്‍കണമെന്നതാണ് എന്‍.എസ്.എസ് നിലപാട്.  എന്നാല്‍, നിരന്തരമായ സമ്മര്‍ദം ചെലുത്തിയിട്ടും ഇതിന്മേല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഒടുവില്‍ എന്‍.എസ്.എസ് സുപ്രീംകോടതി വഴി നേടിയ വിധിപ്രകാരം സംവരണം കിട്ടുന്നതിലേക്കുള്ള വാര്‍ഷിക വരുമാനപരിധി നിര്‍ണയിക്കാന്‍ കഴിഞ്ഞു. സംവരണ സമുദായനേതാക്കള്‍ അവരിലെ പാവങ്ങളെ മുന്‍നിര്‍ത്തി, സംവരണ വിരുദ്ധരെന്ന് മുദ്രകുത്തി എന്‍.എസ്.എസ് നിലപാടിനെ എതിര്‍ത്തു. ഇതിന്‍െറ പേരില്‍ ഹൈന്ദവ സമുദായങ്ങള്‍ തമ്മില്‍ അനൈക്യം ഉണ്ടാകേണ്ടെന്നും പിന്നാക്ക വിഭാഗങ്ങളിലെ പാവങ്ങള്‍ക്ക് വേണ്ടാത്തത് നമുക്കെന്തിനെന്നും കരുതി എന്‍.എസ്.എസ് ആ ഉദ്യമത്തില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നു.

തങ്ങള്‍ക്കിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണത്തിനും മറ്റാനുകൂല്യങ്ങള്‍ക്കും ഒരു കുറവും വരുത്താതെ, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുകൂടി അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കേണ്ടത് ധാര്‍മികമാണ് എന്നു പറയാനുള്ള അവസരം ഹൈന്ദവരിലെ സംവരണ സമുദായ നേതാക്കള്‍ ഉണ്ടാക്കണം. എങ്കില്‍ മാത്രമേ മുന്നാക്ക-പിന്നാക്ക വ്യത്യാസമില്ലാതെ ഹൈന്ദവ ഐക്യം യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുകയുള്ളൂ എന്നുള്ളതായിരുന്നു എന്‍.എസ്.എസ് നിലപാട്. വസ്തുതാപരമായ ഈ സത്യം തിരിച്ചറിയാന്‍ പിന്നാക്കസമുദായങ്ങളിലെ ഹൈന്ദവ സംഘടനാ നേതാക്കള്‍ക്കോ ഹിന്ദുഐക്യം ആഗ്രഹിക്കുന്ന നേതാക്കള്‍ക്കോ ഇന്നേവരെ കഴിഞ്ഞിട്ടില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.