മുംബൈ: സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ വ്യവസായി വിജയ് മല്യയും ബാങ്കുകളും തമ്മിലുള്ള ദശാബ്ദക്കാലത്തെ വാണിജ്യ തർക്കങ്ങൾ ഇനി അവസാനിക്കേണ്ടിയിരിക്കുന്നുവെന്ന് ബോംബെ ഹൈകോടതി. വർഷങ്ങളായി തുടരുന്ന ഈ നിയമപോരാട്ടങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് ജസ്റ്റിസ് മിലിന്ദ് ജാദവ് അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി.
കിങ്ഫിഷർ എയർലൈൻസിന് (കെ.എഫ്.എ) നൽകിയ 9,000 കോടി രൂപയുടെ വായ്പ തിരിച്ചടക്കാതെ മുങ്ങിയതിനെ തുടർന്നാണ് മല്യ ഇന്ത്യയിൽ പിടികിട്ടാപ്പുള്ളിയാകുന്നത്. 2016 മാർച്ചിൽ യു.കെയിലേക്ക് കടന്ന ഇദ്ദേഹത്തെ 2019ൽ 'സാമ്പത്തിക കുറ്റവാളിയായി' പ്രഖ്യാപിക്കുകയും, തുടർന്ന് നിയമനടപടികളുടെ ഭാഗമായി അദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു. എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയ ആസ്തികൾ എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് ഉപയോഗിക്കാൻ അനുമതി നൽകിയ പ്രത്യേക പി.എം.എൽ.എ കോടതി ഉത്തരവിനെതിരെ 2020ൽ മല്യ ഹരജി സമർപ്പിച്ചിരുന്നു. ഈ കേസിലാണ് ഹൈകോടതിയുടെ സുപ്രധാന ഇടപെടൽ.
ഒരു ദശാബ്ദത്തോളമായി തുടരുന്ന ഈ നിയമപോരാട്ടത്തിന് ഇനി ഒരു യുക്തിസഹമായ വിരാമം ഉണ്ടാകണമെന്ന് കോടതി ആവശ്യപ്പെട്ടു നിലവിലെ അന്വേഷണത്തിന്റെയും കണ്ടുകെട്ടിയ സ്വത്തുക്കളുടെയും അവസ്ഥ സംബന്ധിച്ച വിശദാംശങ്ങൾ സമർപ്പിക്കാൻ ഇ.ഡിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തർക്കങ്ങളിൽ തന്നെയാണു പലപ്പോഴും പരിഹാരങ്ങളുമുള്ളതെന്നും, അനാവശ്യമായ നിയമയുദ്ധങ്ങളിൽ തുടരുന്നതിന് പകരം പ്രായോഗികമായ തീരുമാനങ്ങളിലേക്ക് കക്ഷികൾ നീങ്ങണമെന്നും കോടതി ഓർമിപ്പിച്ചു.
ഇതിനിടയിൽ, സാമ്പത്തിക കുറ്റവാളി നിയമപ്രകാരമുള്ള നടപടികളെ ചോദ്യം ചെയ്ത് മല്യ സമർപ്പിച്ച മറ്റ് ഹരജികളും ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചിരുന്നു. കോടതിയിൽ നേരിട്ട് ഹാജരാകാതെ ഹരജികൾ പരിഗണിക്കാനാകില്ലെന്നും, കേസ് കേൾക്കണമെങ്കിൽ മല്യ ആദ്യം ഇന്ത്യയിൽ തിരിച്ചെത്തി കോടതിയുടെ അധികാരപരിധിക്ക് കീഴിൽ വരണമെന്നും ഫെബ്രുവരിയിൽ കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ബ്രിട്ടനിലെ കോടതികളുടെ യാത്രാവിലക്കുകൾ കാരണം തനിക്ക് ഉടൻ ഇന്ത്യയിലേക്ക് മടങ്ങാൻ സാധിക്കില്ലെന്ന് മല്യയുടെ അഭിഭാഷകൻ അമിത് ദേശായ് കോടതിയെ അറിയിച്ചു. ഹരജിക്കാരന്റെ അസാന്നിധ്യത്തിലും സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തിൽ റിട്ട് ഹരജികൾ പരിഗണിക്കാമെന്ന് അദ്ദേഹം വാദിച്ചു.
വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനുള്ള നിയമപരമായ ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് ഹൈകോടതിയുടെ ഭാഗത്തുനിന്നും ഈ ശക്തമായ നിരീക്ഷണങ്ങൾ ഉണ്ടായിരിക്കുന്നത്. ആസ്തി തർക്കങ്ങൾ നീണ്ടുപോകുന്നത് സാമ്പത്തിക രംഗത്തിന് ഗുണകരമല്ലെന്നും ഇരുപക്ഷവും ഉചിതമായ തീരുമാനത്തിലേക്ക് എത്തണമെന്നുമാണ് കോടതിയുടെ കർശന നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.