രാജ്യം രാജ്യങ്ങളെയും, വ്യക്തി വ്യക്തികളെയും കീഴ്പ്പെടുത്തി ഇല്ലാതാക്കി അധികാര വിസ് തൃതിക്ക് വെമ്പൽകൊള്ളുന്ന ഇൗ കാലത്തിലാണ് ഗാന്ധിജിയെ വീണ്ടും വായിക്കേണ്ടത്. മഹാത്മജിയെ വീണ്ടുംവീണ്ടും വായിക്കുക എന്നത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മിലെ മാനവികതയെ തിരിച്ചുപിടിക്കലിെൻറ ഭാഗമായ നല്ലനടത്തം തന്നെയാണ്. പ്രായോഗികതയാണ് ജീവിതമെന്നും പ്രവൃത്തിയിലൂടെയാണ് ദർശനങ്ങളെ വിപുലമാക്കേണ്ടതെന്നും ലോകത്തിനു മുന്നിൽ ഉറക്കെപ്പറഞ്ഞ ജീവിതപുസ്തകമായിരുന്നു ഗാന്ധിജി. ലഹരിയിൽ അടിമപ്പെടുന്ന അധികാരങ്ങൾ ഒന്നും സ്വസ്ഥമായ ജീവിതത്തിന് നിദാനമാവുന്നില്ല എന്നൊരു ആഖ്യാനപാഠം നമുക്ക് മുന്നിലുണ്ട്. അവിടെയാണ് ലാളിത്യത്തിലൂടെയുള്ള ജീവിതത്തിലെ ഉള്ളിലൂറിയ ഹിംസയെ ഇല്ലാതാക്കുകയും, മുന്നിൽ ഉറഞ്ഞാടുന്ന ഹിംസയെ സ്നേഹം കൊണ്ട് ചെറുക്കാനാവുമെന്നും ജീവിതത്തിൽ നന്മകൾ വിളയിക്കാമെന്നും കാണിച്ചുതന്ന മഹാത്മജിയുടെ ജീവിതവും ആശയങ്ങളും കൂടുതൽ പ്രസക്തമാവുന്നതും.
ഭാരതത്തിെൻറ രാഷ്ട്രപിതാവിെൻറ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് െഎക്യ അറബ് നാടുകളുടെ ഒൗദ്യോഗിക തപാൽ വിഭാഗമായ എമിറേറ്റ്സ് പോസ്റ്റ് ഗാന്ധി സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. സഹിഷ്ണുതാ വർഷം വിളംബരം ചെയ്യവെ ലോകത്തിലെ ഏറ്റവും ഉയരമേറിയ ഗോപുരമായ ബുർജ് ഖലീഫയിൽ ഗാന്ധിജിയുടെ ചിത്രങ്ങൾ ആലേഖനം ചെയ്യുകയുമുണ്ടായി. ലോകചരിത്രത്തിൽതന്നെ മാതൃകയാവേണ്ടുന്ന ഏറ്റവും സ്വാധീനശക്തിയുള്ള ഇന്ത്യൻ നേതാവിനോടുള്ള ആദരസൂചകമായാണ് ഗാന്ധിജി സ്റ്റാമ്പുകൾ പുറത്തിറക്കിയത് എന്നാണ് ഒൗദ്യോഗിക വാർത്ത ഏജൻസി ‘വാം’ അതേക്കുറിച്ച് വിവരിച്ചത്. യു.എ.ഇയിലെ ഇന്ത്യൻ എംബസിയിൽ പയ്യന്നൂരിൽ നിർമിച്ചുകൊണ്ടുവന്ന ചർക്കയും നൂലും സ്ഥാപിക്കാനും അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻററിൽ ഗാന്ധിപ്രതിമ സ്ഥാപിക്കാനും മുൻകൈയെടുത്ത, വർഷങ്ങളായി ഗാന്ധി സാഹിത്യപ്രചാരണം തുടരുന്ന ഇൗ കുറിപ്പുകാരനെപ്പോലുള്ളവർക്ക് സഹിഷ്ണുതയുടെ ലോക തലസ്ഥാനമായ യു.എ.ഇ മഹാത്മാവിന് നൽകുന്ന ആദരവ് പകരുന്ന ആഹ്ലാദവും ആത്മവിശ്വാസവും ബുർജ് ഖലീഫയേക്കാൾ ഉയരത്തിലാണ്.
അമേരിക്കയിലും ബ്രിട്ടനിലുമൊക്കെ ഗാന്ധി മ്യൂസിയങ്ങളും പഠനകേന്ദ്രങ്ങളും ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ലോക രാജ്യങ്ങൾ മഹാത്മാ ഗാന്ധിയുടെ മഹിത സ്മരണകൾക്ക് വജ്രകാന്തി പകരുമ്പോൾ ഗിരിശൃംഗങ്ങളോളം പഴക്കമുള്ള സത്യവും അഹിംസയുമല്ലാതെ ഈ ലോകത്തിനു നൽകാൻ തെൻറ കൈയിൽ മറ്റൊന്നുമില്ല എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ ഇന്ത്യയുടെ മഹാത്മാവിനെ വികലമാക്കി കാണിക്കുന്ന വർത്തമാനകാല ഭാരത കാഴ്ചകൾ നടുക്കുന്നതാണ്.
ഗാന്ധിദർശനത്തിെൻറ പ്രസക്തി മറ്റാരേക്കാളും നന്നായറിയാവുന്നവരാണ് അധികാര ദല്ലാൾ രാഷ്ട്രീയവർഗം. ഗാന്ധിസം മാത്രമല്ല ഗാന്ധിജിയെ തന്നെ ചരിത്രത്തിൽനിന്ന് നിഷ്കാസനം ചെയ്യാൻ ആസൂത്രിതമായ ശ്രമങ്ങൾ അവർ നടത്തിെക്കാണ്ടിരിക്കുകയാണ്. ഗാന്ധിജി ഭാരതത്തിെൻറ രാഷ്ട്രപിതാവല്ല എന്ന പ്രസ്താവനയുമായി പോലും ഇന്ന് പുതിയ യമഭൈരവന്മാർ രംഗത്തുവരുന്നുണ്ട്. അത് അവരുടെ രാഷ്ട്രീയ ആവശ്യമായിരിക്കാം. തിന്മ കുടികൊള്ളുന്ന ആശയങ്ങൾക്ക് ഗാന്ധിജി മരിച്ചേപറ്റൂ.
തിന്മയുടെ താൽക്കാലിക വിജയത്തിന് വേണ്ടിയാണ് പലരും വീണ്ടും വീണ്ടും ഇന്ന് ഗാന്ധിജിക്കു നേരെ നിറയൊഴിക്കുന്നത്. കൊന്നാലും കൊന്നാലും ഗാന്ധിജി മരിക്കില്ലെന്നത് അവർക്കറിയാഞ്ഞിട്ടല്ല. നാഥുറാം ഗോദ്സെയോട് പ്രതിപത്തി പുലർത്തുന്ന ആശയാദർശങ്ങളിൽ വിശ്വസിക്കുന്ന ഇക്കൂട്ടർ എത്രതന്നെ വിസ്മൃതമാക്കാൻ ശ്രമിച്ചാലും സ്നേഹമാണ് ഉലകിൽ മരിക്കാത്തതെന്ന് ഉദ്ഘോഷിച്ച അമര ജ്യോതിസ്സാണ് ഗാന്ധിജിയെന്നത് ഇന്നല്ലെങ്കിൽ നാളെ അവരും തിരിച്ചറിയുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഭീതിദമായ ലോകസാഹചര്യങ്ങളില് മാനവികതയുടെ നിലനിൽപിനും ഗാന്ധിസം തന്നെയാണ് ഏറ്റവും വലിയ സിദ്ധൗഷധം എന്ന ബോധം നമ്മെ ഊർജസ്വലതയോടെ മുന്നോട്ട് നയിക്കാൻ പ്രാപ്തമാക്കുക തന്നെ ചെയ്യും. ഉത്കൃഷ്ട മൂല്യങ്ങളുടെ ഉറവിടമായി നിസ്തുലമായൊരു അനുഭവമായി ഭാരതത്തിെൻറ മണ്ണിൽ നമ്മുടെ ഭാഗ്യമായി പിറവിയെടുത്ത ആ മഹാത്മാവിെൻറ കാൽപാടുകളെ പിന്തുടരാൻ ഈ ഗാന്ധിജയന്തി ദിനത്തിൽ നമുക്ക് ഓരോരുത്തർക്കും പ്രതിജ്ഞ പുതുക്കാം.
(ഗാന്ധി സാഹിത്യവേദി അബൂദബി
അധ്യക്ഷനാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.