എരുമപ്പെട്ടി (തൃശൂർ): വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു. ചേലക്കര എളനാട് തൃക്കണായ കരുമാംകുഴി വീട്ടിൽ മണികണ്ഠെൻറ മകൻ ശ്രീജിത്താണ് (29) മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. എരുമപ്പെട്ടി ഉമിക്കുന്ന് കോളനിയിലെ ഇടവഴിയിൽ വൈദ്യുതി ലൈനിലേക്ക് ചാഞ്ഞുനിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനിടെയാണ് അപകടം.
കമ്പിയിലേക്ക് ചാഞ്ഞ മുളകൾ ഇരുമ്പ് തോട്ടി ഉപയോഗിച്ച് മുറിച്ചിടുന്നതിനിടെ ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു. ശ്രീജിത്ത് സംഭവസ്ഥലത്ത് മരിച്ചു. ലൈനിൽ വൈദ്യുതിയില്ലെന്ന് ധരിച്ച് മുളകൾ വെട്ടിമാറ്റിയതാണ് അപകട കാരണമെന്ന് കെ.എസ്.ഇ.ബി ജീവനക്കാർ പറയുന്നു.
എന്നാൽ, പണി പൂർത്തീകരിച്ചെന്ന ധാരണയിൽ ലൈൻ ഓൺ ചെയ്തതാണ് അപകട കാരണമെന്നും സൂപ്പർ വൈസറുടെയും കരാറുകാരെൻറയും അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്നും ആരോപണമുണ്ട്. തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ ഇല്ലായിരുന്നു. ഇരുമ്പ് തോട്ടിയിലെ ഇൻസുലേഷൻ പഴകി ദ്രവിച്ച നിലയിലായിരുന്നു.
എരുമപ്പെട്ടി പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്േമാർട്ടത്തിനായി മുളംകുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബിന്ദുവാണ് മാതാവ്. ഭാര്യ: ദർശന. മകൻ: ദർശിദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.