ദുരിതം എപ്പോഴും സാധാരണക്കാര്‍ക്ക്

വയനാട് ജില്ലാ ആശുപത്രിയില്‍നിന്ന് മടക്കിയയച്ച പൂര്‍ണഗര്‍ഭിണിയായ ആദിവാസി യുവതി ആംബുലന്‍സിലും ആശുപത്രിയുടെ ബാത്ത്റൂമിലുമായി പ്രസവിക്കുകയും മൂന്ന് കുഞ്ഞുങ്ങളും മരിക്കുകയും ചെയ്ത സംഭവം  സെപ്റ്റംബര്‍ രണ്ടിലെ പണിമുടക്ക് ദിനത്തിലായിരുന്നു. മാനന്തവാടി എടത്തന കോളനിയിലെ കൃഷ്ണന്‍െറ ഭാര്യ അനിതക്കാണ് ഈ ദുര്‍ഗതിയുണ്ടായത്. പണിമുടക്കായതിനാല്‍ വാഹനം കിട്ടാതെ വന്നതോടെയാണ് അനിതയെ ആശുപത്രിയിലത്തെിക്കാന്‍ വൈകിയത്. മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം പണിമുടക്കും ഹര്‍ത്താലുമെല്ലാം എങ്ങനെയാണ് സാധാരണക്കാരായ ആളുകളെ ബാധിക്കുകയെന്ന് വ്യക്തമാക്കുന്നുണ്ട്.

അനിതക്കുണ്ടായ ഈ ദുരനുഭവത്തില്‍ ഒരു പങ്ക്  ഹര്‍ത്താലിനുമുണ്ടെന്ന്  ഭര്‍ത്താവ് കൃഷ്ണന്‍ പറയുന്നു. ഇത്തരം സമരങ്ങള്‍കൊണ്ട് ആളുകള്‍ക്ക് എന്ത് നേട്ടമാണ് ലഭിക്കുന്നതെന്ന് രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതാക്കന്മാര്‍ ചിന്തിക്കാന്‍ തയാറാവണം. ആ  ദിവസത്തിലാണ്  (പണിമുടക്ക് )ഏഴുമാസം ഗര്‍ഭിണിയായ അനിതക്ക് പ്രസവവേദന വരുന്നത്. പണിമുടക്കായതിനാല്‍ വാഹനം കിട്ടിയില്ല. അനിതയെ വീട്ടില്‍നിന്നും ഒരു കിലോമീറ്റര്‍ ദൂരെയുള്ള സ്ഥലത്തേക്ക് എടുത്തുകൊണ്ടുവരേണ്ടിവന്നു. പിന്നീട് പ്രദേശവാസിയായ സുഹൃത്തിന്‍െറ ജീപ്പിലാണ് ജില്ലാ ആശുപത്രിയിലത്തെിച്ചത്. അവിടെ ഡോക്ടര്‍ ചികിത്സ നല്‍കാന്‍ തയാറാവാത്തതിനാല്‍ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകേണ്ടി വന്നു. ഈ സമയം തങ്ങളെ സഹായിക്കാന്‍ എത്തേണ്ടിയിരുന്ന ബന്ധുക്കള്‍ക്ക് പണിമുടക്ക് കാരണം എത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ യാത്രയുമായി ബന്ധപ്പെട്ട ദുരിതം പങ്കുവെക്കാന്‍പോലും ആരുമുണ്ടായില്ല. ഇത്തരം സമരമാര്‍ഗങ്ങള്‍ സമൂഹത്തിന്‍െറ അടിത്തട്ടില്‍പെട്ട ആദിവാസികളും നിരാലംബരുമായ ആളുകളെയാണ് ഏറെ കഷ്ടപ്പെടുത്തുക. അതുകൊണ്ടുതന്നെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ കാര്‍ന്നെടുക്കുന്ന സമരരീതികളില്‍ പുനരാലോചന വേണം.

പുതിയ സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പെടുത്താന്‍ സാമൂഹിക മാധ്യമങ്ങളുള്‍പ്പെടെയുള്ള നിരവധി മാര്‍ഗങ്ങളുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികളും പൊതുസമൂഹവും പത്രങ്ങളുടെയും ചാനലുകളുടെയും സാമൂഹിക മാധ്യമങ്ങളുടെയും സഹായത്തോടെ പ്രശ്നങ്ങള്‍ ഭരണാധികാരികളുടെ ശ്രദ്ധയില്‍പെടുത്തണം. ഹര്‍ത്താല്‍മൂലമുണ്ടാകുന്ന വികസന നഷ്ടവും അതുവഴി സാധാരണക്കാരായ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഇതിലൂടെ പരിഹരിക്കാന്‍ കഴിയും. ഹര്‍ത്താല്‍ മനുഷ്യരുടെ അവകാശങ്ങള്‍ ഹനിക്കുന്ന രീതിയാണ് ഇപ്പോള്‍ തുടരുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഏറ്റവും എളുപ്പമുള്ള സമരമാര്‍ഗമാണ് ഹര്‍ത്താല്‍. അവിടെ ജനങ്ങളുടെ ജീവനും സ്വത്തിനും യാതൊരു വിലയും കല്‍പിക്കുന്നില്ളെന്നും കൃഷ്ണന്‍ പറഞ്ഞു.
(തയാറാക്കിയത്: അശോകന്‍ ഒഴക്കോടി)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.