ഝാർഖണ്ഡ്: വ്യാഴാഴ്ച റാഞ്ചിയിലെ നിയമസഭയിലേക്ക് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട് 600 പ്രക്ഷോഭകർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തിരിച്ചറിയാത്ത 500 വിദ്യാർഥികളെയും മറ്റ് പ്രക്ഷോഭകരെയും പ്രതിചേർത്തിട്ടുണ്ട്.
ഝാർഖണ്ഡ് റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെയുള്ള വിദ്യാർഥികളുടെ സമരം 20ാം ദിവസത്തിലേക്ക് കടന്നു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം പിൻവലിക്കില്ലെന്ന നിലപാടിലാണ് സമരക്കാർ. റിക്രൂട്ട്മെന്റ് പരീക്ഷകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുക, പരീക്ഷകൾ റദ്ദാക്കുക, സി.ബി.ഐയോ ഝാർഖണ്ഡിന് പുറത്തുനിന്നുള്ള വിരമിച്ച ജഡ്ജിമാരുടെ പാനലോ വഴി സ്വതന്ത്ര അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജെ.പി.എസ്.സി-ജെ.എസ്.എസ്.സി റിഫോംസ് മഞ്ച് റാഞ്ചിയിലെ ജൈപാൽ സിങ് മുണ്ട സ്റ്റേഡിയത്തിൽ പ്രക്ഷോഭം നടക്കുന്നത്.
തിങ്കളാഴ്ച പ്രക്ഷോഭകർ നിയമസഭയിലേക്ക് മാർച്ച് നടത്തിയപ്പോൾ സംഘർഷാവസ്ഥ ഉടലെടുക്കുകയും, സമരക്കാരെ പിരിച്ചുവിടാൻ സുരക്ഷാ ഉദ്യോഗസ്ഥർ ലാത്തിച്ചാർജ്, ജലപീരങ്കി, കണ്ണീർവാതകം എന്നിവ പ്രയോഗിക്കുകയും ചെയ്തു. പൊലീസിന്‍റെ നടപടിക്കെതിരെ ബി.ജെ.പി സംസ്ഥാന വ്യാപകമായി ബന്ദ് ആചരിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ആവശ്യം ഒരാഴ്ചക്കുള്ളിൽ അംഗീകരിച്ചില്ലെങ്കിൽ നിരാഹാര സമരം നടത്തുമെന്ന് മുൻ മുഖ്യമന്ത്രി രഘുബർ ദാസ് ബുധനാഴ്ച മുന്നറിയിപ്പ് നൽകി. ഈ വിഷയത്തിൽ 1200ലധികം സർവകലാശാലകളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് എ.ബി.വി.പിയും പ്രഖ്യാപിച്ചിട്ടുണ്ട്.
2024 ലെ എക്സൈസ് കോൺസ്റ്റബിൾ ഫിസിക്കൽ പരീക്ഷയ്ക്കിടയിൽ മരിച്ച 19 ആളുകളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ദാസ് ആവശ്യപ്പെട്ടു. ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുന്ന സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ഘടനയിൽ നിരന്തരം മാറ്റങ്ങൾ വരുത്തുന്നതിനെ ചൂണ്ടിക്കാട്ടി എ.ബി.വി.പി നേതാക്കൾ അന്വേഷണത്തിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു.
പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഝാർഖണ്ഡിലെ ഹേമന്ത് സോറൻ സർക്കാർ ശ്രമിക്കുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാൽ, വിദ്യാർഥികളുടെ സമരം ബി.ജെ.പി രാഷ്ട്രീയവൽക്കരിക്കുകയാണെന്നും പ്രതിഷേധങ്ങളെ അട്ടിമറിക്കാൻ അവർ സംസ്ഥാനത്തിന് പുറത്തുനിന്ന് പ്രവർത്തകരെ കൊണ്ടുവന്നുവെന്നുമാണ് കോൺഗ്രസ് ആരോപണം.
അതേസമയം, നിരാഹാര സമരത്തിലായിരിക്കെ ആരോഗ്യനില വഷടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജെ.എൽ.കെ.എം നേതാവ് ദേവേന്ദ്ര നാഥ് മഹ്തോ സമരസ്ഥലത്തേക്ക് മടങ്ങിപ്പോകാൻ റാഞ്ചി സിവിൽ സർജന്‍റെ അനുമതി തേടി. തന്‍റെ "ആത്മാവ്" വിദ്യാർഥി പ്രക്ഷോഭത്തിനൊപ്പമാണെന്ന് മഹ്തോ പറഞ്ഞു. നിരാഹാര സമരത്തിലായിരുന്ന നാല് വിദ്യാർത്ഥികളും ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ, സർക്കാർ പ്രതിനിധികളും വിദ്യാർത്ഥി പ്രതിനിധികളും തമ്മിൽ നടത്തിയ ആറ് വട്ട ചർച്ചകളും സമരം അവസപ്പിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.